മഡ്ഗാവ്: ബംഗ്ലാദേശിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് സമനില. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇഞ്ച്വറി സമയത്ത് നേടിയ ഗോളാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. ഇന്ത്യക്കായി രണ്ട് ഗോളുകളും നേടിയത് ഛേത്രിയാണ്. ബംഗ്ലാദേശിന് വേണ്ടി മിഥുന് ചൗധരി ഒരു ഗോള്‍ നേടിയപ്പോള്‍ ഒരെണ്ണം ഇന്ത്യന്‍ താരം അര്നാബ് മൊണ്ടലിന്റെ ദാനമായിരുന്നു. ടോക്കിയോയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ജപ്പാന് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ന്യൂസിലാന്റിനെ പരാജയപ്പെടുത്തി.
മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരട്ടത്തില്‍ മുന്‍തൂക്കം ഇന്ത്യക്കായിരുന്നു. തുടക്കം മുതല്‍ എതിര്‍ബോക്സിലേക്ക് മുന്നേറ്റങ്ങള്‍ നടത്തിയ ഇന്ത്യ 14-ാം മിനിറ്റില്‍ ലീഡ് നേടി. റോബിന് സിംഗ് നല്കിയ പാസ് സുന്ദരമായ പ്ലേസിംഗിലൂടെ ഛേത്രി ബംഗ്ലാദേശ് വല കുലുക്കുകയായിരുന്നു.
ഈ ഒരു ഗോളിന് ഇന്ത്യ ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു. എന്നാല്‍ മത്സരത്തിന്റെ 51-ാം മിനിറ്റില്‍ ബംഗ്ലാദേശ് സമനില പാലിച്ചു. സൊഹല് റാണയുടെ പാസില്‍ നിന്ന് മിഥുന് ചൗധരിയാണ് ഗോള്‍ നേടിയത്. പിന്നീട് 64-ാം മിനിറ്റില്‍ ബംഗ്ലാദേശ് ലീഡ് നേടി. സ്വന്തം ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച അര്നാബ് മൊണ്ടലിന് പിഴച്ചതോടെ പന്ത് സ്വന്തം വലയില്‍ കയറി. പിന്നീട് സമനിലക്കായി ഇന്ത്യ കൈമെയ് മറന്ന് പൊരുതിയെങ്കിലും ബംഗ്ലാദേശ് പ്രതിരോധം പിടിച്ചുനിന്നു. എന്നാല്‍ ബംഗ്ലാദേശ് വിജയം ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ സമനില ഗോള്‍ പിറന്നത്. ഇഞ്ച്വറി സമയത്ത് ഡെന്‍സില്‍ ഫ്രാങ്കോയുടെ പാസില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നല്ലൊരു ഷോട്ടിലൂടെ ഇന്ത്യക്ക് സമനില നേടിക്കൊടുത്തു.
ടോക്കിയോയിലെ നാഷണല്‍ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ന്യൂസിലാന്റിനെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലോകകപ്പിന് യോഗ്യത നേടിയ ജപ്പാന് പുറത്തെടുത്തത്. മത്സരം ആരംഭിച്ച് പതിനേഴ് മിനിറ്റിനിടെയാണ് ജപ്പാന് നാല് ഗോളുകളും നേടിയത്.
ജപ്പാന് വേണ്ടി 4, 17 മിനിറ്റുകളില്‍ ഷിന്‍ജി ഒകസാകി, 7-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഷിന്‍ജി കഗാവ, 11-ാം മിനിറ്റില്‍ മസാറ്റോ എന്നിവര്‍ ഗോളുകള്‍ നേടി. ന്യൂസിലാന്റിന്റെ രണ്ട് ഗോളുകളും നേടിയത് ക്രിസ് വുഡാണ്. 39, 80 മിനിറ്റുകളിലാണ് ന്യൂസിലാന്റ് ഏഷ്യന്‍ കരുത്തന്മാരുടെ വല കുലുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: