കേരളത്തില്‍ കൊലപാതകകേസുകളില് ഏറ്റവും കൂടുതല്‍ പ്രവര്ത്തകന്മാര് വിചാരണ നേരിടേണ്ടി വരികയും ശിക്ഷിക്കപ്പെടുകയും ചെയ്ത ചരിത്രമുള്ള പാര്‍ട്ടിയാണ് പഴയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോഴത്തെ സിപിഎമ്മും. വടകരയിലെ ടിപി ചന്ദ്രശേഖരന് വധത്തേക്കാള്‍ ഹീനമായ എത്രയോ നരഹത്യകളില്‍ ആ പാര്‍ട്ടി പ്രതികൂട്ടിലകപ്പെട്ടിട്ടുണ്ട്. വിഎസ് അച്യുതാനന്ദനും, ഈ.കെ.നായനാരും, കോടിയേരിയുടെ ഭാര്യാ പിതാവ് രാജഗോപാലന്‍ മാസ്റ്റര്‍ എം.എല്‍.എയുമുള്‍പ്പെടെ എത്രയോ വന്‍കിട സിപിഎം നേതാക്കന്മാര് കൊലക്കേസ്സുകളില്‍ പ്രതികളാക്കപ്പെട്ടിരുന്നു. സിപിഐ നേതാവ് അച്യുത മേനോന് മുഖ്യമന്ത്രി സ്ഥാനമേറ്റതില്‍ പ്രതിഷേധിക്കാന്‍ മട്ടന്നൂരില്‍ നിരപരാധികളായ അഞ്ചു വഴിയാത്രക്കാരെ കെഎസ്ആര്‍ടിസി ബസ്സിലിട്ട് കത്തിച്ചുകൊന്ന നരാധമത്വം സിപിഎമ്മിനു സ്വന്തമാണ്. ക്ലാസ്സുമുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് രാഷ്ട്രീയ എതിരാളിയായ ജയകൃഷ്ണന് മാസ്റ്ററെ വെട്ടിനുറുക്കിയതും സിപിഎം നേതൃത്വം ആസൂത്രണം ചെയ്തതനുസരിച്ചായിരുന്നു. ഇത്തരം സംഭവങ്ങളിലൊന്നും കുലുങ്ങാത്ത സിപിഎമ്മിനെ ആകെ അമ്പരപ്പിച്ചും അസ്വസ്ഥതയിലുമെത്തിച്ചു എന്നതാണ് ടിപികേസിന്റെ സവിശേഷത.
2012 മേയില്‍ നടന്ന ടിപി ചന്ദ്രശേഖരന് കേസ് സിപിഎമ്മിനെ എത്രമാത്രം ഉറക്കം കെടുത്തുന്നു എന്നറിയാന്‍ അടിക്കടി കടകവിരുദ്ധമായി ആ പാര്‍ട്ടി പുറത്തുവിടുന്ന നിലപാടുകളും പ്രതിരോധങ്ങളും നോക്കിയാല്‍ മതിയാകും. കുറ്റകൃത്യത്തിന്റെ പാപഭാരം ഇറക്കിവെച്ച് മുഖം മിനുക്കാന്‍ സിപിഎം സ്വീകരിച്ച നടപടികളെല്ലാം മുഖത്തെ കൂടുതല്‍ വിരൂപമാക്കുകയോ മുഖമില്ലാത്ത അവസ്ഥയിലേക്ക് അവരെ തള്ളിയിടുകയോ ആണുണ്ടായത്. ടിപി കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന സഖാവ് കെസിരാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിക്കൊണ്ടുള്ള സിപിഎം പാര്‍ട്ടി കോടതി വിധിന്യായം ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ തമാശയാണ്. സാമാന്യബുദ്ധി ഏറ്റവും കുറവുള്ള പാര്‍ട്ടിയാണ് സിപിഎം എന്നതാണ് പുതിയ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത്. ടിപിയുടെ പ്രേതം കൂടുതല്‍ അഴിയാക്കുരുക്കിലേക്ക് സിപിഎമ്മിനെ വരിഞ്ഞുമുറുക്കുന്നതായി രാമചന്ദ്രന്റെ പുറത്താക്കല്‍ തെളിയിക്കുന്നു.
കുറ്റകരമായ നരഹത്യ ഇന്ത്യന്‍ ക്രിമിനല്‍ സമ്പ്രദായമനുസരിച്ച് പരമാവധി ശിക്ഷ വിധിക്കാവുന്ന കുറ്റമാണ്. അത്തരമൊരു കേസ്സന്വേഷിക്കാന്‍ നിയമം നിശ്ചയിച്ചിട്ടുള്ള കുറ്റാന്വേഷണ ഏജന്‍സിക്കാണ് അധികാരമുള്ളത്. കേസിന്റെ വിചാരണ നടത്തി തീര്‍പ്പു കല്‍പ്പിക്കേണ്ടത് സെഷന്‍സ് കോടതിയാണ്. ആവശ്യമെങ്കില്‍ അപ്പീലും മേല്‍നടപടികളും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടത്താവുന്നതാണ്. ഈ നിയമാധിഷ്ഠിത സംവിധാനത്തിനു പകരം സമാന്തര കോടതി രൂപീകരിക്കാന്‍ ആരെയും നിയമം അനുവദിച്ചിട്ടില്ല. ടിപിവധക്കേസിലെ എല്ലാ പ്രതികളും നിരപരാധികളാണെന്ന നിലപാടാണ് സിപിഎം എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. കെസി രാമചന്ദ്രന് എന്ന സിപിഎം. ലോക്കല്‍ നേതാവിനുള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും അഭിഭാഷകരെ വിചാരണക്ക് ഏര്‍പ്പെടുത്തിയത് സിപിഎമ്മാണ്. കോടതി കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിച്ച പ്രതികള്‍ക്കുവേണ്ടി നിരപരാധിത്വം വാദിക്കാനും അപ്പീല്‍ ഫയലാക്കാനും അഹോരാത്രം പണിപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. എന്നാലിപ്പോള്‍ രാമചന്ദ്രന് മാത്രം കുറ്റക്കാരനെന്ന വാദവുമായി സിപിഎം കേന്ദ്ര നേതൃത്വം മുന്നോട്ടുവന്നിട്ടുള്ളത് ദുരുദ്ദേശത്തോടെയാണ്. ധാര്‍മ്മികമായോ നിയമപരമായോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ന്യായീകരിക്കാനാവില്ല.
ഒരു പാര്ട്ടിപ്രവര്ത്തകന് ക്രിമിനല്‍ കുറ്റം ചെയ്താല്‍ പാര്‍ട്ടിതല നടപടി എടുക്കാവുന്നതാണ്. കെ.സി.രാമചന്ദ്രന്റെയോമറ്റോ പേരില്‍ അപ്രകാരം കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് വിശദീകരണം തേടുകയോ അന്വേഷണം നടത്തുകയോ ഉണ്ടായിട്ടില്ല. പിന്നെ ഇപ്പോള്‍ കുറ്റകൃത്യം സംബന്ധിച്ച പുതിയ വെളിപാട് എങ്ങനെയുണ്ടായി. സിപിഎം ഭരണഘടനയില്‍ പറയുന്ന അച്ചടക്ക നടപടി വ്യവസ്ഥകള്‍ എന്തേ ഇക്കാര്യത്തിലുണ്ടായില്ല ? സാമാന്യനീതിയെ അവലംബിക്കാത്ത ഇത്തരം നടപടികള്‍ക്ക് എന്ത് സാംഗത്യമാണുള്ളത്. വാളുറയിലിടാതെ വേലിക്കകത്തും പുറത്തും ഉറഞ്ഞുതുള്ളുന്ന വിഎസ്അച്യുതാനന്ദന് എന്ന കേന്ദ്രക്കമ്മറ്റി അംഗം സൃഷ്ടിച്ച വിവാദത്തില്‍നിന്നും തലയൂരാന്‍ ഇത്തരമൊരു നാടകത്തിന് ഇറങ്ങിപുറപ്പെടേണ്ടി വന്നത് സിപിഎം നേരിടുന്ന ഗതികേടാണ് വിളിച്ചോതുന്നത്.
ടിപിവധക്കേസില്‍ ആദ്യം സിപിഎം ആരോപിച്ചത് മുസ്ലീം ഭീകരര്‍ ചെയ്ത കുറ്റം എന്നായിരുന്നു. പിന്നീടത് ഒരു കരിങ്കല്‍ ക്വാറി പ്രശ്നത്തിന്റെ ഭാഗമാണെന്നവര്‍ പ്രസ്താവിച്ചു. തുടര്‍ന്ന് ടിപി ചന്ദ്രശേഖരന് വസ്തു ഇടപാടുകാരനായിരുന്നുവെന്നും ‘ലാന്റ് മാഫിയാ’ ആണ് കൊലക്കു പിന്നിലെന്നുമാണ് സിപിഎം എന്ന കേഡര്‍ പാര്‍ട്ടി ആരോപിച്ചത്. സിപിഎം രാഷ്ട്രീയ വൈരാഗ്യത്തിന്റെപേരില്‍ നടത്തിയ കൊല എന്ന തീര്‍ച്ച വിധി കോടതി പ്രഖ്യാപിച്ചപ്പോഴും സിപിഎം പ്രതികള്‍ക്കനുകൂല നിലപാടെടുക്കുകയായിരുന്നു. കെസി രാമചന്ദ്രന് ഉള്‍പ്പെടെയുള്ള പ്രതികളെ വിധി വന്നശേഷവും സിപിഎമ്മും ദേശാഭിമാനിയും വ്യക്തമായും ന്യായീകരിച്ചത് പകല്‍പോലെ ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും കെസി രാമചന്ദ്രന് പാര്‍ട്ടിയോട് കുറ്റസമ്മതം നടത്തി എന്ന കഥയുമായി ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ട സിപിഎം മലയാളിയുടെ സാമാന്യ ബുദ്ധിയേയാണ് വെല്ലുവിളിക്കുന്നത്.
ഇപ്പോള്‍ സിപിഎം നല്കുന്ന ഭാഷ്യമനുസരിച്ച് കെ.സി.രാമചന്ദ്രന്റെ വ്യക്തിവൈരാഗ്യമാണ് കൊലക്കിടയാക്കിയിട്ടുള്ളത്. പാര്‍ട്ടിക്കു മുമ്പാകെ രാമചന്ദ്രന് ഇപ്രകാരം മൊഴി നല്‍കിയെന്നും അവര്‍ പറയുന്നു. എങ്കില്‍ ആരാണ് ഈ കൊല നടത്തിയതെന്നും എത്ര പ്രതികളുണ്ടെന്നും എങ്ങനെ സംഭവം നടന്നുവെന്നും പാര്‍ട്ടി വ്യക്തമാക്കേണ്ടതല്ലേ ? ഇപ്രകാരമൊരു വിവരം കിട്ടിയിട്ടുണ്ടെങ്കില്‍ അത് വ്യവസ്ഥാപിത നീതിക്രമം മുമ്പാകെ കൊടുക്കേണ്ടതായിരുന്നില്ലേ ? അതിന്റെ അടിസ്ഥാനത്തില്‍ പ്രതിഭാഗത്തിന് അവരുടെ നിരപരാധിത്വവാദം ശക്തമാക്കാന്‍ കഴിയുമായിരുന്നില്ലേ ? ഇതെല്ലാം മറച്ചുവെയ്ക്കുകയും തമസ്കരിക്കുകയും ചെയ്ത കുറ്റത്തിന് സിപിഎം നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതല്ലേ ?
കെ.സി.രാമചന്ദ്രന് വിചാരണ കോടതി മുമ്പാകെ നല്കിയ മൊഴിയുടെ ഉള്ളടക്കം ഇതാണ്, “സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ വടകര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു ഞാന്‍. രാഷ്ട്രീയ വൈരാഗ്യം വച്ചാണ് എന്നെ കേസില്‍ പ്രതിചേര്‍ത്തത്. എനിക്ക് ഈ കേസിലെ സംഭവവുമായി യാതൊരു ബന്ധവുമില്ല. മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍പ്പെട്ട് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വടകര സി.ഐ.ശശികുമാര്‍ 2012 മെയ് 15-ന് ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യിച്ച് എസ്ഐടി ക്യാമ്പ് ഓഫീസില്‍ കൊണ്ടുപോവുകയും അവിടെ വച്ചു പീഡിപ്പിക്കുകയും നിര്‍ബന്ധിപ്പിച്ചു കുറ്റസമ്മത മൊഴി നല്കാന് പ്രേരിപ്പിക്കുകയും ചെയ്തു. ഞാന്‍ കുറ്റസമ്മതതം നടത്തിയില്ല. പ്രോസിക്യൂഷന് ആരോപിക്കുന്നതുപോലെ ഒരിക്കലും സമീറ ക്വാര്‍ട്ടേഴിസില്‍ പോവുകയോ കേസിലെ പ്രതികളായ സുനില്‍ കുമാര്‍, അനൂപ് എന്നിവരെ കാണുകയോ ചെയ്തിട്ടില്ല. 13-ാം പ്രതി കുഞ്ഞനന്തന്റെ വീട്ടില്‍ പോവുകയോ കാണുകയോ ചെയ്തിട്ടില്ല. കുഞ്ഞനന്തനെ പരിചയവുമില്ല. പ്രോസിക്യൂഷന് ആരോപിക്കുന്നതുപോലെ പള്ളിക്കുനി കാണുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ല. എന്നെ പ്രതിചേര്‍ക്കാന്‍ വേണ്ടി മന:പൂര്‍വ്വം ഉന്നയിച്ച ആരോപണങ്ങള്‍ മാത്രമാണിത്. 2012 മെയ് രണ്ടിനു ഉച്ചയ്ക്ക് രണ്ടു മുതല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദീപശിഖ ജാഥയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിലുണ്ടായിരുന്നു. അന്നേ ദിവസം ഓര്ക്കാട്ടേരിയില്വെച്ച് ഞാനും മോഹനനും, സി.എച്ച്.അശോകനും കെകെ കൃഷ്ണനുംകൂടി ഗൂഢാലോചന നടത്തിയെന്ന ആരോപണം കളവാണ്. പുരയംകണ്ടി രവീന്ദ്രന്റെ പൂക്കട കാണിച്ചു കൊടുത്തെന്നതും കളവാണ്. തികച്ചും രാഷ്ട്രീയ പ്രേരിതമായി എന്നെ പ്രതിചേര്‍ത്തതാണ്. ഞാന്‍ നിരപരാധിയാണ്.”രാഷ്ട്രീയ വൈരാഗ്യമെന്ന് രാമചന്ദ്രനും, വ്യക്തിവൈരാഗ്യമെന്ന് സിപിഎമ്മും പറയുന്നതില്‍ ഏതാണ് ശരി? ശരി കണ്ടെത്താന്‍ ഒരു പുതിയ അന്വേഷണത്തിന് സിപിഎം ആവശ്യപ്പെടുമോ? സിപിഎം കണ്ടെത്തലുയര്ത്തുന്ന ചോദ്യങ്ങള്‍ ആ പാര്‍ട്ടിയെ കൂടുതല്‍ സംശയത്തിലേക്ക് ആഴ്ത്തുകയാണ്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: