ന്യൂദല്‍ഹി: മത്സരിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ ലോക്സഭാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ ബിജെപി എല്ലാ സംസ്ഥാനങ്ങളിലും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പത്തുവര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസിനൊപ്പം ആരുമില്ലെന്നതാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിവിശേഷമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 8.54 ലക്ഷം ബൂത്തുകളില്‍ ബിജെപിയുടെ ബൂത്തുതല സമിതികള്‍ രൂപീകരിച്ച് പ്രഭാരിയേയും സഹപ്രഭാരിയേയും നിശ്ചയിച്ചിട്ടുണ്ട്. 543 ലോക്സഭാ മണ്ഡലങ്ങളിലും പാലക്, സംയോജകന്‍ എന്നിവരെ നിയമിച്ച് പ്രവര്‍ത്തന ചുമതല നല്‍കിക്കഴിഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്ങും പങ്കെടുത്ത വലിയ റാലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ വഴി ദേശീയവും പ്രാദേശികവുമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 8 ലക്ഷം ബൂത്തുതല ഇ-വര്‍ക്കര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നതെന്നും നഖ്വി പറഞ്ഞു.
2009ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 433 സീറ്റിലും അധികം സ്ഥലങ്ങളില്‍ ഇത്തവണ ബിജെപി മത്സരിക്കും. ഏതൊക്കെ നേതാക്കള്‍ എവിടെയൊക്കെ മത്സരിക്കുമെന്ന കാര്യങ്ങള്‍ കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയാണ് പ്രഖ്യാപിക്കുന്നതെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ഒരു സീറ്റില്‍ മാത്രമായിരിക്കും മത്സരിക്കുക. ഗുജറാത്തിലോ ഉത്തര്‍പ്രദേശിലെ ഏതെങ്കിലും പ്രാധാന്യമേറിയ മണ്ഡലത്തിലോ ആയിരിക്കും മോദി മത്സരിക്കുന്നത്. മണ്ഡലം ഏതെന്ന് തെരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ്ണ ചുമതല നരേന്ദ്രമോദിക്കാണ്. മോദിയുടെ തീരുമാനം കേന്ദ്രതെരഞ്ഞെടുപ്പ് സമിതി ഉടന്‍ പ്രഖ്യാപിക്കും.
കഴിഞ്ഞ ലോക്സഭയില്‍ അംഗങ്ങളായിരുന്ന എല്ലാ പ്രമുഖ ബിജെപി നേതാക്കളും ഇത്തവണയും ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്. ജസ്വന്ത് സിങ് ഡാര്‍ജിലിംഗിന് പകരം രാജസ്ഥാനിലെ ഏതെങ്കിലും സീറ്റില്‍ നിന്നാകും ഇത്തവണ മത്സരിക്കുക. യശ്വന്ത് സിന്‍ഹയും പ്രകാശ് ജാവഡേക്കറും ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്. മുന്‍ കരസേനാധിപന് ജനറല്‍ വി.കെ സിങ് ലോക്സഭാ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ട്. അരുണ്‍ ജയ്റ്റ്ലി, രവിശങ്കര്‍പ്രസാദ് ഉള്‍പ്പെടെയുള്ള രാജ്യസഭയിലെ പ്രമുഖ ബിജെപി നേതാക്കളാരും ലോക്സഭാ മത്സര രംഗത്തുണ്ടാകില്ല.
ആന്ധ്രാപ്രദേശില്‍ തെലങ്കാന രാഷ്ട്രീയസമിതിയുമായി ഏകദേശ ധാരണയിലേക്ക് എത്തുന്നതായ സൂചനകള്‍ ബിജെപി ദേശീയ നേതൃത്വം നല്‍കുന്നുണ്ട്. തെലങ്കാനയില്‍ ടിആര്‍എസിനേയും സീമാന്ധ്രയില്‍ ടിഡിപിയേയും എന്‍ഡിഎയുടെ ഭാഗമാക്കാനുള്ള നീക്കം സജീവമാണ്. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കൊപ്പം മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുമായി ചില ലോക്സഭാ സീറ്റുകളില്‍ യോജിച്ച് നിലപാടെടുക്കും.
ഉത്തര്‍പ്രദേശിലും ബീഹാറിലും പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്നതു മാത്രമാണ് ബിജെപി ലക്ഷ്യം. വിജയസാധ്യതയുള്ള സീറ്റുകളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് മുന്‍ഗണന. ബീഹാറില്‍ രാംവിലാസ് പാസ്വാനു സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ധാരണയുണ്ട്. ഇരു സംസ്ഥാനങ്ങളിലുമായി പകുതിയിലധികം സീറ്റുകള്‍ നേടിയെടുക്കുന്നതിനാണ് ബിജെപിയുടെ ലക്ഷ്യം.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: