ഇടുക്കി: രാജകുമാരി പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട നടുമറ്റത്ത് 2 പേര് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. രാജകുമാരി പോലീസ് സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ ഇന്നലെ രാവിലെ 9.15നാണ് വെടിവെപ്പ് ഉണ്ടായത്. വെടിയേറ്റ നെടുമറ്റം ഞെരിപ്പാലം പുറവക്കാട് വീട്ടില്‍ സജി (47) സ്വന്തം ജീപ്പ്പിന്റെ ഡ്രൈവര്‍ സീറ്റിലാണ് മരിച്ചു കിടന്നത്. സുഹൃത്തായ ഇടമറ്റം തച്ചോലില് ജിജി (44) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സജി മരിച്ചുകിടന്ന ജീപ്പ്പ് റോഡരുകിലേക്ക് ചരിഞ്ഞുകിടക്കുന്ന നിലയിലാണ്. വെടിശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. സജിയെ വെടിവെച്ച് കൊന്നശേഷം പ്രതി ജിജി തോക്കുമായി ഒന്നര കിലോമീറ്റര്‍ അകലെ ഏലക്കാട്ടില്‍ എത്തിയാണ് സ്വയം വെടിവച്ചത്. ടവര്‍ ലൊക്കേഷന്‍ നോക്കിയുള്ള തെരച്ചിലിലാണ് പോലീസിന് ജിജിയെ കണ്ടെത്താനായത്.
മരണാസന്നനായ ജിജിയെ പോലീസ് ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ ഇരുവരുടേയും വൈരാഗ്യത്തിന് കാരണം കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം ജിജിയുടെ മരണത്തോടെ പ്രതിസന്ധിയിലായി.
പ്രതിയായ ജിജിയുടെ ഭാര്യയുമായി സജിക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായുള്ള സംശയമാണ് സജിയെ വകവരുത്തുവാന്‍ ജിജിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെടിവെയ്ക്കാന്‍ ഉപയോഗിച്ചത് കള്ളത്തോക്കാണെന്ന് പോലീസ് പറഞ്ഞു.
സ്വന്തമായി ജീപ്പ്പുള്ള സജി ടാക്സി സര്‍വ്വീസ് നടത്തിവരികയായിരുന്നു. ജിജി ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇരുവര്‍ക്കും കഞ്ചാവ് മാഫിയ ബന്ധം ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. സജിയുടെ ഭാര്യ ബിന്ദുമോളേയും മകള്‍ അഞ്ജുമോളെയും ഒരാഴ്ചയായി കാണാനില്ല. ഇതിന് പിന്നില്‍ ജിജിയാണെന്ന സംശയവും സജിക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ജിജി മരിച്ചുകിടന്ന സ്ഥലത്തുനിന്നും തോട്ടയും തിരയും രണ്ടര അടി നീളമുള്ള നാടന്‍ തോക്കും വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്. ജിജിയുടേയും സജിയുടേയും രണ്ടാം ഭാര്യമാരാണ് കൂടെയുള്ളത്. ജിജിയുടെ രണ്ടാം ഭാര്യ മോളി. സജിക്ക് ആദ്യഭാര്യയില്‍ ഒരു പുത്രനും രണ്ടാം ഭാര്യ ബിന്ദുമോളില്‍ മഞ്ജു, അഞ്ജുമോള്‍, അലീന എന്നീ പുത്രിമാരുമുണ്ട്. തച്ചോലില് രാഘവന്, ലീല എന്നിവരാണ് ജിജിയുടെ അച്ഛനമ്മമാര്‍. സജിയുടേയും ജിജിയുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലാണുള്ളത്. കാണാതായ സജിയുടെ ഭാര്യയുടെയും കുട്ടിയുടെയും എന്നു സംശയിക്കുന്ന മൃതദേഹങ്ങള്‍ സംഭവസ്ഥലത്തിനടുത്തുള്ള പടുകകുളത്തില് കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ ഇന്ന് തിരച്ചില്‍ ആരംഭിക്കുമെന്നാണ് സൂചന.
മൂന്നാര്‍ ഡി.വൈ.എസ്.പി. വി.എന്‍. സജി, അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനദേവന് എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: