തിരുവനന്തപുരം: സംസ്ഥാനത്തു പത്താം ക്ലാസില്‍ ഈ വര്‍ഷം 4,64,310 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഈ മാസം 10 മുതല്‍ 22 വരെ നടക്കുന്ന പരീക്ഷയില്‍ ഇക്കുറി പരീക്ഷ എഴുതുന്നതില്‍ ആണ്‍കുട്ടികളാണ് കൂടുതല്‍. 2,36,351 ആണ്‍കുട്ടികള്‍ പരീക്ഷയ്ക്കായി എത്തുമ്പോള്‍ 2,27,959 പെണ്‍കുട്ടികളും പരീക്ഷയ്ക്കിരിക്കും. ഏറ്റവമധികം വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ഉപജില്ലയാണ്. 36,020 വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതുന്നത്. പാലക്കാട് ഉപജില്ലയാണ് തൊട്ടു പിന്നില്‍. 27,209 വിദ്യാര്‍ഥികളാണ് പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്ന് പരീക്ഷയ്ക്കായി എത്തുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉപജില്ലയാണ്. 2,438 വിദ്യാര്‍ഥകള്‍.
എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസ് അച്ചടി പൂര്‍ത്തിയായി. ഓരോ സ്കൂളിലെയും വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ചു ചോദ്യക്കടലാസുകള്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തുകയാണ് അടുത്ത ഘട്ടം. 20 ചോദ്യക്കടലാസ് വീതമുള്ള ഇരട്ട പായ്ക്കറ്റുകളിലാക്കി സീല്‍ ചെയ്താണ് ഡിഇഒ ഓഫിസുകളില്‍ ചോദ്യപേപ്പര്‍ എത്തിച്ചിരിക്കുന്നത്. പായ്ക്കറ്റുകള്‍ പരിശോധിച്ച് ഓരോ സ്കൂളിലും നിശ്ചിത എണ്ണം ചോദ്യക്കടലാസ് ഉണ്ടെന്ന് ഉറപ്പാക്കും. തുടര്‍ന്ന് ചോദ്യക്കടലാസ് പായ്ക്കറ്റുകള്‍ ട്രഷറിയിലേക്കും ബാങ്ക് ലോക്കറുകളിലേക്കും മാറ്റും.
പരീക്ഷാ ദിവസം രാവിലെ മാത്രമേ ചോദ്യക്കടലാസ് പായ്ക്കറ്റ് സ്കൂളുകളില്‍ എത്തിക്കൂകയുള്ളു. വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ചായിരിക്കും ഇതു തുറക്കുക. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ വിവിധ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുകയാണിപ്പോള്‍ സ്കൂളുകളും പരീക്ഷാ ഭവനും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: