തിരുവനന്തപുരം: കേന്ദ്രം കേരളത്തിന് 50414 കോടിയുടെ പദ്ധതികള്‍ നല്‍കിയെന്നും അത് സര്‍ക്കാരിന്റെ നേട്ടമാണെന്നും അവകാശപ്പെട്ട് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ സര്‍ക്കാര്‍ നല്കിയ പരസ്യം തെറ്റിധാരണാജനകമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന ഈ പരസ്യം പിന്‍വലിച്ച് ഉമ്മന്‍ചാണ്ടി കേരള ജനതയോട് മാപ്പുപറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ചിരിക്കുന്ന പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളെല്ലാം നേടിയെടുത്തത് 2006-2011 ലെ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഏഴിമല നാവിക അക്കാദമി, തിരുവനന്തപുരത്തെ ബ്രഹ്മോസ്, ഐസര്‍, ഹാംഗര്‍ യൂനിറ്റ്, അന്താരാഷ്ട്രവിമാനത്താവള വികസനം, തിരുവനന്തപുരത്തെ ഐഐഎസ്ടി, കുട്ടനാട് പാക്കേജ്, ശബരിമല വികസനം, കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പദ്ധതി, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, കൊച്ചി മെട്രോ തുടങ്ങി കേരളത്തിന്റെ വികസനസാധ്യതകളെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമായ പദ്ധതികളെല്ലാം എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് നേടിയെടുത്തതാണ്.
2012 നവംബറില്‍ ബ്രഹ്മോസിന്റെ മിസെയില്‍ സംയോജന യൂനിറ്റ് കമ്മീഷന് ചെയ്യുന്ന ചടങ്ങില്‍ ആന്റണി പറഞ്ഞത് യുഡിഎഫ് ഗവണ്മെന്റ് വന്നതോടെ പ്രതിരോധവകുപ്പിന്റെ സ്ഥാപനങ്ങള്‍ കേരളത്തില്‍ കൊണ്ടുവരാനുള്ള ധൈര്യം തനിക്കില്ലാതായി എന്നായിരുന്നു. ഇത്തരം പദ്ധതികള്‍ക്ക് എല്‍ഡിഎഫ് ഭരണകാലത്ത് തനിക്ക് കലവറയില്ലാത്ത പിന്തുണ ലഭിച്ചിരുന്നുവെന്നും അന്ന് ആന്റണി പറഞ്ഞു. എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും ആന്റണി ഇക്കാര്യത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. ഇതൊക്കെ മറച്ചുവെച്ച് അര്‍ത്ഥശൂന്യമായ അവകാശവാദങ്ങളാണ് പരസ്യത്തിലൂടെ ഉമ്മന്‍ചാണ്ടി നടത്തുന്നതെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: