ആലപ്പുഴ: തലചായ്ക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ക്കായി നടപ്പാക്കുന്ന ‘ഭൂരഹിതരില്ലാത്ത കേരളം പദ്ധതി’ കോടീശ്വരന്മാരായ ടൂറിസം കുത്തകകള്‍ക്കുവേണ്ടി ആസൂത്രിതമായി സര്‍ക്കാര്‍ അട്ടിമറിച്ചു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് ടൂറിസം മാഫിയകള്‍ക്ക് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പതിച്ചു നല്‍കുന്നത്. റവന്യു മന്ത്രിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഉത്തരവുകള്‍പോലും ലംഘിച്ച് റിസോര്‍ട്ടുകള്‍ക്ക് തീരഭുമി പതിച്ചു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂരഹിതര്‍ക്ക് നല്‍കാനായി റവന്യു ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ മിച്ചഭൂമികള്‍ കണ്ടെത്തി പ്ലോട്ട് തിരിച്ചത് ടൂറിസം ലോബികള്‍ക്കു വേണ്ടി മന്ത്രിതലത്തില്‍ അട്ടിമറിക്കുകയായിരുന്നു.
റിസോര്‍ട്ടുകള്‍ക്ക് നല്കാന് മന്ത്രിസഭ തീരുമാനിച്ച കലവൂരിലെയും അരൂക്കുറ്റിയിലെയും ഭൂമി തീരദേശ നിയന്ത്രണ നിയമത്തിന്റെ (സിആര്‍ഇസഡ്) പരിധിയില്‍പ്പെട്ടതാണെന്നു ഭൂമി പതിച്ച് നല്‍കുന്നതിന് ഹൈക്കോടതി വിധിപ്രകാരം തടസമുണ്ടെന്നും കാട്ടി ആലപ്പുഴ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ ജനുവരി 28ന് റവന്യു സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് മന്ത്രിസഭ പാടേ അവഗണിച്ചു.
തീരദേശ നിയന്ത്രണ നിയമത്തിന്റെ പരിധിയിലുള്ള കലവൂര്‍ വില്ലേജില്‍ റീസര്‍വേ നമ്പര്‍ 15/4, 15/8ല്‍പ്പെട്ട 33.38 ആര്‍സ് കടല്‍ത്തീരവും ചേര്‍ത്തല അരൂക്കുറ്റി വില്ലേജില്‍ സര്‍വേ നമ്പര്‍ 98/1ല്‍പ്പെട്ട 62.34 ആര്‍സ് കായല്ത്തീരവുമാണ് റിസോര്‍ട്ട് ഉടമകള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കുന്നത്.
അരൂക്കുറ്റിയില്‍ നിര്‍മാണം നടക്കുന്ന ട്രെയിന്‍ ഗ്രീന്‍ ലഗൂണ്‍സ് റിസോര്‍ട്ട് ഉടമ രവി ജേക്കബ്ബും കലവൂരിലെ ഇന്‍ഫ്രാ ഹൗസിങ് ഉടമ ജോര്‍ജ്.ഇ.ജോര്‍ജും ഭൂമി പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് റവന്യു മന്ത്രിക്ക് നിവേദനം നല്‍കിയത്. പകരം പാലക്കാട് കോട്ടത്തറ വില്ലേജില്‍ സര്‍വേ നമ്പര്‍ 673 മുതല്‍ 677 വരെയുള്ള മേഖലയില്‍പ്പെട്ട 24 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ ‘ഭൂരഹിതരല്ലാത്ത കേരളം’ പദ്ധതിക്ക് നല്‍കാമെന്നും ഇവര്‍ കരാറെഴുതി നല്കി. എന്നാല്‍ മേല്‍പ്പറഞ്ഞ ഭൂമി ആദിവാസി ഭൂമിയായതിനാല്‍ നിയമപരമായി കൈമാറ്റം ചെയ്യാനാകാത്തതാണെന്ന് പാലക്കാട് കളക്ടറും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ 14,163 പേര് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷകരായിട്ടുള്ളപ്പോഴാണ് കടല്‍-കായല്‍ തീരങ്ങള്‍ ടൂറിസം മാഫിയകള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കുന്നത്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: