കോട്ടയം: സംസ്ഥാനത്തെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി യോഗം ഇന്ന് വൈകിട്ട് ആറിന് കോട്ടയത്ത് ചേരും. നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകരെയും കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരേ സമരമുഖത്തുള്ള കത്തോലിക്കാ സഭാ നേതൃത്വത്തെയും തൃപ്തിപ്പെടുത്തുന്ന ചില പ്രഖ്യാപനങ്ങള്‍ നടത്തി തടിതപ്പാനാകും കെ.എം. മാണിയുടെ ശ്രമം.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ്ജിന് വേണ്ടി ഉറപ്പിക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കമാണ് മാണിയെ അല്‍പ്പമെങ്കിലും അസ്വസ്ഥനാക്കുന്നത്. കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേലുള്ള കരടുവിജ്ഞാപനം പുറത്തിറങ്ങിയില്ലെങ്കില്‍ എംഎല്‍എമാര്‍ക്കൊപ്പം രാജിവയ്ക്കുന്നതില്‍ വിമുഖതയില്ലെന്നും പരസ്യമായി പറഞ്ഞ മാണി ഓഫീസ് മെമ്മോറാണ്ടമിറങ്ങിയപ്പോള് കേരളത്തിന് ആശങ്കപ്പെടാനില്ലെന്ന് പറഞ്ഞ് രാജിയില്‍ നിന്നു പിന്മാറിയിരുന്നു. പി.സി. ജോര്‍ജ്ജും രാജി ഭീഷണി ഉപേക്ഷിച്ചു.
സിപിഎം വാഗ്ദാനത്തിനു വഴിപ്പെട്ടാല്‍ നഷ്ടം തനിക്കും മകനുമാണെന്ന തിരിച്ചറിവാണ് മാണിയെ വിലക്കുന്നത്. എങ്കിലും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജും സഹപ്രവര്‍ത്തകരും കൂടുവിട്ടു വന്നേക്കുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. ഇന്ന് നടക്കുന്ന ഉന്നതാധികാര സമിതിയോഗത്തില്‍ പഴയ ജോസഫ് വിഭാഗം ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇടുക്കി സീറ്റ് നേടിയെടുത്ത് യുഡിഎഫ്വിടുമെന്ന് ഭീഷണി ഇല്ലാതാക്കാന്‍ ശ്രമിക്കും. ഇടുക്കി വാങ്ങിയാല്‍ കോട്ടയം കൈവിടേണ്ടിവരുമെന്നതിനാല് ഇതിനോട് പുത്രസ്നേഹിയായ മാണി അനുകൂല നിലപാട് എടുക്കുകയില്ല. ജോസഫ് വിഭാഗത്തിന്റെ ആവശ്യം ഫലത്തില്‍ വനരോദനമായി മാറുകയും ചെയ്യും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകരക്ഷയ്ക്കായി കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരെ ശക്തമായി നിലപാടുകള്‍ എടുക്കും എന്ന തോന്നല്‍ ജനിപ്പിക്കുക മാത്രമായിരിക്കും ആത്യന്തികമായി കേരളാ കോണ്‍ഗ്രസിന്റെ ഇന്നത്തെ യോഗത്തിലുണ്ടാവുകയുള്ളുവെന്നാണ് സൂചന.
കെ. ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: