ബംഗളൂരു: ഐ ലീഗ് ഫുട്ബോളില്‍ കരുത്തരായ ബംഗളൂരു എഫ്സിക്ക് മികച്ച വിജയം. ഫെഡറേഷന് കപ്പ് ജേതാക്കളായ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബംഗളൂരു കീഴടക്കിയത്. ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് മത്സരത്തിലെ സവിശേഷത.
ബംഗളൂരു എഫ്സി പൂര്‍ണ ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ എതിര്‍ഗോള്‍മുഖത്തേക്ക് അഴിച്ചുവിട്ട ബംഗളൂരു മത്സരത്തിന്റെ 56-ാം മിനിറ്റില്‍ ഛേത്രിയിലൂടെ ലീഡ് നേടി. മറ്റൊരു ഇന്ത്യന്‍ താരമായ റോബിന് സിംഗിന്റെ പാസില്‍ നിന്നാണ് സുനില്‍ ഛേത്രി ചര്‍ച്ചില്‍ വല കുലുക്കിയത്. 61-ാം മിനിറ്റില്‍ ബംഗളൂരു ലീഡ് ഉയര്‍ത്തി. ഇത്തവണ റോബിന്സിംഗാണ് ലക്ഷ്യം കണ്ടത്. പിന്നീട് മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് സുനില്‍ ഛേത്രി തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.
മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡെംപോ ഗോവ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സ്പോര്‍ട്ടിംഗ് ക്ലബ് ഗോവയെ തകര്‍ത്തു. ഡെംപോക്ക് വേണ്ടി ടോള്‍ഗെ ഒസ്ബെ രണ്ട് ഗോളുകള്‍ നേടി. ആദ്യപകുതിയിലാണ് നാല് ഗോളുകളും വീണത്. 16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഡെംപോ ആദ്യഗോള്‍ നേടിയത്. ഒസ്ബെയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് ഡെംപോക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ഒസ്ബെ എടുത്ത കിക്ക് സ്പോര്‍ട്ടിംഗ് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറി. രണ്ട് മിനിറ്റിനുശേഷം മറ്റൊരു പെനാല്‍റ്റിയിലൂടെ ഡെംപോ ലീഡ് ഉയര്‍ത്തി. ക്ലിഫോര്‍ഡ് മിറാന്‍ഡയെ സ്പോര്‍ട്ടിംഗ് താരം കീനന്‍ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി. കിക്കെടുത്ത റോബര്‍ട്ടോ മെന്‍ഡസ് ഡ സില്‍വ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു. പിന്നീട് 26-ാം മിനിറ്റില്‍ ക്ലിഫോര്‍ഡ് മിറാന്‍ഡയും 30-ാം മിനിറ്റില്‍ ടോള്‍ഗെ ഒസ്ബെ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടിയതോടെ ഡെംപോയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. രണ്ടാം പകുതിയിലും ഡെംപോയുടെ ആധിപത്യമായിരുന്നെങ്കിലും ലീഡ് ഉയര്‍ത്താന്‍ അവര്‍ക്കായില്ല. ടോള്ഗെയുടെയും റോബര്‍ട്ടോയുടെയും ചില ഷോട്ടുകള്‍ പോസ്റ്റില്‍ത്തട്ടി തകര്‍ന്നു.
സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിഗ്-മോഹന്ബഗാന് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. മറ്റൊരു മത്സരത്തില്‍ പൂനെ എഫ്സിയും ഷില്ലോംഗ് ലജോംഗ് എഫ്സിയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. 90-ാം മിനിറ്റില്‍ മിര്‍ജാന്‍ പാവ്ലോവിക്ക് നേടിയ ഗോളാണ് പൂനെ എഫ്സിക്ക് സമനില നേടിക്കൊടുത്തത്. 14-ാം മിനിറ്റില്‍ ഗബ്രിയേല്‍ ഫെര്‍ണാണ്ടസാണ് പൂനെയുടെ ആദ്യ ഗോള്‍ നേടിയത്. ഷില്ലോംഗിന്റെ രണ്ട് ഗോളുകളും നേടിയത് ബോംഫിനാണ്.
18 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായാണ് ബംഗളൂരു എഫ്സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 18 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുമായി പൂനെ എഫ്സി രണ്ടാമതും 28 പോയിന്റുമായി സ്പോര്‍ട്ടിംഗ് ക്ലബ് മൂന്നാമതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: