നരേന്ദ്രമോദിയുടെ വലംകയ്യായി അറിയപ്പെടുന്ന ബിജെപി ജനറല്‍ സെക്രട്ടറി അമിത് ഷായ്ക്ക് ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടി ചുമതലയാണ്. മൃദുഭാഷിയായി അറിയപ്പെടുന്ന അമിത് ഷാ കഴിഞ്ഞദിവസം ഇന്ത്യ ടിവിയിലെ രജത് ശര്‍മയുടെ ‘ആപ്കി അദാലത്ത്’ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഒരു പ്രവചനം നടത്തുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍നിന്ന് ഏറ്റവുമധികം സീറ്റ് നേടുന്നത് ബിജെപിയായിരിക്കുമെന്നാണ് ഷാ പ്രവചിച്ചത്.
മൊത്തം എണ്‍പത് ലോക്സഭാ സീറ്റാണ് യുപിയിലുള്ളത്. ബിജെപിക്ക് പിന്നില്‍ രണ്ടാംസ്ഥാനത്തെത്തുന്ന പാര്‍ട്ടിക്ക് ഇരുപതില്‍ താഴെ സീറ്റേ ലഭിക്കൂ എന്ന് ഷായുടെ വിലയിരുത്തുന്നു. പറയുന്നത് അമിത് ഷാ ആയതുകൊണ്ട് അധികമൊന്നും അതിശയോക്തി കാണേണ്ടതില്ല. 2004, 2009 വര്‍ഷങ്ങളില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി 51 മുതല്‍ 59 വരെ സീറ്റുകള്‍ ഇക്കുറി ഉത്തര്‍പ്രദേശില്‍നിന്ന് ബിജെപി നേടുമെന്ന ചില അഭിപ്രായ സര്‍വേ ഫലങ്ങളില്‍ തെളിയുകയുണ്ടായി.
മോദി യുപിയില്‍നിന്ന് മത്സരിക്കുകയാണെങ്കില്‍ ബിജെപി വന്‍നേട്ടമുണ്ടാക്കുമെന്നും പാര്‍ട്ടിക്ക് അനുകൂലമായി ശക്തമായ തരംഗമാണ് യുപിയില്‍ നിലനില്‍ക്കുന്നതെന്നും ആജ്തക് പരിപാടിയില്‍ അമിത്ഷാ പറയുകയുണ്ടായി. പറയുന്നത് അമിത്ഷാ ആയതുകൊണ്ട് അവിശ്വസിക്കേണ്ടതില്ല. ഗുജറാത്ത് രാഷ്ട്രീയം സ്വന്തം കൈരേഖപോലെ അറിയാവുന്നയാള്‍ എന്നാണ് അമിത്ഷായെക്കുറിച്ച് പറയാറുണ്ടായിരുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഷായ്ക്ക് ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടി ചുമതല നല്‍കിയത്. ചുരുങ്ങിയ കാലംകൊണ്ട് ഗുജറാത്തിനെപ്പോലെ ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയവും അമിത്ഷാ എന്ന സ്റ്റാട്രജിസ്റ്റിന് കൈരേഖപോലെ വ്യക്തമായിരിക്കുന്നു.
യുപി രാഷ്ട്രീയത്തെക്കുറിച്ച് അമിത്ഷാ പറയുന്നത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് മുലായംസിംഗിന്റെയും മായാവതിയുടെയും തട്ടകമായി അറിയപ്പെടുന്നിടത്ത് ബിജെപിക്കും നരേന്ദ്രമോദിക്കും ലഭിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ ജനപിന്തുണ. യുപിയില്‍ അങ്ങോളമിങ്ങോളം ആഞ്ഞടിക്കുന്ന മോദി തരംഗത്തില്‍ പരിഭ്രാന്തരായ സമാജ്വാദി പാര്‍ട്ടി നരേന്ദ്രമോദിയും മുലായവും തമ്മിലാണ് യഥാര്‍ത്ഥ മത്സരമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ലക്നൗവില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്ത ബിജെപി റാലി നടന്ന ദിവസംതന്നെ എസ്പിയും റാലി നടത്തിയത് ഇതിന്റെ ഭാഗമായിരുന്നു.
ജനുവരി 23ന് ഗോരഖ്പൂരില്‍ നരേന്ദ്രമോദി പങ്കെടുത്ത ബിജെപി സമ്മേളനം നടക്കുകയുണ്ടായി. ഇതേ ദിവസംതന്നെ മുലായവും മകനും പങ്കെടുത്തറാലി എസ്പി റാലി കാശിയില്‍ നടന്നു. സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന കാണ്‍പൂരില്‍ മോദി പങ്കെടുത്ത ബിജെപി സമ്മേളനം വന്‍ വിജയമായിത്തീര്‍ന്നതോടെയാണ് മോദിയുടെ മാര്‍ഗം പിന്തുടരാന് മുലായം തീരുമാനിച്ചത്. എന്നാല്‍ സ്വന്തം റാലികളില്‍ കാര്യമായ ജനപങ്കാളിത്തമുണ്ടാകാതിരുന്നത് എസ്പി നേതൃത്വത്തിന്റെ മനസില്‍ തീകോരിയിട്ടു. നവംബര്‍ 21ന് ആഗ്രയില്‍ മോദിയുടെറാലി സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചതോടെ അതേ ദിവസം റായ്ബറേലിയില്‍ റാലി നടത്താന്‍ എസ്പി തീരുമാനിച്ചു. ഡിസംബര്‍ 20ന് വരാണസിയില്‍ മോദി പങ്കെടുത്ത റാലി നടക്കുമ്പോള്‍ മധ്യഉത്തര്‍പ്രദേശിലെ ബുധ്വാഹയില്‍ എസ്പി റാലി സംഘടിപ്പിച്ചു. താന്‍ പങ്കെടുത്ത റാലികളിലൊന്നും മുലായത്തിന്റെ സമ്മേളനത്തെക്കുറിച്ച് യാതൊന്നും പറയാതെ വികസനത്തെക്കുറിച്ച് മാത്രമാണ് മോദി പറഞ്ഞത്. എന്നാല്‍ മോദിയുടെ റാലിയേക്കാള്‍ ജനപങ്കാളിത്തം തന്റെ റാലികള്‍ക്കാണെന്ന് മുലായം അവകാശപ്പെട്ടു. മുലായത്തിന്റെ രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് ഇതിന് കാരണം.
എന്തുകൊണ്ടാണ് മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ദിവസംതന്നെ മുലായവും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്? ഇത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മോദിയുടെ മുന്നേറ്റത്തില്‍ മുലായത്തിന്റെ പരിഭ്രാന്തിതന്നെയാണ് ഇതിന് കാരണം. കേന്ദ്രം ആര് ഭരിക്കണമെന്ന കാര്യം നിര്‍ണയിക്കാന്‍ കഴിയുന്ന വിധത്തില്‍ യുപി രാഷ്ട്രീയത്തില്‍ ബിജെപി കരുത്താര്‍ജിക്കുന്നുവെന്ന് കുശാഗ്രബുദ്ധിയായ മുലായം തിരിച്ചറിഞ്ഞിരിക്കുന്നു. ഇത്തവണ മോദിയുടെ നേതൃത്വത്തില്‍ ബിജെപി പുതിയൊരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവന്നിരിക്കുകയാണെന്നും തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയാടിത്തറയായ പിന്നോക്ക വോട്ടുബാങ്കില്‍ മോദി വിള്ളലുണ്ടാക്കിയിരിക്കുകയാണെന്നും മുലായം ഒരു ഞെട്ടലോടെ മനസ്സിലാക്കിക്കഴിഞ്ഞു. ഇതിനാലാണ് എസ്പിയും ബിജെപിയും തമ്മിലാണ് ഉത്തര്‍പ്രദേശില്‍ പ്രധാന മത്സരമെന്ന് പ്രഖ്യാപിക്കാന്‍ മുലായത്തെ പ്രേരിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നരേന്ദ്രമോദി പങ്കെടുക്കുന്ന ഒമ്പത് റാലികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മുലായവും മകന് അഖിലേഷ് യാദവും പങ്കെടുക്കുന്ന 18 റാലികള്‍ നടത്തുമെന്ന് എസ്പി പ്രഖ്യാപിക്കുകയുണ്ടായി. വോട്ടുബാങ്ക് സംരക്ഷിക്കുന്നതിന്റെ ഭാഗമായി 17 പിന്നോക്ക സമുദായങ്ങള്‍ക്ക് പട്ടികജാതി പദവി നല്‍കുക എന്ന ഉദ്ദേശ്യത്തോടെ എസ്പി പ്രഖ്യാപിച്ച ന്യായ യാത്രയും മോദിപ്പേടിയില്‍നിന്ന് ഉയര്‍ന്നുവന്നതാണ്. എസ്പി സംഘടിപ്പിച്ച റാലികളില്‍ എല്ലാംതന്നെ ‘ബദ്ധശുത്രു’വായ മായാവതിക്ക് പകരം മോദിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കാന്‍ മുലായത്തെ പ്രേരിപ്പിക്കുന്നതും യുപി രാഷ്ട്രീയം ബിജെപിയുടെ പക്ഷത്തേക്ക് ചായുന്നതിനാലാണെന്ന് വ്യക്തം.
യുപിയില്‍ ഇപ്പോള്‍ ആഞ്ഞടിക്കുന്ന മോദിതരംഗം വെറുമൊരു രാഷ്ട്രീയ മുന്നേറ്റം മാത്രമല്ല. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും വര്‍ഷങ്ങളായി പയറ്റുന്ന ജാതി രാഷ്ട്രീയത്തിനുള്ള മറുപടി കൂടിയാണ്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ ബിജെപിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് നരേന്ദ്രമോദി തന്റെ റാലികള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രതികരണമായി ലഭിക്കുന്നത് വന്‍ കരഘോഷമാണ്. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയത് തന്റെ പ്രസംഗങ്ങളില്‍ മോദി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഈ ജനവിഭാഗങ്ങളെ വെറും വോട്ടുബാങ്കുകളായി കാണുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിനേല്‍ക്കുന്ന തിരിച്ചടിയാണിതെന്നും മോദി ചൂണ്ടിക്കാട്ടുന്നു.
ചുവരെഴുത്ത് വായിക്കാന്‍ മുലായത്തിന് നന്നായി കഴിയുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേടിയ വിജയം കാലഹരണപ്പെട്ടിരിക്കുന്നു. അന്ന് പ്രതിപക്ഷം തുടച്ചുനീക്കപ്പെട്ടതോടെ ഒരു രാഷ്ട്രീയ വിടവ് സംഭവിച്ചിരുന്നു. എന്നാല്‍ മോദി തരംഗത്തിലേറി ഈ വിടവ് ബിജെപി നികത്തിയിരിക്കുകയാണ്. എല്ലാവരും ബിജെപിയെക്കുറിച്ചും നരേന്ദ്രമോദിയെക്കുറിച്ചും പറയുന്നത് കേള്‍ക്കുമ്പോള്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ ഈ പോക്ക് തങ്ങളുടെ രാഷ്ട്രീയത്തിന്റെ അവസാനമായിരിക്കുമെന്ന് മുലായവും മകനും ബോധോദയമുണ്ടായിരിക്കുന്നു. സത്യം തിരിച്ചറിയാന്‍ മുലായം വൈകിപ്പോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
വലിയ പ്രതീക്ഷയോടെയാണ് അഖിലേഷ് യാദവ് ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയത്. നവീനമായ ആശയങ്ങളുള്ള വിദ്യാസമ്പന്നനായ ഈ ചെറുപ്പക്കാരന് ഉത്തര്‍പ്രദേശില്‍ മാറ്റം കൊണ്ടുവരുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഈ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ സമാജ്വാദി സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. ക്രമസമാധാനം അങ്ങേയറ്റം മോശമായി. വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ശിശുക്കള്‍ തണുത്തുവിറച്ച് മരിച്ചു. അതേസമയം എസ്പി വേദികളില്‍ പാര്‍ട്ടി നേതാക്കള്‍ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു!
മകന്റെ മറ്റൊരു പതിപ്പായ മുലായം നിരാശയുടെ പ്രതിരൂപമായി മാറിയിരിക്കുകയാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്പോരാട്ടമാണെന്ന് മുലായത്തിനറിയാം. ആരോഗ്യനില അങ്ങേയറ്റം മോശമായിരിക്കുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലംവരെ സജീവരാഷ്ട്രീയത്തില്‍ തുടരാന്‍ അദ്ദേഹത്തിനാവില്ല. ഇക്കുറി ജയിച്ചില്ലെങ്കില്‍ അത് തന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശീല വീഴ്ത്തുമെന്ന് മുലായം ഭയക്കുന്നു. അതിനാല്‍ മകനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയപോലെ തന്നെയും പ്രധാനമന്ത്രിയാക്കണമെന്നാണ് മുലായം ജനങ്ങളോട് പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കുണ്ടായിരുന്ന ആവേശം കെട്ടടങ്ങിയിരിക്കുകയാണെന്നും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കൂടുതല്‍ സീറ്റ് നേടിത്തരണമെന്നും മുലായം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യുപിയില്‍ മാറിവീശുന്ന കാറ്റിനെക്കുറിച്ച് അണികളും ബോധവാന്മാരാണ്. അതുകൊണ്ടുതന്നെ മുലായത്തിന്റെ ആഹ്വാനങ്ങളെയും അഭ്യര്ത്ഥനകളെയും ഒരു നേതാവിന്റെ അടങ്ങാത്ത അധികാരമോഹമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍പോലും കാണുന്നത്.
തങ്ങളുടെ വോട്ടുബാങ്കില്‍ ബിജെപി വിള്ളലുണ്ടാക്കിയിരിക്കുന്നുവെന്ന് മുലായവും മകനും തിരിച്ചറിയുന്നുണ്ടെങ്കിലും എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ അവര്‍ വിഷണ്ണരാവുകയാണ്. ഇതുണ്ടാക്കുന്ന പരിഭ്രാന്തിയാണ് മോദി മനുഷ്യത്വത്തിന്റെ അന്തകനാണെന്നും മറ്റും സ്വബോധമില്ലാതെ വിളിച്ചുപറയാന്‍ മുലായത്തെ പ്രേരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിക്ക് അനുകൂലമായി വോട്ടുചെയ്ത മുന്നോക്കവിഭാഗങ്ങങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പമാണെന്ന് വ്യക്തമായി കഴിഞ്ഞു. മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ മോദിയുണ്ടാക്കുന്ന ധ്രുവീകരണം മുലായത്തിന്റെയും മായാവതിയുടെയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍നിന്ന് ബിജെപി 40 സീറ്റ് പിടിച്ചാല്‍തന്നെ മുലായത്തിന്റെ സ്വപ്നം തകര്‍ന്നടിയും.
മോദി പങ്കെടുക്കുന്ന റാലികളിലെ അസാധാരണമായ ജനപങ്കാളിത്തം യുപിയിലെ ബിജെപി നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഈ റാലികളിലെ മോദിയുടെ പ്രസംഗങ്ങള്‍ വിജയഭേരികളാണ്. വികസനത്തെക്കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാടുകളും വികാരനിര്‍ഭരമായ അവതരണരീതിയുമൊക്കെ ജനലക്ഷങ്ങളെ സ്പര്‍ശിക്കുന്നു. മായാവതിക്കോ മുലായത്തിനോ രാഹുല്‍ഗാന്ധിക്കോ കഴിയുന്നതല്ല ഈ മോദി മാജിക്.
അഹങ്കാരികളായ നേതാക്കളെ കണ്ടാണ് യുപിയിലെ ജനങ്ങള്‍ക്ക് പരിചയം. യോഗസ്ഥലത്ത് വൈകിയെത്താറുള്ള അവര്‍ ജനങ്ങളോട് ഒന്ന് ക്ഷമപോലും പറയാറില്ല. ഇതില്‍നിന്നെല്ലാം വ്യത്യസ്തനായ മോദി യുപിയിലെ യഥാര്‍ത്ഥ ജനനായകനായി മാറിയിരിക്കുകയാണ്. ജനസേവനമല്ലാതെ മറ്റൊരു ലക്ഷ്യവും തനിക്കില്ലെന്ന് യുപിയിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇതിനകം മോദിക്ക് കഴിഞ്ഞിട്ടുണ്ട്. മോദിയെ കാണാന്‍ മെയിലുകള്‍ താണ്ടിയെത്തുന്ന അവര്‍ അദ്ദേഹത്തോട് തങ്ങളിലൊരുവനെപ്പോലെ ഇടപഴകുന്നു. പതിറ്റാണ്ടുകളുടെ യുപി രാഷ്ട്രീയത്തില്‍ ഇത് പുതുമയുള്ള കാഴ്ചയാണ്. കാശിയിലായാലും ഗോരഖ്പൂരിലായാലും ലക്നൗവിലായാലും ബിജെപി സമ്മേളനങ്ങളില്‍ മോദിയെ കാത്ത് ജനസാഗരം അലതല്ലുകയാണ്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പൊള്ളയായ വാഗ്ദാനങ്ങളല്ല മോദി ഉത്തര്‍പ്രദേശ് ജനതയ്ക്ക് നല്‍കുന്നത്. കോണ്‍ഗ്രസ് രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു. യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസിന്റെ ‘പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി’യായ രാഹുല്‍ഗാന്ധി ഒരു കഴിവുകെട്ടവനാണ്, ദാരിദ്ര്യത്തിന്റെ പേരില്‍ പാവങ്ങളെ പരിഹസിക്കുകയാണ് രാഹുല്‍ എന്നൊക്കെയുള്ള വികാരം ഉത്തര്‍പ്രദേശുകാരില്‍ ഇന്ന് പ്രബലമാണ്. ദല്‍ഹിയിലേക്കുള്ള പാത ഉത്തര്‍പ്രദേശിലൂടെയാണെന്ന് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചൊല്ലാണ്. എന്നാല്‍ ദേശീയ പാര്‍ട്ടികള്‍ക്ക് വ്യക്തമായ മേല്‍കൈ കിട്ടാതായതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ഇപ്പോള്‍ ഒരിക്കല്‍ക്കൂടി യുപി കേന്ദ്രഭരണത്തിലേക്ക് വഴികാട്ടുകയാണ്. ബിജെപിയും മോദിയുമാണ് ഇതിലൂടെ അതിവേഗം മുന്നേറുന്നത്.
കെപിഎം
പ്രതികരിക്കാൻ ഇവിടെ എഴുതുക: