കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം നാലുകോടി ജംഗ്ഷനില്‍ ഓട്ടോറിക്ഷയും പാറപ്പൊടി കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ എട്ടിനാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ പായിപ്പാട് സ്വദേശി ജോയിയെ പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരിക്ക് അതീവ ഗുരുതരമാണ്.
ഓട്ടോയാത്രക്കാരായ അബി ഹസന്, അബ്ദുള്‍വഹാബ് എന്നിവരുള്‍പ്പെടെ അഞ്ചുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്നുംപുറം ഭാഗത്തുനിന്നും തിരുവല്ലയിലേക്ക് പോയ ലോറിയാണ് പായിപ്പാട്ടു നിന്നും ചങ്ങനശേരിയിലേക്ക് വന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചത്.
ഓട്ടോറിക്ഷയില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോ െ്രെഡവര്‍ ഉള്‍പ്പെടെ എട്ട് പേരുണ്ടായിരുന്നുവെന്ന് പൊലീസ്. അമിത വേഗത്തിലെത്തിയ ലോറി ഓട്ടോയില്‍ ഇടിച്ച് കയറുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തെത്തുടര്‍ന്ന് ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപെട്ടു. മൃതദേഹങ്ങള്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: