259. ഗോപസ്ത്രീഹൃദയചോരഃ – ഗോപസ്ത്രീകളുടെ ഹൃദയം കവര്ന്നവന്. ഉണ്ണികൃഷ്ണന്റെ മനോഹരമായ മോഷണം നടന്ന ഭവനങ്ങളിലെല്ലാം വീട്ടമ്മമാരായ ഗോപസ്ത്രീകളുടെ ഹൃദയവും ഉണ്ണി അപഹരിച്ചു. തങ്ങള്‍ക്ക് നഷ്ടപ്പെട്ട മുതലിനെക്കുറിച്ചും അതൊക്കെ അപഹരിച്ച കണ്ണനെക്കുറിച്ചും ചിന്തിക്കുന്നത് അവര്‍ക്ക് ആനന്ദമാണുണ്ടാക്കിയത്. കണ്ണന് ഇനിയുമിനിയും മോഷണത്തിന് വരണേ എന്ന് അവര്‍ ആഗ്രഹിച്ചു. കണ്ണനെക്കുറിച്ച് വാത്സല്യത്തോടെ അവര്‍ സദാ ചിന്തിക്കാന്‍ തുടങ്ങി. അവരുടെ വാത്സല്യപൂര്‍ണമായ മനസ്സ് ഭഗവാന് അപഹരിച്ചുകളഞ്ഞു.
260. ഘനശ്യാമ: – കാര്‍മേഘം പോലെ കറുത്തവന്, കാര്വര്ണന്. കാര്‍മേഘം ആകാശത്തില്‍ പരക്കുമ്പോള്‍ ഭൂമിയിലുള്ളവരുടെ താപം ശമിക്കും. ഉണ്ണികൃഷ്ണന്റെ കാര്‍വര്‍ണം പ്രത്യക്ഷമായ ദിവസം തൊട്ട് ഭൂമിയുടെ താപം കുറഞ്ഞുതുടങ്ങി. ഇപ്പോള്‍ ഘനശ്യാമനായ ഗുരുവായൂരപ്പനെ സ്മരിക്കുന്നവരുടെ എല്ലാ താപങ്ങളും നശിക്കുന്നു.
261. മായൂരപിഞ്ഛാഭൂഷിതശീര്ഷകഃ – മയില്‍പ്പീലികൊണ്ട് അലങ്കരിക്കപ്പെട്ട ശിരസ്സുള്ളവന്‍. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മയില്‍പ്പീലി കൃഷ്ണന് ഇഷ്ടപ്പെട്ട ആഭരണമായിത്തീരുന്നു. മുതിര്‍ന്നപ്പോഴും അദ്ദേഹം അത് അലങ്കാരമായി അണിഞ്ഞിരുന്നു. കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനന്റെ തേരു തെളിക്കുന്ന ശ്രീകൃഷ്ണനെ എഴുത്തച്ഛന് കാണുന്നത് ‘നിറന്ന പീലികള്‍ നിരക്കവേ കുത്തി നെറുകയില്‍ കൂട്ടിത്തിറമൊടുകെട്ടി” കരിമുകിലൊത്ത ചികുരാരവുമായിട്ടാണ്. ബാല്യത്തില്‍ മയില്പ്പീലിയോടുണ്ടായ ആകര്‍ഷണം മധ്യവയസ്സിലും ഭഗവാന് ഉപേക്ഷിച്ചില്ല.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: