സിലിഗുരി: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി മിസോറാം ഫൈനലില്‍ പ്രവേശിച്ചു. എക്സ്ട്രാ സമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ കരുത്തരായ തമിഴ്നാടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മിസോറാം കലാശക്കളിക്ക് യോഗ്യത നേടിയത്. മുഴുവന്‍ സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. തമിഴ്നാട് ഗോള്‍കീപ്പര്‍ അരുണ്‍ പ്രദീപിന്റെ ഉജ്ജ്വല പ്രകടനമാണ് നിശ്ചിത സമയത്ത് മിസോറാമിന്റെ വിജയം തടഞ്ഞത്.
ആദ്യ സെമിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്നശേഷം ആയിരുന്നു മിസോറാമിന്റെ ജയം. ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത് റീഗനിലൂടെയാണ് തമിഴ്നാട് ലീഡ് നേടിയത്. പിന്നീട് മത്സരത്തിന്റെ 62-ാം മിനിറ്റില്‍ ഡേവിഡ് ലാല്വിന്മൗനയിലൂടെ മിസോറാം സമനില പിടിച്ചു. തുടര്‍ന്ന് ഇരുടീമുകള്‍ക്കും വിജയ ഗോള്‍ നേടാന്‍ കഴിയാഞ്ഞതോടെ പോരാട്ടം അധികസമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ നാലാം മിനിറ്റില്‍ സീക്കോയിലൂടെ മിസോറാം ലീഡ് നേടി. പിന്നീട് 119-ാം മിനിറ്റില്‍ ലാല്റിന്പ്യുയയിലൂടെ മിസോറാം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് മിസോറാം ആദ്യ സന്തോഷ് ട്രോഫി ഫൈനലിന് യോഗ്യത നേടിയത്.
രണ്ടാം സെമിഫൈനില്‍ മഹാരാഷ്ട്രയെ കീഴടക്കി റെയില്‍വേസ് ഫൈനലില്‍ പ്രവേശിച്ചു. ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു മഹാരാഷ്ട്രക്കെതിരെ റെയില്‍വേസിന്റെ വിജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. 24-ാം മിനിറ്റില്‍ മുഹമ്മദ് ഷഫീഖിലൂടെ മഹാരാഷ്ട്ര ലീഡ് നേടിയെങ്കിലും 72-ാം മിനിറ്റില്‍ സുശീല്‍ കിസ്കു റെയില്‍വേക്ക് വേണ്ടി സമനിലഗോള്‍ നേടി. പിന്നീട് ഇരുടീമുകള്‍ക്കും വിജയഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 1986-87 സീസണുശേഷം ആദ്യമായാണ് റെയില്‍വേസ് സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ പ്രവേശിക്കുന്നത്. നാളെയാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: