തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പ്രശ്നത്തില്‍ പുറത്തിറക്കിയിരിക്കുന്ന ഓഫീസ് മെമ്മോറാണ്ടത്തിന്റെ പേരില്‍ ചീഫ് വിപ്പ് സ്ഥാനം തല്ക്കാലം രാജിവെക്കില്ലെന്ന് പി.സി ജോര്‍ജ്ജ്.
രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടി ചെയര്മാന് കെ.എം മാണി സ്വീകരിക്കുമെന്ന് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പി.സി ജോര്‍ജ്ജ് പറഞ്ഞു.
വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യാനിരിക്കെ താന്‍ മാത്രം രാജി വയ്ക്കുന്നത് പാര്‍ട്ടിയെയും മറ്റ് എം.എല്‍.എമാരെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് കണ്ടാണ് രാജി തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്നും ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടണം എന്ന് അഭിപ്രായമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് കാണിച്ച് 2013 നവംബര്‍ 13ന് പുറപ്പെടുവിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നതായി പി.സി ജോര്‍ജ്ജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ വാക്ക് പാലിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാതിരുന്നതിനാലാണ് രാജി സന്നദ്ധത അറിയിച്ചതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: