കൊച്ചി: എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. എറണാകുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് പ്രമുഖ വ്യവസായിയുടെ ബിനാമിയാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. മത്സരിക്കാന്‍ അനുവാദം ചോദിച്ച് ക്രിസ്റ്റി ഫെര്‍ണാണ്ടസ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചതും വിവാദമായി.
ഇന്നലെ പാര്‍ട്ടി നേതൃത്വത്തിന്റെ ഫോണ്‍ സന്ദേശം ലഭിച്ചയുടനെ ക്രിസ്റ്റി ഫെര്‍ണാണ്ടസ് നേരെ പോയത് ബിഷപ്പ് ഹൗസിലേക്കായിരുന്നു. ഔദ്യോഗിക വിഭാഗത്തോട് ഇടഞ്ഞുനില്‍ക്കുന്നവരാണ് വിമര്‍ശനവുമായി രംഗത്തുള്ളത്. പാര്‍ട്ടിക്കുവേണ്ടി ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം നടത്തിയ നിരവധി നേതാക്കളെ ഒഴിവാക്കിയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റിയെ പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നത്. രവി പിള്ളയേപ്പോലുള്ള ചില ബിസിനസ്സുകാരുടെ താത്പര്യമാണ് ക്രിസ്റ്റിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനു പിന്നിലെന്നും ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.
കെ. ചന്ദ്രന് പിള്ളയുടെ പേരാണ് വിഎസ് വിഭാഗം ഇവിടെ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ അത് പരിഗണിക്കാന്‍ പോലും സംസ്ഥാന നേതൃത്വം തയ്യാറായില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നതും പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് രവി പിള്ള വഴിയാണ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതെന്നാണ് സൂചന.
എറണാകുളത്ത് മമ്മൂട്ടിയെയാണ് സിപിഎം നേതൃത്വം ആദ്യം സമീപിച്ചത്. ഇന്നലെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടയിലും പിണറായി വിജയന് മമ്മൂട്ടിയെ വിളിച്ചിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ താരം ഉറച്ചുനിന്നതോടെയാണ് ക്രിസ്റ്റിയുടെ പേര് അംഗീകരിച്ചത്. മമ്മൂട്ടിയുടെ അന്തിമ തീരുമാനത്തിനായി മൂന്നു മണിക്കൂറോളം സിപിഎം സെക്രട്ടറിയേറ്റ് കാത്തിരുന്നതായും പറയുന്നു.
പിണറായി വിജയന് നേരിട്ടാണ് മമ്മൂട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമം നടത്തിയത്. മറ്റു മണ്ഡലങ്ങളില്‍ ജില്ലാക്കമ്മിറ്റികള്‍ നല്കിയ പേരുകള്‍ ചര്‍ച്ചചെയ്തപ്പോഴും എറണാകുളത്തിന്റെ കാര്യത്തില്‍ ചര്‍ച്ചയുണ്ടായില്ല. തീരുമാനം പിണറായിക്കു വിടുകയായിരുന്നു. മമ്മൂട്ടി മത്സരിക്കാനില്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ നേതൃത്വം നാടകീയമായി ക്രിസ്റ്റിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. ജില്ലയില്‍ നിന്ന് നല്കിയ പേരുകള്‍ ചര്‍ച്ചപോലും കൂടാതെ തള്ളിയതില്‍ വിഎസ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലാക്കമ്മിറ്റിയില്‍ ശക്തമായ പ്രതിഷേധമുണ്ട്.
ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും എറണാകുളം ജില്ലാക്കമ്മിറ്റിയിലെ പലര്‍ക്കും തൃപ്തിയില്ല. ചാലക്കുടിയിലും പാര്‍ട്ടി നേതൃത്വം നല്കിയ പേരുകള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിച്ചില്ല. എറണാകുളം ജില്ലയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളും തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ചാലക്കുടി മണ്ഡലം. ചാലക്കുടിയില്‍ പരിഗണിക്കാന്‍ രണ്ടു ജില്ലാക്കമ്മിറ്റികളും നല്കിയ പേരുകള്‍ തള്ളിയാണ് നടന് ഇന്നസെന്റിനെ പരിഗണിക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
സ്വയം സ്ഥാനാര്‍ത്ഥിയാകാന്‍ വിസമ്മതിച്ച മമ്മൂട്ടി തന്നെയാണ് ഇന്നസെന്റിന്റെ പേര് പിണറായി വിജയനോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് മമ്മൂട്ടിയും പിണറായിയും ഇന്നസെന്റിനെ വിളിച്ച് സംസാരിക്കുകയും ചെയ്തു.അതോടെ സെക്രട്ടറിയേറ്റ് ഇന്നസെന്റിന്റെ പേര് അംഗീകരിക്കുകയായിരുന്നു. എറണാകുളത്ത് കെ.വി. തോമസ്സും ചാലക്കുടിയില്‍ കെ.പി.ധനപാലനും തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനാണ്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: