ന്യൂദല്‍ഹി: നിക്ഷേപ തട്ടിപ്പു കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായ സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിക്ക് നേരെ മഷിയേറ്. അഭിഭാഷകനായ മനോജ് ശര്‍മ്മയാണ് സുപ്രീംകോടതിയില്‍ ഹാജരാക്കാനായി പോലീസ് കൊണ്ടുവന്ന സുബ്രതോയ്ക്ക് നേരെ മഷിയെറിഞ്ഞത്. കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട സുബ്രതോ റോയിയെ സുപ്രീംകോടതി തീഹാര്‍ ജയിലിലേക്കയച്ചു.
സഹാറാ മേധാവി കള്ളനാണെന്നും പാവപ്പെട്ടവരെ കൊള്ളയടിച്ചവനാണെന്നും ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതിനായി സുബ്രതോ റോയി മുന്നോട്ടുവെച്ച ഉപാധികളില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ജീഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തത്. കേസ് ഇനി മാര്‍ച്ച് 11ന് പരിഗണിക്കും.
പണം തിരികെ നല്കാന് വ്യക്തമായ നിര്‍ദേശം സമര്‍പ്പിക്കുന്നതു വരെ കസ്റ്റഡിയില്‍ തുടരേണ്ടിവരും. വസ്തുക്കള്‍ വിറ്റ് പണം കണ്ടെത്താമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ല. രണ്ടുമാസത്തിനകം പണം തിരിച്ചു നല്‍കാമെന്ന വാക്കില്‍ കാര്യമില്ല, കോടതി പറഞ്ഞു. നിക്ഷേപകരില്‍ നിന്നും സമാഹരിച്ച 22,500 കോടി രൂപ ഗ്രൂപ്പിന്റെ ആസ്തികള്‍ വിറ്റ് നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നാണ് ചെയര്മാന് കോടതിയോട് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവ് ലംഘിച്ചതിനു സുബ്രതോ സമര്‍പ്പിച്ച മാപ്പപേക്ഷ കോടതി അംഗീകരിച്ചു. നിക്ഷേപ തട്ടിപ്പുകേസില്‍ യുപി പോലീസ് അറസ്റ്റു ചെയ്ത സുബ്രതോയെ തിങ്കളാഴ്ചയാണ് ദല്‍ഹിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: