കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേലുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങാതെ വന്നതോടെ കേരളാ കോണ്‍ഗ്രസ് എം വെട്ടിലായി. ഇടുക്കി ലോക്സഭാ സീറ്റിനുവേണ്ടി കത്തോലിക്കാ സഭയുടെ പിന്‍ബലത്തില്‍ നടത്തിവന്ന നീക്കങ്ങള്‍ക്കാണ് തിരിച്ചടിയായത്.
കെ.എം. മാണി ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ത്രിശങ്കുവിലാണ്. ഇത് മാണിയുടെ വാക്കുകളിലും ഭാവത്തിലും വ്യക്തം. കേരളാകോണ്ഗ്രസില് അഭിപ്രായ വ്യത്യാസമില്ലെന്നും ഇതൊരു കര്‍ഷക പാര്‍ട്ടിയാണെന്നും അതിനു വിരുദ്ധമായി നില്‍ക്കുകയില്ലെന്നും പറഞ്ഞ മാണി എന്നാല്‍ ഇതിനൊപ്പം തന്നെ ആരും കൂടുതല്‍ കര്‍ഷകപ്രേമം കാണിക്കരുതെന്നും പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ചേരുമെന്ന് പ്രഖ്യാപിച്ച ഉന്നതാധികാരയോഗം ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്ത് ചേരുന്നതിനായി മാറ്റി. എന്നാല്‍ ഇതും നടന്നില്ല. തുടര്‍ന്ന് യോഗം വൈകിട്ടത്തേക്ക് മാറ്റി. പുതിയ വിജ്ഞാപനം വരുമെന്ന പ്രതീക്ഷിലായിരുന്നു ഈ മാറ്റങ്ങളെല്ലാം. നേരം ഇരുട്ടുമ്പോഴും ന്യൂദല്‍ഹിയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാക്കു വിശ്വസിച്ച് മാണി യോഗം രാത്രി എഴുമണിയിലേക്ക് വീണ്ടും മാറ്റി. ഒടുവില്‍ ഏഴേകാലോടെയാണ് മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പി.ജെ. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്റണിരാജു, ഡോ. കെ.സി. ജോസഫ് തുടങ്ങിയവരൊന്നും എത്തിയില്ല. തുടര്‍ന്ന് ഇവരുടെകൂടി വരവ് പ്രതീക്ഷിച്ച് മാണിയും കൂട്ടരും ആത്മവിശ്വാസം കൈവിടാതെ കാത്തിരിക്കുന്നു. ഇതിനിടെ വിജ്ഞാപനം പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി മാണി മാധ്യമപ്രവര്ത്തകരെഅറിയിച്ചു.
പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളും ചീഫ് കോര്‍ഡിനേറ്ററുമായ പി. സി. ജോസഫ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തി ഉന്നതാധികാര സമിതിയോഗം ഉപേക്ഷിച്ചെന്നും താന്‍ കേരളഫീഡ്സ് ചെയര്മാന്സ്ഥാനവും, ചീഫ് കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജിവയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. പി. സി. ജോര്‍ജ്ജിന്റെ നയമല്ല തന്റേതെന്നു വ്യക്തമാക്കുന്ന നിലയിലായിരുന്നു ജോസഫിന്റെ പ്രഖ്യാപനം. പിന്നീട് മുതിര്‍ന്ന നേതാവ് കെ.സി. ജോസഫും പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ പദവി രാജി വെച്ചു.
എന്നാല്‍ ഉന്നതാധികാരയോഗം ഉപേക്ഷിച്ചിട്ടില്ലെന്നും ഇന്നു തന്നെ ചേരുമെന്ന മറ്റൊരു പ്രഖ്യാപനം മറുഭാഗത്തുനിന്നും ഉണ്ടായി. രാത്രി എട്ടുമണിയോടെ പി. ജെ. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്റണിരാജു തുടങ്ങിയവര്‍ എത്തിയതോടെ യോഗം ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലേക്ക് പോയതുകൊണ്ടാണ് വിജ്ഞാപനം ഇറങ്ങാന്‍ വൈകുന്നതെന്നും, ഇത് രണ്ടു ദിവസത്തിനകം പുറത്തിറങ്ങുമെന്നും നേതാക്കളെ വിശ്വസിപ്പിക്കുവാന്‍ മാണിക്ക് കഴിഞ്ഞതായാണ് സൂചന.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: