ന്യൂദല്‍ഹി: രാജ്യം ഇന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ചരിത്രത്തില്‍ മുമ്പുണ്ടാകാത്തവിധം ഒറ്റപ്പെട്ടു. 29 സംസ്ഥാനങ്ങളില്‍ ഒന്നില്‍പോലും ശക്തരായ സഖ്യകക്ഷികളില്ലാതെ തീര്‍ത്തും ദുര്‍ബലമാണ് കോണ്‍ഗ്രസ്. അഴിമതിക്കേസുകളും ഭരണകക്ഷി മൂന്നക്കം തികയ്ക്കില്ലെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളും പാര്‍ട്ടികളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റി. തെലങ്കാനയെങ്കിലും നേടാമെന്ന അവസാന പ്രതീക്ഷ തകര്‍ത്താണ് തെലങ്കാന രാഷ്ട്രസമിതി കോണ്‍ഗ്രസില്‍ ലയിക്കില്ലെന്ന് ടിആര്‍എസ് ജനറല്‍ബോഡി യോഗത്തിനു ശേഷം കെ.ചന്ദ്രശേഖര റാവു ഇന്നലെ വ്യക്തമാക്കിയത്.
തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എംഡിഎംകെ, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, എല്‍ജെപി എന്നിവരൊന്നും കോണ്‍ഗ്രസിനൊപ്പമില്ല. പുറത്തുനിന്നും പിന്തുണച്ച ബിഎസ്പിയുള്പ്പെടെയുള്ള പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനോട് താല്‍പ്പര്യമില്ല. 2009ലെ തെരഞ്ഞെടുപ്പില്‍ 206 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് നൂറു സീറ്റുകള്‍ പോലും ഇത്തവണ നേടാനാവില്ലെന്നാണ് അഭിപ്രായ സര്‍വ്വേകള്‍.
കഴിഞ്ഞ തവണ 34 പേരെ ജയിപ്പിച്ച ആന്ധ്രയില്‍ നിന്നും ഇക്കുറി ഒരു സീറ്റുപോലും ലഭിക്കില്ല. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് രൂപീകരിച്ച സീമാന്ധ്രയിലെ 25 സീറ്റുകളും നഷ്ടപ്പെടും.. തെലങ്കാനയിലെ 17 സീറ്റുകളും ടിആര്‍എസിനെ കൂട്ടുപിടിച്ച് നേടിയെടുക്കാമെന്നായിരുന്നു അവസാന പ്രതീക്ഷ. ബീഹാറില്‍ നിതീഷ്കുമാറിനെ സഖ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങളും ഇന്നലെക്കൊണ്ട് അവസാനിച്ചു. ഇനി ലാലുപ്രസാദ് വെച്ചു നീട്ടിയ ജയസാധ്യത തീരെയില്ലാത്ത 11 സീറ്റുകള്‍ സ്വീകരിച്ച് സഖ്യമുണ്ടാക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്.
തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസില്‍ നിന്നും അകന്നു . എഐഎഡിഎംകെ നേതാവ് ജയലളിത കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തില്‍ തന്നെ മുന്നണിയുമായി മുന്നോട്ടു പോകുകയാണ്. ഇരു പാര്‍ട്ടികളും നരേന്ദ്രമോദിയുമായി അടുപ്പം പുലര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്. കര്‍ണ്ണാടകത്തില്‍ യദ്യൂരപ്പയുടെ മടങ്ങിവരവ് നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ ബിജെപിയെ സഹായിക്കും. കേരളത്തില്‍ 17 സീറ്റുകളാണ് 2009ല്‍ ലഭിച്ചതെങ്കില്‍ ഇക്കുറി വലിയതിരിച്ചടിയാകും ലഭിക്കുക.
മഹാരാഷ്ട്രയിലെ എന്‍സിപി മാത്രമാണ് യുപിഎയില്‍ തുടരുന്ന ഏക സഖ്യകക്ഷി. എന്നാല്‍ ശരത് പവാറും പ്രഫുല്‍ പട്ടേലുമടക്കം പലതവണ നരേന്ദ്രമോദിയോടുള്ള അടുപ്പം വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാന്,മധ്യപ്രദേശ്,ഗുജറാത്ത്,ഛത്തീസ്ഗഢ്,പഞ്ചാബ് എന്നിവിടങ്ങളില്‍ യാതൊരു പ്രതീക്ഷയും ഹൈക്കമാന്റിനില്ല. ഉത്തര്‍പ്രദേശിലും ഒരു സീറ്റുപോലും വിജയിക്കാമെന്ന് ഉറപ്പില്ല. റായ്ബറേലിയും അമേഠിയും പോലും നഷ്ടപ്പെടുമെന്ന് ഭയക്കുന്നുണ്ട്. പശ്ചിമബംഗാളും ബീഹാറും ഒറീസയും സഖ്യകക്ഷികള്‍ കൈവിട്ടതോടെ ഇവിടെനിന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ ലോക്സഭയിലെത്തുന്ന കാര്യം സംശയത്തിലാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 ലോക്സഭാ സീറ്റുകളിലാണ് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ളത്. ഇതില്‍ 21ലും നിലവില്‍ കോണ്‍ഗ്രസാണ് വിജയിച്ചിരിക്കുന്നത്. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നരേന്ദ്രമോദി നടത്തിയ റാലികള്‍ ഇവിടങ്ങളിലെ കോണ്‍ഗ്രസ് അടിത്തറയും ഇളകിത്തുടങ്ങിയെന്നതിന്റെ തെളിവാണ്. ജമ്മുകാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വം ബിജെപിയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തി നില്ക്കുന്നതും കോണ്‍ഗ്രസിന് ക്ഷീണമാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: