ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിനു പിന്നാലെ വെറുതെ വിടാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഈ മാസം 26ലേക്ക് മാറ്റി.
കേസിലെ പ്രതികളായ മുരുകന്, ശാന്തന്, പേരറിവാളന്, നളിനി എന്നിവരുള്‍പ്പെടെ ഏഴു പ്രതികളെ വിട്ടയക്കാനായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം.
എന്നാല്‍ ഇതിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയും വിട്ടയക്കുന്നതിന് താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കേസില്‍ തമിഴ്നാട് സര്‍ക്കാരിനോടും കോടതി മറുപടി നല്കാന് ആവശ്യപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് പി.സദാശിവം അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസായതിനാല്‍ പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാനവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: