ന്യൂദല്‍ഹി: കേരളത്തില്‍നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു. കരട് വിജ്ഞാപനം പുറത്തിറക്കാതെ നാലാമതൊരു വട്ടം കൂടി ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ രക്ഷപ്പെടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഇതോടെ ഒക്ടോബര്‍ 19,നവംബര്‍16,ഡിസംബര്‍ 20 എന്നീ തീയതികളില്‍ ഇറങ്ങിയ ഓഫീസ് മെമ്മോറാണ്ടത്തിനു പുറമേ പുതിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കും. ജനവാസമേഖലകളേയും കൃഷിഭൂമിയേയും ഒഴിവാക്കുമെന്ന മുന്നിലപാടിനൊപ്പം തോട്ടങ്ങളെക്കൂടി ഒഴിവാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
23 വില്ലേജുകളിലെ പരിസ്ഥിതി ലോല മേഖലകള്‍ പുനര്‍ നിര്‍ണ്ണയിക്കണമെന്ന കേരളത്തിന്റെ ആവശ്യംപരിഗണിക്കാനും മന്ത്രാലയം തീരുമാനിച്ചു. വില്ലേജുകളെ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്രവും വില്ലേജുകള്‍ ഒഴിവാക്കില്ലെന്ന് ബോധ്യമായതായി കേരള മുഖ്യമന്ത്രിയും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അത്യന്തം ഗുരുതരമാണെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് നേതൃത്വവുമായി അവസാന നിമിഷം നടത്തിയ ചര്‍ച്ചകളോടെയാണ് പുതിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കാമെന്ന നിലപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിയത്.
ഉമ്മന്‍ വി ഉമ്മന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പുനര്‍നിര്‍ണ്ണയം പരിസ്ഥിത ലോല മേഖലകളുടെ കാര്യത്തില്‍ നടത്താമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. വിജ്ഞാപനം തയ്യാറാക്കുന്നതിനായുള്ള 60 ദിവസങ്ങള്‍ക്കകം മറ്റു സംസ്ഥാനങ്ങളുടെ നിലപാടു കൂടി സ്വീകരിച്ച ശേഷം മാത്രമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ഓഫീസ് മെമ്മോറാണ്ടമല്ല ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് ആവശ്യമെന്നാണ് സമരം ചെയ്യുന്ന സംഘടനകളുടെ നിലപാട്. തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തില്‍ നിലവില്‍ വരുന്ന പുതിയ സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമാണ് അന്തിമ വിജ്ഞാപനം പുറത്തിറങ്ങുകയെന്നതിനാല്ത്തന്നെ പ്രശ്നത്തില്‍ നിന്നും തടിതപ്പുകയെന്ന തന്ത്രമാണ് പുതിയ ഓഫീസ് മെമ്മോറാണ്ടത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: