ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അനാവശ്യ നിബന്ധനകളില്‍ പ്രതിഷേധിച്ച് ലോക്പാലിനെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതി അദ്ധ്യക്ഷ സ്ഥാനം ജസ്റ്റിസ് കെ.ടി തോമസ് രാജിവെച്ചു. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പട്ടികയില്‍ നിന്നുള്ളവരെ ലോക്പാല്‍ അംഗങ്ങളായി തെരഞ്ഞെടുക്കണമെന്ന നിബന്ധനയുള്ള സാഹചര്യത്തില്‍ സമിതി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതില്‍ താല്‍പ്പര്യമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനയച്ച രാജിക്കത്തില്‍ ജസ്റ്റിസ് കെ.ടി തോമസ് വ്യക്തമാക്കി.
നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ലോക്പാല്‍ സമിതിയില്‍ നിന്ന് പ്രമുഖ അഭിഭാഷകന് ഫാലി എസ് നരിമാന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അദ്ധ്യക്ഷന്‍ കൂടി രാജിവെച്ചതോടെ സമിതിയുടെ പ്രവര്‍ത്തനം നിലച്ചു. ഈയാഴ്ച കൂടാനിരുന്ന ലോക്പാല്‍ സേര്‍ച്ച് സമിതിയോഗം മാറ്റിവച്ചു.
സമിതി ശുപാര്‍ശ ചെയ്യുന്ന ലോക്പാല്‍ അദ്ധ്യക്ഷനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിക്ക് തള്ളാമെന്ന നിബന്ധനയും അംഗീകരിക്കാനാവില്ല. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കൂടിയായ കെ.ടി തോമസ് രാജി വിശദീകരിച്ച് പ്രധാനമന്ത്രിക്കു നല്കിയ കത്തില്‍ പറയുന്നു. ‘പേഴ്സണല്‍ വകുപ്പ് നല്കുന്ന പട്ടികയില്‍ നിന്നും ലോക്പാല്‍ അംഗങ്ങളെ കണ്ടെത്തുന്ന ജോലി ചെയ്യാന്‍ താല്‍പ്പര്യമില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തെരഞ്ഞെടുപ്പ് നടത്താനും സാധിക്കില്ലെന്ന് നിബന്ധനകള്‍ വായിച്ചപ്പോള്‍ മനസ്സിലായി. സേര്‍ച്ച് കമ്മറ്റി തെരഞ്ഞെടുത്ത ആരെ വേണമെങ്കിലും മാറ്റാനും ഒരാളെപ്പോലും നിയമിക്കാതിരിക്കാനും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് അധികാരമുണ്ടെന്ന് മനസ്സിലായി. ഇത്തരം സാഹചര്യത്തില്‍ കോട്ടയത്തു നിന്നും ദല്‍ഹി വരെ യാത്ര ചെയ്ത് ഇങ്ങനെയൊരു ജോലി നിര്‍വഹിക്കുന്നതിന് സാധിക്കില്ല. രാജിക്കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: