പന്തളം: സമൂഹത്തില്‍ അധര്‍മ്മം വളരുമ്പോള്‍ അതിനെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന ധര്മ്മാചാര്യന്മാര്ക്കെതിരെ ആസുരശക്തികള്‍ ഉയര്‍ന്നു വരുന്നത് സ്വാഭാവികമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. മാതാ അമൃതാനന്ദമയീമഠത്തിനെതിരെ നടക്കുന്ന ഗൂഢാലോചനയ്ക്കെതിരെ അമൃതേശ്വരി ഭക്തജനസംഘം നടത്തിയ പ്രതിഷേധ കൂട്ടായ്മയും കൂട്ടപ്രാര്‍ത്ഥനയും പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും മാതൃകയായി ജീവിച്ച് സമൂഹത്തിന്റെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന അമ്മയുടെയും മഠത്തിന്റെയും സല്‍പ്പേരിനെ കളങ്കപ്പെടുത്തുവാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ധര്‍മ്മ സംസ്ഥാപകനായ ഭഗവാന് ശ്രീകൃഷ്ണന്റെ ഏറ്റവും വലിയ ശത്രു സ്വന്തം അമ്മാവനായിരുന്നു. നന്മയ്ക്കും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവര്‍ക്ക് ഇത്തരം എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്നതാണ് നമ്മുടെ ചരിത്രം. അധര്‍മ്മികള്‍ക്ക് ശിക്ഷ നല്കുവാന് കോടതികള്‍ക്കു കഴിയുമെങ്കിലും ധര്‍മ്മത്തെ രക്ഷിക്കുവാന്‍ സര്‍ക്കാരിനും ഭരണഘടനയ്ക്കും കഴിയില്ല.
ഇത്രയേറെ ആക്രമണങ്ങളുണ്ടായിട്ടും സനാതന ധര്‍മ്മത്തിന്റെ മാനബിന്ദുക്കള്‍ തകര്‍ക്കുവാന്‍ കഴിയാത്തത് കാലാകാലങ്ങളില്‍ നമുക്കുണ്ടായിട്ടുള്ള ധര്‍മ്മ ഗുരുക്കന്മാര് കാരണമാണ്. നാട്ടിലെ ജനങ്ങള്‍ ഐക്യത്തോടെയും സ്നേഹത്തോടെയും കഴിയണമെങ്കില്‍ ധര്മ്മഗുരുക്കന്മാരുണ്ടാകണം. സ്വന്തം പ്രശസ്തിക്കല്ല, സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയും, ജാതി മത വര്‍ണ്ണ വര്‍ഗ്ഗ രാഷ്ട്ര ഭേദമില്ലാതെ മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ ഇല്ലാതാക്കാനുമാണ് അമ്മ പ്രവര്‍ത്തിക്കുന്നത്. വിദ്വേഷവും വെറുപ്പുമായി വരുന്നവരോടും സ്നേഹമായാണ് അമ്മ പെരുമാറുന്നത്. ചില സംഘടനകളും മാധ്യമങ്ങളും മുമ്പും മഠത്തെ തകര്‍ക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. അതൊന്നും നടക്കാതെ വന്നപ്പോഴാണ് ഇപ്പോള്‍ പുതിയ ശ്രമവുമായി രംഗത്തു വന്നിരിക്കുന്നത്. ഇരുപതു വര്‍ഷം മുമ്പ് ആശ്രമം വിട്ട സ്ത്രീയെ ഒരു പുസ്തകം എഴുതിച്ച് ഇപ്പോള്‍ രംഗത്തെത്തിച്ചിരിക്കുന്നതും അതിനാല്‍ ദുരൂഹമാണ്. സ്വന്തം നാട്ടിലോ ഇന്ത്യയിലോ അമേരിക്കയിലോ ഒന്നും നിയമപരമായി പോകാതെ ഇവര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ആസൂത്രിതവും സുസംഘടിതവുമാണ്. മറ്റൊരാളുടെ വേദനയും കണ്ണീരും സ്വന്തമെന്നു കരുതുന്ന അമ്മയ്ക്കെതിരെയുള്ള കുപ്രചരണം കച്ചവട മനസ്സോടെ പണസമ്പാദനത്തിനുള്ള പ്രവര്‍ത്തനമാണ്. സത്യത്തിനും ധര്മ്മത്തിനുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാവരും അണിനിരക്കണം. പ്രകാശമാണ് അമ്മയെന്നും അതിനെ തല്ലിക്കെടുത്തുവാന്‍ ശ്രമിക്കുന്ന ശക്തികളെ കണ്ടെത്തി തകര്‍ത്തെറിയണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ഒരുപോലെ കരുതി ഒരുപോലെ സ്നേഹിക്കുന്ന വിശ്വസ്നേഹത്തിന്റെ പര്യായമാണ് അമൃതാനന്ദമയീദേവിയെന്ന് ദേശീയ ന്യൂനപക്ഷ സമിതിയംഗം തൈക്കൂട്ടത്തില്‍ സക്കീര്‍ പറഞ്ഞു. ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാതെ പ്രവര്‍ത്തിക്കുന്ന അമ്മ മറ്റു വിശ്വാസപ്രമാണങ്ങള്ക്കെതിരല്ല. മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീരും മുസ്ലിം രാജ്യമായ പാക്കിസ്ഥാനും ഭൂകമ്പത്തിലും, സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ ദുരന്തങ്ങളില്‍ ക്രിസ്തീയ രാജ്യങ്ങള്‍ തകര്‍ന്നപ്പോഴും മതം നോക്കാതെ അവിടെയെല്ലാം സഹായങ്ങളെത്തിച്ച് അശരണര്‍ക്കും സാധുക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അമ്മയ്ക്കെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ ആരും വിശ്വസിക്കില്ല. സമൂഹത്തിന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കുമായി സ്വന്തം ഭക്തരുടെയും അനുയായികളുടെയും ധനം വിനിയോഗിച്ചു പ്രവര്‍ത്തിക്കുന്ന മഠത്തിനും അമ്മയ്ക്കുമെതിരെ വിവാദമുണ്ടാക്കി പുസ്തകമെഴുതി വിറ്റഴിച്ച് ലാഭമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പന്തളം താലൂക്ക് സംഘചാലക് കെ.സി. വിജയകുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. വിശ്വഹിന്ദു പരിഷത്ത് അര്‍ച്ചിത് പുരോഹിത് സംസ്ഥാന പ്രമുഖ് എം.കെ. അരവിന്ദന്, അയ്യപ്പസേവാസംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാര്‍, പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. പ്രതാപന്, ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ കാര്യവാഹ് അഡ്വ. പി.എസ്. നരേന്ദ്രനാഥ്, ഹിന്ദുഐക്യവേദി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷന്‍ കെ.ആര്. കൃഷ്ണപിള്ള, അദ്ധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. ഗോപകുമാര്‍, കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി കെ.ആര്. രവി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ആര്. അജയകുമാര്‍, ബാലഗോകുലം ജില്ലാകാര്യദര്‍ശി ആര്. വിഷ്ണുരാജ്, പി.കെ.കൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പന്തളം നവരാത്രിമണ്ഡപത്തിനു സമീപം വൈകിട്ട് 3 മുതല്‍ രാത്രി 7വരെ നടന്ന കൂട്ടപ്രാര്‍ത്ഥനയിലും പ്രതിഷേധ യോഗത്തിലും സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: