കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗന് റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി നടത്തി വന്നിരുന്ന നിരാഹര സമരം അവസാനിപ്പിച്ചു. എട്ടു ദിവസമായി നടത്തി വന്ന സമരമാണ് അവസാനിപ്പിച്ചത്.
ജനവാസ മേഖലകളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മെമ്മോറാണ്ടം ഇറക്കിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ ഓഫീസ് മമ്മോറാണ്ടത്തിനു ശേഷം രണ്ടോ മൂന്നോ ദിവസത്തിനകം കരട് വിജ്ഞാപനം പുറത്തിറക്കുമെന്നും ഇതില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പശ്ചാത്തലത്തിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യവും പരിഗണിച്ചാണ് അനിശ്ചിത കാല നിരാഹാര സമരം പിന്‍വലിക്കുന്നതെന്ന് പശ്ചിമ ഘട്ട ജന സംരക്ഷണ സമിതി അറിയിച്ചു.
സമരം നടത്തി വന്നവര്‍ക്ക് നാരങ്ങാ നീര് നല്‍കിയാണ് അനിശ്ചിത കാല നിരാഹാര സമരം അവസാനിപ്പിച്ചത്. അതേസമയം നിരാഹാര സമരം അവസാനിപ്പിക്കുകയാണെങ്കിലും കര്‍ഷകരുടെ അവകാശ സമരപോരാട്ടങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ജനസംരക്ഷണ സമിതി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം അടുത്ത ദിവസങ്ങളില്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും പശ്ചിമഘട്ട സംരക്ഷണ സമിതി ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: