തിരുവനന്തപുരം: ഇടതുമുന്നണി യുമായുണ്ടായിരുന്ന 39 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ആര്‍എസ്പി വലതു മുന്നണിയിലേക്ക്. സിപിഎമ്മില്‍ നിന്നുള്ള കടുത്ത അവഗണന സഹിക്കാനാകാതെയും കൊല്ലം ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചുമാണിത്. തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ തട്ടകമായ കൊല്ലത്തു നിന്ന് മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന് മത്സരിക്കും.
കോണ്‍ഗ്രസിനൊപ്പമുള്ള ആര്‍എസ്പി (ബി) നേതാവ് മന്ത്രി ഷിബു ബേബി ജോണ്‍ ഇടതു മുന്നണി വിട്ട ആര്‍എസ്പിയെ യുഡിഎഫിലേക്കു ക്ഷണിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റുമായും നേതാക്കള്‍ ചര്‍ച്ചനടത്തിയിട്ടുണ്ട്.
എന്നാല്‍ കൊല്ലത്തു മാത്രം സ്വാധീനമുള്ള ആര്‍എസ്പി മുന്നണി വിട്ടാലും കൊല്ലത്ത് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെയും മറ്റ് തീവ്രമുസ്ലിം സംഘടനകളുടെയും പിന്തുണയോടെ കൊല്ലം സീറ്റു നേടാമെന്ന ആത്മവിശ്വാസമാണ് സിപിഎമ്മിന്. ആര്‍എസ്പിയെ പിണക്കിവിടാനുള്ള ധൈര്യം സിപിഎം നേതാവ് പിണറായി വിജയന് പാര്‍ട്ടി നേതാക്കള്‍ക്കു മുന്നില്‍ കാണിച്ചത് മദനി ഘടകം വിവരിച്ചാണെന്നറിയുന്നു.
തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്. പാര്‍ട്ടി അണികളുടെയും നേതാക്കളുടെയും വികാരം കണക്കിലെടുത്താണ് തീരുമാനമെന്ന് ആര്‍എസ്പി സെക്രട്ടറി എ.എ.അസീസ് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു.
കൊല്ലം സീറ്റ് നല്‍കണമെന്ന് ആര്‍എസ്പി നേരത്തെ തന്നെ സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ആര്‍എസ്പിയോട് ചര്‍ച്ചയ്ക്കുപോലും അവസരമൊരുക്കാതെ സിപിഎം കൊല്ലത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുമ്പ് കൈക്കലാക്കിയ സീറ്റ് ഇത്തവണ തിരികെ നല്‍കണമെന്ന് ആറുമാസം മുന്നേ തന്നെ സിപിഎമ്മിനോട് രേഖാമൂലം ആവശ്യപ്പെട്ടതാണെന്ന് അസീസ് പറഞ്ഞു. എന്നാല്‍ സിപിഎം അതിന് പുല്ലുവില പോലും നല്‍കിയില്ല. കൊല്ലം സീറ്റ് നിഷേധിച്ചപ്പോള്‍ പത്തനംതിട്ടയെങ്കിലും നല്‍കുമെന്ന് വിചാരിച്ചു. അക്കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞത്, അസീസ് വ്യക്തമാക്കി.
ചില യുഡിഎഫ് സുഹൃത്തുക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞ ആര്‍എസ്പി നേതാവ് ആര് പിന്തുണച്ചാലും സ്വീകരിക്കുമെന്നറിയിച്ചു. യുഡിഎഫിലേക്ക് ചിലരുടെ ക്ഷണം ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ചര്‍ച്ചകളിലൂടെ ഉണ്ടാകുമെന്നും അസീസ് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ സുധീരന് ഉള്‍പ്പെടെ ചില യുഡിഎഫ് നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു.
മുന്നണി തകരാന്‍ കാരണം സിപിഎമ്മാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു. നാളിതുവരെ നേരിട്ടുകൊണ്ടിരുന്ന അവഗണനകളില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ സംഭവങ്ങളാണ് പെട്ടെന്നുണ്ടായ തീരുമാനത്തിന്റെ കാരണമെന്നും തീരുമാനം രാഷ്ട്രീയ അനിവാര്യതയുടെ ഭാഗമാണെന്നും പ്രേമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: