ന്യൂദല്‍ഹി: പരിസ്ഥിതി ലോല മേഖലകള്‍ പുനര്നിര്ണ്ണയിക്കണമെന്നതുള്പ്പെടെയുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളി കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനമായി. നിയമമന്ത്രാലയം അനുമതി നല്‍കിയാലുടന്‍ കരട് വിജ്ഞാപനം പുറപ്പെടുവിക്കും. പ്രത്യേക ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കണമെന്ന കേരളത്തിന്റെ ആവശ്യം വനം-പരിസ്ഥിത മന്ത്രാലയം തള്ളിയിട്ടുണ്ട്.
കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തള്ളിയ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചില ഭേദഗതികള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ വരുത്തിയത്. പരിസ്ഥിതി ലോല പ്രദേശങ്ങളായ കേരളത്തിലെ 123 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളേയും കൃഷിസ്ഥലങ്ങളേയും മാത്രം കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കിയേക്കും. എന്നാല്‍ ഇവിടങ്ങളില്‍ എന്തു പ്രവര്‍ത്തനത്തിനും വനംവകുപ്പിന്റെ അനുമതി വേണ്ടിവരും. നവംബര്‍ 13ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമായതോടെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി കാരണമാകും.
കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് കരട് വിജ്ഞാപനം തയ്യാറാക്കിയതെന്ന് പരിസ്ഥിതിമന്ത്രാലയം സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന ആവശ്യവും വില്ലേജുകളെ ഒഴിവാക്കണമെന്ന ആവശ്യവുമൊന്നും കരട് വിജ്ഞാപനത്തില്‍ ഒഴിവാക്കിയിട്ടില്ല. കരട് വിജ്ഞാപനത്തില്‍ നിയമമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കും. അതിനുശേഷം60 ദിവസം കഴിഞ്ഞ് അന്തിമ വിജ്ഞാപനവും പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: