തിരുവനന്തപുരം: പരിസ്ഥിതി വകുപ്പിലെ വിവാദ ഡയറക്ടര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കാണാതായി. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടര്‍ പി. ശ്രീകണ്ഠന്‍നായര്‍ക്കെതിരെ എഡിജിപി ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മുക്കിയത്. ഒരു ഉന്നത ഉദ്യോഗസ്ഥനാണിതിന്റെ പിന്നില്‍.
2013 ആഗസ്റ്റ് 26ന് അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് അപ്രത്യക്ഷമായത്. ശ്രീകണ്ഠന്‍നായര്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്നും ഇദ്ദേഹം സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്നും വ്യക്തമാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് എഡിജിപി സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ 310/രമാുമറഴു/കിലേഹഹശഴലിരല യെ/2013 എന്ന ഫയല്‍ ആഭ്യന്തരവകുപ്പ ്മന്ത്രിപോലും അറിയാതെ അപ്രത്യക്ഷമായി. ശ്രീകണ്ഠന്‍നായരുടെ സുഹൃത്തായ ഒരു അഡീഷണല്‍ സെക്രട്ടറിയാണ് ഫയല്‍ മുക്കിയത്.
എന്‍വയണ്‍മെന്റ് മാനേജ്മെന്റില്‍ എംഎസ്സി ബിരുദം നേടിയ ശ്രീകണ്ഠന്‍നായര്‍ കേരള ഇന്വയണ്മെന്റ് മാനേജ്മെന്റ് (ഇ മാക്) എന്ന ഏജന്‍സിയില്‍ പ്രോജക്ട് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് തസ്തികയിലാണ് നിയമിതനായത്. രണ്ടു വര്‍ഷം കഴിഞ്ഞ് പ്രോഗ്രാം മാനേജരായി. ഇതിനിടെ ഇ-മാക് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പായി മാറി. എസ്.കെ. ഖണ്ഡൂരി ഡയറക്ടറായി. ഖണ്ഡൂരി സ്ഥാനമൊഴിഞ്ഞതോടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് മേയ് 22 മുതല്‍ ശ്രീകണ്ഠന്‍നായര്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജായി. ഇതിനിടെ 2012 ജൂണ്‍ അഞ്ചിന് പുതിയ ഡയറക്ടറുടെ നിയമനത്തിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
അടിസ്ഥാന യോഗ്യതകള്‍ ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ 15 വര്‍ഷത്തെ പരിചയവുമായിരുന്നു. പിഎച്ച്ഡി അഭികാമ്യം. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പേ ശ്രീകണ്ഠന്‍നായരുടെ സ്ഥാനമുറപ്പിച്ചിരുന്നു. ശ്രീകണ്ഠന്‍നായരെ പരിസ്ഥിതിവകുപ്പ് ഡയറക്ടറായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.എ. വാഹിദ് എംഎല്‍എ നല്കിയ ശുപാര്ശക്കത്തിന്മേല് വേഗം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷമാണ് മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ അപേക്ഷ ക്ഷണിച്ചത്.
2000ല്‍ പിജി മാത്രമെടുത്ത ശ്രീകണ്ഠന്‍നായര്‍ക്ക് ഗവേഷണ വിഷയങ്ങളില്‍ 15 വര്‍ഷത്തെ പരിചയമില്ല. മലിനീകരണനിയന്ത്രണ ബോര്‍ഡില്‍ സാമ്പിള്‍ ശേഖരിക്കുന്ന അസിസ്റ്റന്റ് സയന്റിസ്റ്റായാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്നും ഗവേഷണ പരിചയമില്ലെന്നും കാട്ടി 2013 ഏപ്രില്‍ 1ന് ബോര്‍ഡ് ചെയര്മാന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിനിടെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
യോഗ്യതാ വിവാദത്തില്‍ കഴമ്പുണ്ടെന്നു സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും വ്യക്തമായി. ശ്രീകണ്ഠന്‍നായര്‍ പരിസ്ഥിതി വ്യതിയാന വകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് ആയിരുന്ന 2011-12 കാലയളവില്‍ അനുമതി നല്കിയ പ്രോജക്ടുകളില്‍ വന്‍ അഴിമതി ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. 15 പ്രോജക്ടുകള്‍ക്കായി 1.80 കോടിരൂപയാണ് നല്‍കിയത്. മലിനീകരണനിയന്ത്രണബോര്ഡംഗവും കുസാറ്റിലെ മറൈന്‍ ബയോളജി വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറുമായിരുന്ന ഡോ. ബിജോയി നന്ദന് മാത്രം ഒരു കോടിരൂപയാണ് മൂന്ന് പ്രോജക്ടുകള്‍ക്കായി നല്‍കിയത്. ഒരു പ്രോജക്ട് നല്കിയാല് അത് തൃപ്തികരമാണെന്ന് റിസര്‍ച്ച് അപ്രൈസല്‍ കമ്മറ്റി അംഗീകരിച്ചാല്‍ മാത്രമേ അടുത്ത പ്രോജക്ട് നല്‍കാനാവൂ. ബിജോയി നന്ദന്റെ മൂന്ന് പ്രോജക്ടുകളും തൃപ്തികരമല്ലെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും അവ അവഗണിച്ച് ശ്രീകണ്ഠന്‍നായര്‍ ഇടപെട്ട് ബിജോയ് നന്ദന് പണം അനുവദിച്ചു നല്‍കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്.
പരിസ്ഥിതി വ്യതിയാന വകുപ്പ് ഡയറക്ടര്‍ എന്ന നിലയില്‍ സംസ്ഥാനത്തെ ക്വാറികള്‍ക്കും മണല്‍വാരലിനും വന്കെട്ടിടനിര്മാണങ്ങള്ക്കും അനുമതി നല്കുന്ന പരിസ്ഥിതി ആഘാത അതോറിറ്റിയിലും ശ്രീകണ്ഠന്‍നായര്‍ നിയമിതനായിരുന്നു. ഇദ്ദേഹത്തിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി ആഘാത അതോറിറ്റി ചെയര്മാന് ഡോ. എ.ഇ. മുത്തുനായകം രാജിവച്ചത്. അടുത്തിടെ ചെറിയ പാറമടകള്‍ക്കും മണല്‍വാരലിനും അംഗീകാരം നല്‍കാനുള്ള അധികാരം ശ്രീകണ്ഠന്‍നായരില്‍ മാത്രം നിക്ഷിപ്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതും വിവാദമായിരുന്നു.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: