ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് വിരമിക്കുന്നു. ഓസ്ട്രേലിയക്കെതിരായി ഹോം ഗ്രൗണ്ടായ ന്യൂലാന്റ്സില്‍ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തോടെ വിരമിക്കുമെന്നാണ് സ്മിത്തിന്റെ പ്രഖ്യാപനം.
വേദനാജനകവും എന്നാല്‍ അനിവാര്യവുമായ തീരുമാനമെന്നാണ് സ്മിത്ത് വിരമിക്കല്‍ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. കളിക്കളത്തില്‍ തന്നെ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്ക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. ദക്ഷിണാഫ്രിക്കന്‍ ടീം കോഴവിവാദത്തില്‍ അകപ്പെട്ട സമയത്താണ് സ്മിത്ത് നായകനായെത്തുന്നത്.
ദക്ഷിണാഫ്രിക്കക്കായി 197 ഏകദിനങ്ങളും 116 ടെസ്റ്റ് മത്സരങ്ങളും സ്മിത്ത് കളിച്ചു. 109 ടെസ്റ്റ് മത്സരങ്ങളില്‍ സ്മിത്ത് ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുണ്ട്. 116 ടെസ്റ്റുകളില്‍ നിന്നായി 48.72 ശരാശരിയില്‍ 9257 റണ്‍സും 197 ഏകദിനങ്ങളില്‍ 37.98 ശരാശരിയില്‍ 6989 റണ്‍സും സ്മിത്ത് നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ 27 സെഞ്ചുറിയും 38 അര്‍ധ സെഞ്ചുറിയും നേടിയിട്ടുളള സ്മിത്തിന്റെ ഉയര്‍ന്ന സ്കോര്‍ 277 റണ്‍സാണ്. ഏകദിനത്തിലാകട്ടെ 10 സെഞ്ചുറിയും 47 അര്‍ധ സെഞ്ചുറിയും സ്മിത്ത് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 33 ട്വന്റി 20 മത്സരങ്ങളിലും സ്മിത്ത് കളിച്ചിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ തവണ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ പദവിയിലെത്തിയ താരം എന്ന ബഹുമതിയും സ്മിത്തിനാണ്. കളിക്കളത്തിലെ മാന്യതയുടെ പര്യായമായിട്ടാണ് സ്മിത്തിനെ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: