തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം ഇരു മുന്നണികളേയും പ്രതിസന്ധിയിലാക്കി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന്, എല്‍ഡിഎഫിലെ പ്രധാന കക്ഷിയായ ആര്‍എസ്പി ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു. യുഡിഎഫുമായി കടുത്ത അഭിപ്രായഭിന്നത തുടരുന്ന ജെഎസ്എസ് ഇടതുമുന്നണിയില്‍ കയറിക്കൂടാന്‍ ചര്‍ച്ചകള്‍ തുടങ്ങി.
സിപിഎം കാട്ടിയത് തികഞ്ഞ വഞ്ചനയാണെന്ന നിലപാടാണ് ആര്‍എസ്പി നേതാക്കള്‍ക്ക്. മുമ്പ് മത്സരിച്ചിരുന്ന കൊല്ലം സീറ്റ് ഇത്തവണ നല്‍കണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച ശേഷം സിപിഎം കൊല്ലം സീറ്റില്ലെന്ന് ആര്‍എസ്പിയെ അറിയിക്കുകയായിരുന്നു. ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ച് കൊല്ലം സീറ്റില്‍ ഒറ്റക്ക് മത്സരിക്കാനും എന്‍.കെ.പ്രേമചന്ദ്രനെ സ്ഥാനാര്ത്ഥിയാക്കാനുമാണ് ആര്‍എസ്പി തീരുമാനം. ഇന്നലെ നടന്ന എല്‍ഡിഎഫ് യോഗം ആര്‍എസ്പി ബഹിഷ്കരിക്കുകയും ചെയ്തു. ഒറ്റയ്ക്ക് മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് ആര്‍എസ്പി നേതാവ് വി.പി.രാമകൃഷ്ണപിള്ള അറിയിച്ചു.
കൊല്ലത്ത് സൗഹൃദമത്സരമായിരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിഎ.എ.അസീസ് എംഎല്‍എ പറഞ്ഞു. കൊല്ലത്ത് പ്രേമചന്ദ്രനുവേണ്ടി പ്രചാരണവും തുടങ്ങി. നഗരത്തില്‍ പലയിടത്തും പ്രേമചന്ദ്രന്റെ ചിത്രവുമായി ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. സിപിഎം സ്ഥാനാര്‍ത്ഥി എം.എ.ബേബിക്ക് സ്വാഗതം ആശംസിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഭാവി നിലപാടുകള്‍ തീരുമാനിക്കാന്‍ ആര്‍എസ്പി സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇതിനിടെ മന്ത്രി ഷിബുബേബിജോണും കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്മ്മതമ്പാനും ആര്‍എസ്പിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
ജെഎസ്എസ് ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയെന്ന് ഗൗരിയമ്മതന്നെയാണ് വ്യക്തമാക്കിയത്. ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനുമായി ഗൗരിയമ്മ ഫോണിലാണ് സംസാപിച്ചത്. മാന്യമായ പദവിയും പരിഗണനയും ലഭിച്ചാല്‍ ഇടതുമുന്നണിക്കൊപ്പം കൂടാമെന്നാണ് ഗൗരിയമ്മയുടെ നിലപാട്. എന്നാല്‍ ഗൗരിയമ്മ ഇടതിനൊപ്പം കൂടിയാല്‍ രാജന്‍ബാബുവും കൂട്ടരും യുഡിഎഫില്‍ തുടരുകയും ജെഎസ്എസ് പിളരുകയും ചെയ്യും. ഒരു മണ്ഡലത്തിലും യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്നും ഗൗരിയമ്മ പ്രഖ്യാപിച്ചിട്ടുണ്ട്.
ആര്‍എസ്പി ഇടതുമുന്നണി വിടുന്നത് സിപിഎമ്മിന്റെ കൊല്ലത്തെ വിജയത്തെ ബാധിക്കും. ജെഎസ്എസ് യുഡിഎഫ് വിടുന്നത് ആലപ്പുഴയിലും യുഡിഎഫിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ യുഡിഎഫില്‍ കേരളാകോണ്‍ഗ്രസ് സൃഷ്ടിക്കുന്ന പ്രതിസന്ധി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: