ന്യൂദല്‍ഹി: ആന്റണി പ്രതിരോധ മന്ത്രിയായ എഴര വര്‍ഷം കൊണ്ട് നാവിക സേന പാടെ തകര്‍ന്നെന്ന് സൂചന. സ്വന്തം പ്രതിഛായ കാത്തുസൂക്ഷിക്കാനും അഴിമതിയില്ലാത്ത വ്യക്തിയെന്ന് പേരു കേള്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് സേനയെ ഈ അവസ്ഥയില്‍ എത്തിച്ചത്.
നേവിയുടെ എല്ലാ അന്തര്‍വാഹിനികളും അപകടാവസ്ഥയിലാണെന്ന് 2006 നവംബറില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സബ്മറൈന് ഓപ്പറേഷന് മേധാവി എ.കെ ആന്റണിയെ ധരിപ്പിച്ചിരുന്നു. എന്നിട്ടും ഒരു നടപടിയും എടുത്തില്ല. പുതിയ അന്തര്‍വാഹിനികള്‍ വേണമെന്നും റഷ്യന്നിര്മ്മിതമായ, സിന്ധു വിഭാഗത്തിലുള്ള മുങ്ങിക്കപ്പലുകളിലെ ബാറ്ററി പ്രശ്നം പരിഹരിക്കാനാവുന്നില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചുമതലയേറ്റ് ഏഴര വര്‍ഷം കഴിഞ്ഞിട്ടും ആന്റണിക്ക് പ്രശ്നം പരിഹാരിക്കാന്കഴിഞ്ഞില്ല. അതിനാല്‍ നാവിക സേന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്.
20 വര്‍ഷമായ സിന്ധു വിഭാഗത്തിലുള്ള ഒന്‍പത് അന്തര്‍വാഹിനികളും അടുത്ത വര്‍ഷത്തോടെ ഉപയോഗശൂന്യമാകും.ഇതോടെ അന്തര്വാഹിനിക്കരുത്തില് പാക്കിസ്ഥാന് ഇന്ത്യയെ മറികടക്കും. ഇപ്പോള്‍ അഞ്ച് അന്തര്‍വാഹിനികളുള്ള പാക്കിസ്ഥാന് ഈ വര്‍ഷാവസാനം ആറ് അന്തര്‍വാഹിനികള്‍ നല്കാന് മാര്‍ച്ച് ഒന്നിന് ചൈന തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ അന്തര്‍വാഹിനികള്‍ അപകടത്തിലാണെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ചൈനയുടെ തീരുമാനം. ബംഗ്ലാദേശിനും ചൈന അന്തര്‍വാഹിനി നല്‍കും. ഇതോടെ രണ്ടു തീരങ്ങളിലും ഇന്ത്യയ്ക്ക് നാവികശേഷി നഷ്ടപ്പെടും.
ഇപ്പോള്‍ അന്തര്‍വാഹിനികളിലെ ജോലിക്കാരെല്ലൊം അക്ഷരാര്‍ഥത്തില്‍ ചാവേറുകളാണ്. മരണം ഏതുസമയത്തും ഉറപ്പ്.
പ്രണബ് മുഖര്‍ജിക്കു പകരം ആന്റണി പ്രതിരോധമന്ത്രിസ്ഥാനത്തെത്തിയതിനു തൊട്ടു പിന്നാലെയാണ് പ്രതിരോധ വകുപ്പില്‍ നിര്‍ണ്ണായക യോഗം ചേര്്ന്നത്. യോഗത്തില്‍ മൂന്ന് സേനാമേധാവികളും പങ്കെടുത്തിരുന്നു. അന്തര്‍വാഹിനികളിലെ ബാറ്ററികള്‍ വളരെപ്പെട്ടെന്ന് ഉപയോഗശൂന്യമാകുന്നതായും സര്‍വ്വീസിംഗും റീച്ചാര്‍ജിംഗും അപകടകരമായതിനാല്‍ കൂടുതല്‍ പുതിയ ബാറ്ററികള്‍ വേണമെന്നും ഡിജിഎസ്ഒ ആവശ്യപ്പെട്ടിരുന്നു.
2002ല്‍ റഷ്യന്‍ ബാറ്ററികള്‍ മാറ്റി ഇന്ത്യന്‍ ബാറ്ററികള്‍ സ്ഥാപിച്ച ശേഷം കടലിനടിയില്‍ ദീര്‍ഘനാള്‍ കഴിയാന്‍ സാധിച്ചിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് ചാര്‍ജ് നഷ്ടപ്പെടുന്നതിനാല്‍ കൂടുതല്‍ ബാറ്ററികള്‍ വേണമെന്നായിരുന്നു ആവശ്യം. വിദേശബാറ്ററികള് വേണമെന്ന ആവശ്യം തള്ളിയ പ്രതിരോധമന്ത്രിയും പ്രതിരോധ പഠന ഗവേഷണ ഓര്‍ഗനൈസേഷനും(ഡി.ആര്.ഡി.ഒ) ഇന്ത്യന്‍ ബാറ്ററികള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന നിലപാടില്‍ ഉറച്ചു നിന്നു. എന്നാല്‍ തദ്ദേശീയ ബാറ്ററികള്‍ ആവശ്യത്തിനു നല്‍കാനും സാധിച്ചില്ല.
ബാറ്ററികള്‍ തുടര്‍ച്ചയായി റീചാര്‍ജ് ചെയ്ത് ഉപയോഗിക്കേണ്ടിവന്നതാണ് പല അപകടങ്ങള്‍ക്കും കാരണം. റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഹൈഡ്രജന്‍ ചോര്‍ച്ച ഉണ്ടായാല്‍ പത്തു സെക്കന്റിനകം ചോര്‍ച്ച പരിഹരിച്ചില്ലെങ്കില്‍ അപകടമുണ്ടാകും.
1986 മുതല്‍ വാങ്ങിയ റഷ്യന്‍ അന്തര്‍വാഹിനികളാണ് സിന്ധു വിഭാഗത്തിലുള്ള 10 അന്തര്‍വാഹിനികള്‍. ഏറ്റവും പ്രഹരശേഷി കൂടിയ സിന്ധുരക്ഷകാണ് ആഗസ്തില്‍ മുംബൈ തീരത്ത് ബാറ്ററി പൊട്ടിത്തെറിച്ച് തകര്‍ന്നത്. സിന്ധുഘോഷ്,സിന്ധു ധ്വജ്, സിന്ധുരാജ്,സിന്ധുവീര്‍,സിന്ധുരത്ന,സിന്ധുകേസരി,സിന്ധുകീര്‍ത്തി,സിന്ധുവിജയ്,സിന്ധുശാസ്ത്ര എന്നിങ്ങനെയുള്ള ബാക്കി 9 എണ്ണവും അപകടാവസ്ഥയിലാണ്. സിന്ധുരത്നയിലെ പൊട്ടിത്തെറിയുടെ ് ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് നാവികമേധാവി രാജിവെച്ചു.
ജര്‍മ്മന്‍ ശിശുമാര്‍ വിഭാഗത്തില്‍പ്പെട്ട നാല് അന്തര്‍വാഹിനികളും റഷ്യയില്‍ നിന്നും വാങ്ങിയ ഐഎന്‍എസ് ചക്രയെന്ന ആണവ അന്തര്‍വാഹിനിയും മാത്രമാണ് കാലപ്പഴക്കമുള്ള അന്തര്‍വാഹിനികള്‍ക്കു പുറമേ ഇന്ത്യയുടെ കൈവശമുള്ളത്. 2005ല്‍ വാങ്ങാന്‍ തീരുമാനിച്ച ഫ്രാന്‍സില്‍ നിന്നുള്ള സ്കോര്‍പിയന്‍ അന്തര്‍വാഹിനികള്‍ ലഭ്യമാകണമെങ്കില്‍ കുറഞ്ഞത് നാലു വര്‍ഷമെങ്കിലും എടുക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎന്‍എസ് അരിഹന്ത് വിഭാഗത്തിലുള്ള മറ്റു നാലെണ്ണം 2023ല്‍ മാത്രമേ കമ്മീഷന് ചെയ്യൂ.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: