പാട്ന: രാഷ്ട്രീയ ജീവിതം കുളം തോണ്ടിയ കുളം ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് മൂടിക്കളഞ്ഞു. പാറ്റ്നയില്‍ വീട്ടില്‍ കുളിക്കാനും നീന്താനും ലാലു നിര്‍മിച്ചതാണ് നീന്തല്‍ക്കുളം. പക്ഷേ, രാഷ്ട്രീയത്തിലും ജീവിതത്തിലും വരെ തിരിച്ചടികള്‍ നേരിട്ടപ്പോഴാണ് മതേതര നേതാവ് ഭാവി ഫലം നോക്കിയത്. ഭാവിയും ഭൂതവും വര്‍ത്തമാനവും നോക്കി ജ്യോതിഷികളും വിധിച്ചു, വാസ്തു വിദഗ്ധരും കുളം കുഴിച്ചതാണ് കുളം തോണ്ടാന്‍ കാരണമായത്. കുളം നികത്തുക, മറ്റൊന്ന് കുഴിക്കുക. പിന്നെ വൈകിയില്ല, ലാലു കുളം മൂടി.
ബംഗ്ലാവിന്റെ തെക്കുഭാഗത്തായിരുന്നു അതിമനോഹരമായ കുളം. ലക്ഷങ്ങള്‍ ചെലവിട്ടാണ് പണിതത്. ഇപ്പോള്‍ മണ്ണ് നിറച്ച് അത് മുടിക്കളഞ്ഞു.
2006 ല്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഒന്നാംനമ്പര്‍ അന്നീ മാര്‍ഗില്‍നിന്ന് മാറി പുതിയ ബംഗ്ലാവിലെത്തിയപ്പോഴാണ് ഈ കുളം കുഴിച്ചത്.
ഇപ്പോള്‍ ആചാരവിശ്വാസങ്ങളുടെ ഭാഗമായി കുളം മൂടിയതിനെ പാര്‍ട്ടിയിലുള്ളവര്‍ അന്ന് ചോദ്യം ചെയ്യുകയാണ്. രാഷ്ട്രീയത്തിന്റെ ആദ്യകാലങ്ങളിലോ 1990 വരെയോ ലാലു മതാചാരങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അതിനുശേഷം “അന്ധവിശ്വാസങ്ങളെപ്പോലും അനുഷ്ഠിക്കുന്ന ലാലുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു”വെന്ന് പഴയ ലാലു സഹപ്രവര്‍ത്തകര്‍ പറയുന്നു.മതഗ്രന്ഥങ്ങള്‍ കത്തിക്കാന്‍ അനുയായികളെ ആഹ്വാനം ചെയ്തയാളാണ് ലാലു. എന്നാല്‍ 1996 ല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ പെട്ടതുമുതല്‍ ലാലു കടുത്ത മതവിശ്വാസിയായി മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: