കൊല്‍ക്കത്ത: കേരളത്തില്‍ ആര്‍എസ്പി ഇടതു മുന്നണി വിടാന്‍ കൈക്കൊണ്ട തീരുമാനം ഏറെ ആസൂത്രണങ്ങള്‍ക്കു ശേഷം. പാര്‍ട്ടിക്ക് കൊല്ലത്തു സീറ്റുകൊടുക്കാഞ്ഞതിനാലോ കേരളത്തിലെ സിപിഎം അവഗണിക്കുന്നതിനാലോ പെട്ടെന്നെടുത്ത തീരുമാനമല്ലിത്. മറിച്ച് പാര്‍ട്ടിയുടെ മറ്റിടങ്ങളിലെ നിലനില്‍പ്പിനും ഇടതു മുന്നണിയില്‍നിന്ന് വിട്ടു നില്‍ക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുമായുള്ള ചാര്ച്ചക്കു (ചര്‍ച്ചക്കല്ല….)വഴി നേരത്തേ തുറന്നു കിടക്കുകയാണ്.
പശ്ചിമ ബംഗാളില്‍ ഭരണപക്ഷത്തുനിന്ന് പ്രതിപക്ഷത്തേക്കു മാറിയ മുന്നണിയില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിക്കും പാര്‍ട്ടി നേതൃത്വത്തിനും ഇനി നിലനില്‍ക്കാനാവില്ലെന്നാണു സ്ഥിതി. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോവുകയല്ലാതെ മാര്‍ഗ്ഗമില്ല. ഇതിനു തടസം ഇടതുമുന്നണി ബന്ധം തന്നെയാണ്. കേരളത്തിലെ തുടക്കം അതിന്റേതാണ്. പാര്‍ട്ടിക്ക് കേരളത്തില്‍ നേരിട്ട പ്രതിസന്ധി പരിഹരിക്കാന്‍ സിപിഎമ്മിന്റെ ദേശീയ നേതാക്കളെ ഔദ്യോഗികമായി ഇടപെടുവിച്ചതും ഇതിന്റെ ഭാഗമാണ്. അവരും കയ്യൊഴിയുന്നതോടെ പാര്‍ട്ടിക്ക് പൊതു നിലപാടെടുക്കാന്‍ എളുപ്പമാകും.
മമതാ ബാനര്‍ജിയും ആര്‍എസ്പി സംസ്ഥാന ഘടകവും നല്ല ബന്ധത്തിലാണ്. സുനന്ദ മുഖര്‍ജിയാണ് സംസ്ഥാനത്തെ വനിതാ കമ്മീഷന് അദ്ധ്യക്ഷ. അവര്‍ ആര്‍എസ്പിയുടെ മുന്‍ മന്ത്രിയുടെ ഭാര്യയാണ്. മമതാ ബാനര്‍ജി ആര്‍എസ്പിക്ക് സീറ്റു നല്കാന് പോലും തയ്യാറാണ്. പാര്‍ട്ടി നിലപാടു പ്രഖ്യാപിച്ച് ആര്‍എസ്പി ദേശീയ നേതാവ് അബനീ റോയ് പറഞ്ഞത് സിപിഎമ്മില്‍നിന്നു സഹിച്ചു സഹിച്ചു മടുത്തുവെന്നാണ്. കേരള സിപിഎമ്മിനെയല്ല, ദേശീയ നേതൃത്വത്തെയാണ് അബനീ റോയ് കുറ്റപ്പെടുത്തിയത്. കേരളത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന ആര്‍എസ്പിക്ക് ബംഗാളില്‍ ഭരണത്തോടു ചേര്‍ന്നു നില്‍ക്കുന്നതുതന്നെയാണ് നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: