ന്യൂദല്‍ഹി: ആന്ധ്രയില്‍ ടിആര്‍എസിനു പിന്നാലെ ടിഡിപിയും തമിഴ്നാട്ടില്‍ എഐഎഡിഎംകെയും ബിജെപിയുമായുള്ള സഖ്യചര്‍ച്ചകള്‍ സജീവമാക്കിയതോടെ ദക്ഷിണേന്ത്യയില്‍ ശക്തമായ രാഷ്ട്രീയമാറ്റത്തിന് കളമൊരുങ്ങുന്നു. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും എഐഎഡിഎംകെ നേതാവ് ജയലളിതയും ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറെടുക്കുന്നതായാണ് സൂചന.
ടിഡിപി വീണ്ടും എന്‍ഡിഎയിലേക്ക് എത്തുന്നതോടെ സീമാന്ധ്ര മേഖലയില്‍ ബിജെപിക്ക് ശക്തമായ സഖ്യകക്ഷിയെ ലഭിക്കുകയാണ്. പുതുതായി രൂപംകൊണ്ട തെലങ്കാനയിലെ ശക്തരായ ടിആര്‍എസുമായും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ബിജെപി ദേശീയ നേതൃത്വം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സെക്കന്തരാബാദ് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമങ്ങളാണ് പുതിയ സഖ്യങ്ങളിലൂടെ ആന്ധ്രയില്‍ ബിജെപി നടത്തുന്നത്.
വാജ്പേയി സര്‍ക്കാരിന് പുറമെനിന്നും പിന്തുണ നല്കിയ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ തിരിച്ചുവരവ് ദേശീയതലത്തില്‍ എന്‍ഡിഎയ്ക്ക് വലിയ ഉണര്‍വ്വാണ് നല്‍കിയിരിക്കുന്നത്. വികസന നായകനായ മോദിയെ പ്രധാനമന്ത്രിയായും ആന്ധ്രയുടെ വികസനത്തിന് നേതൃത്വം നല്കിയ ചന്ദ്രബാബു നായിഡുവിനെ മുഖ്യമന്ത്രിയായും ഉയര്‍ത്തിക്കാട്ടിയുള്ള പ്രവര്‍ത്തനം ഗുണകരമാകുമെന്ന് ടിഡിപി വൈസ് പ്രസിഡന്റ് കെ. റാംമോഹന് റാവു പറഞ്ഞു. മാര്‍ച്ച് 10ന് ശേഷം ടിഡിപി-ബിജെപി സഖ്യപ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ടിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവു കഴിഞ്ഞ ദിവസം ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
തമിഴ്നാട്ടില്‍ ഇടതു പാര്‍ട്ടികളുമായുള്ള സഖ്യം പൂര്‍ണ്ണമായും എഐഎഡിഎംകെ ഉപേക്ഷിച്ചതായി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. നേരത്തെ തമിഴ്നാട്ടിലെ എല്ലാ ലോക്സഭാ സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സഖ്യം വിടുന്ന സൂചന എഐഎഡിഎംകെ നല്‍കിയെങ്കിലും ചില സീറ്റുകള്‍ സിപിഎമ്മിനും സിപിഐക്കും നല്‍കുമെന്നായിരുന്നു ഇടതുക്യാമ്പിന്റെ പ്രതീക്ഷ. എന്നാല്‍ സഖ്യം ഉപേക്ഷിച്ചിന്റെ മുന്നോടിയായി കോയമ്പത്തൂര്‍ ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം സജീവമാക്കിയിട്ടുണ്ട്.
ഇടതുമുന്നണിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് താല്‍പ്പര്യമില്ലെന്നാണ് എഐഎഡിഎംകെ നേതൃത്വം പറയുന്നത്. ദേശീയ തലത്തില്‍ നരേന്ദ്രമോദി തരംഗമായി മുന്നേറുമ്പോള്‍ അതോടൊത്ത് പോകാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുണ്ടെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായും വിവരമുണ്ട്. സിപിഎമ്മുമായി എഐഡിഎംകെ സഹകരിക്കില്ലെന്ന് ബോധ്യംവന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണനും വെളിപ്പെടുത്തുന്നു.
ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലെ ബിജെപി അനുകൂല രാഷ്ട്രീയമാറ്റത്തിന്റെ വ്യക്തമായ സൂചന നല്‍കിക്കൊണ്ട് എന്‍.ടി. രാമറാവുവിന്റെ മകളും മുന്‍കേന്ദ്രമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് ഡി. പുരന്ദരേശ്വരി ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്, പുരന്ദരേശ്വരിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംഎല്‍എയുമായ ഡി. വെങ്കിടേശ്വര റാവുവും പാര്‍ട്ടിയില്‍ ചേര്‍ന്നു. മാര്‍ച്ച് 13ന് ഇരുവരും ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കും. ഇരുവരും ഇന്ന് ദല്‍ഹിയിലെത്തി മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ സന്ദര്‍ശിക്കും.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: