തിരുവനന്തപുരം :കാര്‍ഷിക കടം തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കാതെ കര്‍ഷകനെ കബളിപ്പിച്ച ബാങ്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ നടപടികളിലേക്ക് പ്രവേശിച്ചു. കണ്ണൂര്‍ ചെമ്പേരി പുലിക്കുരുമ്പയില്‍ നരിയന്മാവ് വടക്കേപറമ്പില്‍ തോമസിനെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തളിപറമ്പ് ശാഖ ആധാരം നല്‍കാതെ കബളിപ്പിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി വിശദീകരണം സമര്‍പ്പിക്കാന്‍ കമ്മീഷന് അംഗം കെ.ഇ ഗംഗാധരന് എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്കി.
1997 ല്‍ തോമസ് നാലുലക്ഷം രൂപയുടെ കാര്‍ഷികവായ്പ എടുത്തിരുന്നു. അഞ്ചേക്കര്‍ പുരയിടത്തിന്റെ ആധാരം ജാമ്യം നല്‍കിയായിരുന്നു ഇത്. ഏഴുശതമാനമായിരുന്നു പലിശ. എന്നാല്‍ വായ്പ കുടിശികയായതോടെ 14 ശതമാനം പലിശയില്‍ 7,92,000 രൂപ തിരിച്ചടച്ചു. എന്നാല്‍ ആധാരം തിരികെ നല്‍കിയില്ല. ബാങ്കില്‍ നിന്നും ആധാരം കാണാതായതായിരുന്നു പ്രശ്നം. തുടര്‍ന്ന് തന്റെ പക്കല്‍ നിന്നും വെറും മുദ്രപത്രം ഒപ്പിട്ടുവാങ്ങി വേണ്ടെന്ന് പറഞ്ഞിട്ടും ബാങ്ക് 5 ലക്ഷം വായ്പ അനുവദിച്ചു. തന്റെ ആധാരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും തനിക്ക് 5 ലക്ഷത്തിന്റെ വായ്പ അനുവദിക്കണമെന്നും മുദ്രപത്രത്തില്‍ ബാങ്ക് എഴുതി ചേര്‍ത്ത ശേഷം നോട്ടറിയെകൊണ്ട് ഒപ്പിടുവിച്ചുവെന്നാണ് പരാതി. തളിപ്പറമ്പിലെ അഡ്വ. സുരേഷ്ബാബുവായിരുന്നു നോട്ടറി. തോമസ് ഉപഭോക്തൃകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടതിയില്‍ നിന്നാണ് തന്റേതായി സമര്‍പ്പിക്കപ്പെട്ട വ്യാജരേഖ തോമസ് കണ്ടത്. താന്‍ അത്തരമൊരു സത്യവാങ്മൂലം കണ്ടിട്ടില്ലെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല ഒടുവില്‍ 2012-ല്‍ പുതിയ മാനേജര്‍ ചുമതലയേറ്റതോടെ ആധാരം കണ്ടെത്തി. ബാങ്കിന്റെ ഉന്നതതലങ്ങളില്‍ നിന്നും ഇടപെടല്‍ ഉണ്ടാവുകയും സംഭവിച്ചതൊന്നും പുറത്തറിയരുതെന്ന് തോമസിന് ബാങ്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്രേ. രണ്ടാമത്തെ ലോണ്തുകയായ 5 ലക്ഷം മാത്രം അടച്ചാല്‍ മതിയെന്ന് കോടതി വിധി വന്നു. പുതിയ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ അഞ്ചു ലക്ഷത്തിനു പുറമേ 9600 രൂപ കൂടി വാങ്ങി ആധാരം തിരികെ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: