തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമം (ഇ എഫ് എല്‍) അനുസരിച്ച് ഏറ്റെടുത്ത രണ്ട് ഹെക്ടര്‍ വരെ ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ നല്കാന് ഇ എഫ് എല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് അനുമതി തേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഹെക്ടറില്‍ താഴെ ഭൂമി ഏറ്റെടുത്തവര്‍ക്ക് തിരിച്ചു നല്കുമ്പോള് വനസംരക്ഷണത്തിനു ബുദ്ധിമുട്ടുവന്നാല്‍ നഷ്ടപരിഹാരം നല്‍കാനും ധാരണയായി. രണ്ട് ഹെക്ടറിനുമുകളില്‍ 15 ഏക്കര്‍ വരെയാണ് ഏറ്റെടുത്തതെങ്കില്‍ ഇവര്‍ക്കും രണ്ട് ഹെക്ടര്‍ ഭൂമി തിരികെ നല്‍കും. ഏറ്റെടുത്ത ഭൂമി വനസംരക്ഷണത്തിന് അനിവാര്യമാണെന്ന് കണ്ടാല്‍ അതിന് മതിയായ നഷ്ടപരിഹാരം നല്‍കും. ആദിവാസികളുടെ ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ പൂര്‍ണ്ണമായി തിരികെ നല്‍കും. ആദിവാസികളുടെ ആവാസ വ്യവസ്ഥക്ക് തടസമാകും വിധം ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതിലും ആവശ്യമായ മാറ്റം വരുത്തും. ഇതിനായി ഇ എഫ് എല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ഇത് തേടി കേന്ദ്രസര്‍ക്കാറിനെ സമീപിക്കും. 2000ല്‍ കൊണ്ടുവന്ന ഇ എഫ് എല്‍ നിയമം അനുസരിച്ച് വനസംരക്ഷണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. ഇനി എവിടെയെങ്കിലും ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തും. ഇ എഫ് എല്‍ നിയമമനുസരിച്ച് നഷ്ട പരിഹാരം നല്‍കാതെ പട്ടയ ഭൂമി ഏറ്റെടുത്തത് ശരിയായ നടപടിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആശങ്കയ്ക്ക് പൂര്ണ്ണപരിഹാരമായതായി മുഖ്യമന്ത്രി പറഞ്ഞു. കേരളം നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് കസ്തൂരിരംഗന്‍ സമിതിയുടെ അതേ പ്രാധാന്യമാണ് വനംപരിസ്ഥിതി മന്ത്രാലയം നല്‍കിയത്. റിപ്പോര്‍ട്ട് അംഗീകരിക്കുന്ന കാര്യത്തില്‍ കസ്തൂരി രംഗനേക്കാള് നമ്മുടെ സമിതിക്ക് പ്രാധാന്യം നല്കി. ഹൈറേഞ്ച് സംരക്ഷണ സമിതി നല്കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൊണ്ടാണ് ഓഫീസ് മെമ്മോറണ്ടം ഇറക്കിയത്. ഓഫീസ് മെമ്മോറണ്ടം സര്‍ക്കാര്‍ ഉത്തരവിന് തുല്യമാണ്.
താഴെ തട്ടില്‍ പരിശോധന നടത്തിയാണ് കേരളം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിദഗ്ധ സമിതി വിഷയം പഠിച്ച് നമ്മുടെ ആശങ്കയും ബദല്‍ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചു. കേരളം സാധ്യമായതെല്ലാം ചെയ്തു. കേന്ദ്രം ഇതിന് പൂര്‍ണ്ണമായി ് അംഗീകാരവും നല്കി. ഇനി ഒരു ആശങ്കയും വേണ്ട. കര്‍ഷകരുടെ ആശങ്കയകറ്റി വനവും പരിസ്ഥിതിയും സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: