ന്യൂദല്‍ഹി: ക്രൈസ്തവസഭകളെ സ്വാധീനിച്ച് വോട്ടുറപ്പിക്കാന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മറികടന്ന് കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് കരട് വിജ്ഞാപനമിറക്കും. പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനമിറക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വിജ്ഞാപനം പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയാലും വിജ്ഞാപനമിറക്കി തങ്ങള്‍ സഭയ്ക്കൊപ്പമാണെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.
മാതൃകാ പെരുമാറ്റച്ചട്ടം രാജ്യം മുഴുവന്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ വോട്ടു ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുള്ളതാണ്. ഇതിനെ മറികടക്കുന്നതിന് കരട് വിജ്ഞാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമില്ലെന്ന വിചിത്രവാദമാണ് കേന്ദ്രവനം-പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്ലി ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാടാണിതെന്നും അതിനാല്‍ തന്നെ കരട് വിജ്ഞാപനമിറക്കാന്‍ തടസ്സങ്ങളില്ലെന്നും മൊയ്ലി പറഞ്ഞു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍നിലപാട് കസ്തൂരി രംഗന് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പാക്കണമെന്നതാണ്. പരിസ്ഥിതി ലോല മേഖലകളില്‍പ്പെട്ട കേരളത്തിലെ 123 വില്ലേജുകളുടെ പുനര്‍നിര്‍ണ്ണയം സാധ്യമല്ലെന്നും കേന്ദ്ര വനം-പരിസ്ഥതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു നേരെ കടകവിരുദ്ധമായ നിലപാടാണ് പുതിയ കരട് വിജ്ഞാപനത്തിലുള്ളതെന്നാണ് സൂചന. വില്ലേജുകളെ പൂര്‍ണ്ണമായും പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍ വലിയ വിവാദമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാറുമെന്നുറപ്പാണ്. കസ്തൂരി രംഗന് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പാക്കുമെന്ന നവംബര്‍ 13ന് പുറത്തിറക്കിയ ഉത്തരവ് പുതിയ ഓഫീസ് മെമ്മോറാണ്ടത്തോടെ അപ്രസക്തമായെന്നും വീരപ്പമൊയ്ലി പറഞ്ഞു.
പുതിയ കരട് വിജ്ഞാപനം ഇന്നലെ പുറത്തിറക്കുന്നതിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം ചില സാങ്കേതി കാരണങ്ങളാല്‍ പാഴായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുമ്പായി പുതിയ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ആശങ്ക വേണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഉറപ്പു തന്നതായി കേന്ദ്രമന്ത്രി പ്രൊഫ.കെ.വി തോമസും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: