തിരുവനന്തപുരം: പരിസ്ഥിതിലോല നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇ.എഫ്.എല്ലിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വനസംരക്ഷണത്തിന്റെ ഭാഗമായി രണ്ടു ഹെക്ടറിന് താഴെയുള്ള ഭൂമി ഏറ്റെടുത്തവര്‍ക്ക് അത്രയും തന്നെ ഭൂമി തിരിച്ചു നല്‍കും. വനസംരക്ഷണത്തിന് അനിവാര്യമാണെന്ന് കണ്ടാല്‍ ആ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുകയോ ചെയ്യും. രണ്ടു ഹെക്ടര്‍ മുതല്‍ 15 ഏക്കര്‍ വരെയുള്ള ഭൂമിയാണ് ഏറ്റെടുത്തതെങ്കില്‍ രണ്ടു ഹെക്ടര്‍ ഭൂമി വീതം തിരിച്ചു നല്‍കും.
ആദിവാസികളുടെ ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരും. ഇ.എഫ്.എല്ലിനായി ഇനി ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമഭേദഗതി നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: