വികസനമെന്ന് പേരിട്ട് കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ നടപ്പാക്കിയ മിക്കവറും പദ്ധതികള്‍ക്കും പുറകില്‍ രഹസ്യ അജണ്ട ഉണ്ടായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. വികസനം വരുമ്പോള്‍ വലിയ വിഭാഗം ജനങ്ങള്‍ക്കും നിലവിലെ സാഹചര്യങ്ങളെക്കാള്‍ മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ നിലവിലെ പല ഗുണങ്ങളും വികസനം വരുമ്പോള്‍ ഇല്ലാതാകുന്നു എന്നുമാത്രമല്ല സാധാരണക്കാരന് ദുരിതങ്ങള്‍ ഏറിവരുന്നു എന്നതാണ് നമ്മുടെ അനുഭവം. രാഷ്ട്രീയക്കാരുടെ രഹസ്യ അജണ്ടയനുസരിച്ച് മുതല്‍മുടക്കുകാരന് ഒന്നിന് പത്തായി ഗുണം ലഭിക്കുന്നുണ്ടുതാനും. ഒപ്പം മുന്നണികളിലെ ഘടകകക്ഷികള്‍ക്കും നിഗൂഢമായ സമ്പത്ത് ഒഴുകിയെത്തുന്നു. ഒരുകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം സേവനമായിരുന്നുവെങ്കില് ഇന്ന് അത് പണമുണ്ടാക്കുവാനുള്ള സ്രോതസ്സായി ഭരണക്കാര്‍ മാറ്റിയിരിക്കുന്നു. അങ്ങനെയുണ്ടായ സാമൂഹ്യമാറ്റത്തിന് പിന്നില്‍ നിലവിലെ ഇടതുജനാധിപത്യ മുന്നണിക്കും ഐക്യജനാധിപത്യമുന്നണിക്കും വലിയ പങ്കാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി പാര്‍ട്ടിയ്ക്ക് വേണ്ടി, പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി എന്തുചെയ്തു എന്ന ചോദ്യത്തിന് മുന്നില്‍ അഴിമതി നടത്തി പണം ഉണ്ടാക്കുക എന്ന ഉത്തരം മാത്രമാണുള്ളത്.
സമ്പന്നന് കൂടുതല്‍ സൗകര്യം ചെയ്തുകൊടുത്താല്‍ പാര്‍ട്ടികള്‍ക്ക് മടിശീല വീര്‍പ്പിക്കാം എന്ന് ജനപ്രതിനിധികളെ ബോധ്യപ്പെടുത്തിക്കൊടുത്തത് കേരളത്തിലെ മുന്നണി ഭരണമാണ്. സ്മാര്‍ട്ട്സിറ്റിയും ആകാശനഗരം പദ്ധതിയും ഇടക്കൊച്ചി സ്റ്റേഡിയവും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയംഭരണ കോളേജുകളും കണ്ടെയ്നര്‍ ടെര്‍മിനസ് പദ്ധതിയും ബ്രഹ്മപുരം മാലിന്യ പ്ലാന്റും ദേശീയപാതാ വികസനവും സീപ്ലെയിന്‍ പദ്ധതിയും എമര്‍ജിംഗ് കേരള-ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് സമ്മേളനങ്ങളും ധരംസൈബര്സിറ്റിയും മലമ്പുഴ ഡാമിലെ മണല്‍വാരലും മുണ്ടംവേലിയിലെ മലിനജല ടീറ്റ്മെന്റ് പ്ലാന്റ് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് അതിവേഗ ജലപാതയും മീനച്ചില്‍-മൂവാറ്റുപുഴയാര്‍ നദീസംയോജനവും ചക്കിട്ടുപാറ ഇരുമ്പയിര് ഖാനനവും കടല്‍മണല്‍ ഖാനനം, കരിമണല്‍ഖനനം, അട്ടപ്പാടിയിലെ കാറ്റാടി യന്ത്രങ്ങള്‍, ഭക്ഷ്യസുരക്ഷാ ബില്‍, ആസിയാന്‍ കരാര്‍, കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി, അതിരപ്പിള്ളി പദ്ധതി, ടോള്‍ റോഡുകള്‍, പാലങ്ങള്‍, പാറമടകള്‍ക്ക് അനുമതി, പാപ്പിനിശ്ശേരിയിലെ കണ്ടല്‍ ഗവേഷണ കേന്ദ്രം തുടങ്ങി കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കേരളം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ കേരളീയ സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചതും നടത്തിയെടുക്കുവാന്‍ ശ്രമിച്ചതുമായ പദ്ധതികള്‍ നിരവധിയാണ്. അതില്‍ ചിലതുമാത്രമാണിവ.
ഈ പദ്ധതികളില്‍ ഭൂരിഭാഗവും അഴിമതി പദ്ധതികളാണ്. സര്‍ക്കാര്‍ ഭൂമിയും സൗകര്യങ്ങളും പ്രകൃതിവിഭവങ്ങളും സ്വകാര്യ സംരംഭകര്‍ക്ക് അടിയറവയ്ക്കുന്നതും പ്രാദേശിക സമൂഹത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതുമായ പദ്ധതികളായിരുന്നു അവയില്‍ പലതും. ഭൂമിയുടേയും കൃഷിക്കാരുടേയും സംരക്ഷകരായി സ്വയം അവരോധിക്കുന്ന ഇടതുമുന്നണിയാണ് ഫൈനടച്ചാല്‍ കൃഷിഭൂമിയും പാടവും നികത്തിയാലും കുഴപ്പമില്ലെന്ന പദ്ധതി കൊണ്ട് വന്നത്. ആറന്മുള വിമാനത്താവള പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്കിയതും അവരാണ്. കേന്ദ്രത്തില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ (കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്കുന്ന)ഭാഗമായിരുന്നുകൊണ്ട് ഭാരതത്തിലെ കര്‍ഷകരെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയ ആസിയാന്‍ കരാറിന് വേണ്ട ഒത്താശ ചെയ്ത് കൊടുത്തശേഷം അമേരിക്കയുമായുള്ള ആണവവ്യാപന കരാറിന്റെ വെളിച്ചത്തില്‍ രാജിവെച്ചുപോരുകയും ചെയ്തതിന് ശേഷം ആസിയാന്‍ കരാറിനെതിരെ മനുഷ്യചങ്ങല തീര്‍ത്ത ഇടതുപക്ഷ പാര്‍ട്ടികള്‍ എന്ത് ആദര്‍ശമാണ് വച്ചുപുലര്‍ത്തുന്നത്? അഴിമതിക്കെതിരെ വാളെടുക്കുമെന്ന് വീമ്പിളക്കുന്ന വലിയ ഇടതുപാര്‍ട്ടി ലാവ്ലിന് അഴിമതി കേസിലും ടിപി വധക്കേസിലും പെട്ട് ജനങ്ങളുടെ മുമ്പില്‍ അപഹാസ്യരായത് എങ്ങനെയാണ്?
ആറന്മുള വിമാനത്താവള പദ്ധതി തെറ്റാണെന്നാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പറയുന്നത്. ഭരണമില്ലാത്തപ്പോള്‍ ജനങ്ങളുടെ പക്ഷവും ഭരണമുള്ളപ്പോള്‍ സമ്പന്നന്റെ പക്ഷവും നില്ക്കുന്ന ഇടതുമുന്നണി ജനകീയ കോടതിയില്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ഭരണകാലങ്ങളില്‍ നടത്തിയത്. കൊച്ചി നഗരസഭ ഭരിക്കുന്നകാലത്ത് മാലിന്യനിക്ഷേപത്തിനായി ബ്രഹ്മപുരത്ത് വാങ്ങിയ സ്ഥലത്തിന്റെ പേരില്‍ നടത്തിയ അഴിമതിയിലും ഇടതുപക്ഷക്കാര്‍ക്ക് പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു. ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി വേമ്പനാട്ട് കായല്‍ പ്രദേശത്തെ കെസിഎയുടെ ഭൂമി കച്ചവടത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കിയതില്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് പങ്കുണ്ടായിരുന്നു. സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുവാന്‍ ഈ സ്ഥലം ജപ്തിയുടെ വക്കിലാണിന്ന്.
ചക്കിട്ടപ്പാറ ഇരുമ്പയിര് ഖാനനത്തിന്റെ പേരിലും മലമ്പുഴ ഡാമിലെ മണല്‍വാരലിന്റെ പേരിലും അഴിമതിയാരോപണ വിധേയരായിരുന്നു കേരളത്തിലെ ഇടതുപക്ഷം. സാധാരണക്കാരുടെയും തൊഴിലാളികളുടേയും പാവപ്പെട്ടവരുടെയും പക്ഷമാണ് ഇടതുപക്ഷമെന്ന ധാരണ തകര്‍ക്കുന്ന പദ്ധതികളും നടപടികളുമായിരുന്നു കഴിഞ്ഞ ഭരണത്തില്‍ ഇടതുപക്ഷം നടത്തിയതെന്ന ധാരണയാണ് സമൂഹത്തിലുണ്ടാക്കിത്തീര്ത്തത്. യുഡിഎഫ് നടത്തിയ അഴിമതി പദ്ധതികള്‍ക്ക് കുടപിടിക്കുന്ന നീക്കമായിരുന്നു പൊതുവേ ഇടതുപക്ഷമുന്നണിക്കുണ്ടായിരുന്നത്.
കഴിഞ്ഞ ഭരണത്തോടെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സായി എന്നതായിരുന്നു പൊതുവെ ജന സംസാരം. മൂലധന ശക്തികളുടെ കടന്നുകയറ്റങ്ങളെ ചെറുക്കുകയും പൊതുഇടങ്ങളെ കമ്പോളവല്ക്കരിക്കുന്നതിന് എതിരെ എന്നും സമരവുമായി നടന്നവര്‍ ഐക്യജനാധിപത്യ മുന്നണിയെപ്പോലെ അഴിമതിക്ക് സമരസപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. സ്വാശ്രയ കോളേജുകളുടെ കാര്യത്തിലും ഭൂമി കയ്യേറ്റത്തിന്റെ കാര്യത്തിലും ഭൂരഹിതര്‍ക്ക് ഭൂമി നല്കുന്ന കാര്യത്തിലും കുടിയൊഴുപ്പിക്കുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുന്ന കാര്യത്തിലും ഇടതുമുന്നണി ഭരണം ഐക്യജനാധിപത്യമുന്നണിയില്നിന്നും വേറിട്ട ഭരണം കാഴ്ചവച്ചില്ലെന്നത് വളരെ ദുഃഖകരമായി ഇന്നും അവശേഷിക്കുന്നു. സമൂഹത്തിലെ സവര്‍ണ ന്യൂനപക്ഷത്തില്നിന്നും മാതൃകാപരമായി ഭൂമി പിടിച്ചെടുത്ത് ഭൂപരിഷ്ക്കരണം നടപ്പാക്കിയെന്ന് ഇടതുപക്ഷം പറയുമെങ്കിലും ദളിത്, ആദിവാസി, ദരിദ്രര്‍, ഭൂരഹിതര്‍ എന്നിവര്‍ക്ക് കൃഷി ഭൂമിയില്‍ അവകാശമില്ലാത്തവരായി കഴിയുവാന്‍ ഇടവന്നതില്‍ ഇടത്-വലത് ഭരണമുന്നണികള്‍ക്ക് തുല്യ ഉത്തരവാദിത്വമാണുള്ളത്. ഭൂപരിഷ്ക്കരണ നിയമം പാസ്സാക്കിയപ്പോള്‍ തന്നെ കണ്ടെത്തിയ മിച്ചഭൂമിയെടുത്ത് വിതരണം ചെയ്യാന്‍ കേരളം ഭരിച്ച ഒരു സര്‍ക്കാരിനും കഴിഞ്ഞില്ല. എച്ച്എംടി ഭൂമി ഇടപാടിലും അതിരപ്പിള്ളി പദ്ധതിക്കായും ചാലക്കുടിയിലെ മലിനീകരണം നടത്തുന്ന നീറ്റാ ജലാറ്റിന്‍ കമ്പനിക്കായും കിനാല്ലൂര്‍ വ്യവസായ പാര്‍ക്കിന്റെ കാര്യത്തിലും കരിമണല്‍ ഖാനനത്തിന്റെ കാര്യത്തിലും പാറമടകളുടെ അനുമതിയുടെ കാര്യത്തിലും പുഴ മണല്‍ ഖാനനത്തിന്റെ കാര്യത്തിലും കുന്നിടിച്ച് മണ്ണെടുക്കുന്ന കാര്യത്തിലും കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന്റെ കാര്യത്തിലും ഇടതുഭരണകാലത്ത് ജനവിരുദ്ധ നിലപാടുകളാണ്ടായതെന്ന് ജനങ്ങള്‍ വിലയിരുത്തുന്നു.
വനഭൂമി കയ്യേറ്റം, പൊതുഭൂമി കയ്യേറ്റം, അംബരചുംബികളായ കെട്ടിടനിര്‍മാണം, മലിനീകരിക്കുന്ന വ്യവസായശാലകളോടുള്ള സമീപനം എന്നിവയെല്ലാം ജനവിരുദ്ധമായിരുന്നു. തെരഞ്ഞെടുപ്പ് പ്രകടനപത്രിക നോക്കുകുത്തിയാക്കി നിര്‍ത്തിയുള്ള ഒരു ഭരണകാലമായിരുന്നു. ഇടതുഭരണമെന്ന് പൊതുവെ ജനസംസാരം. ഭരണം മാറ്റി ഐക്യജനാധിപത്യഭരണം വന്നു അഴിമതിയുടെ വേലിയേറ്റമാണ് പിന്നെ കണ്ടത്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭൂമി ദാനം, കടല്‍മണല്‍ ഖാനനം, കരിമണല്‍ ഖാനനം സ്വകാര്യവല്‍ക്കരണം, ബോള്‍ഗാട്ടിയിലെ നിയമലംഘനങ്ങള്‍ക്ക് ഒത്താശ, സ്വയംഭരണ കോളേജുകള്‍ക്ക് അംഗീകാരം, കൊച്ചി മെട്രോയില്‍ നിന്നും ഇ.ശ്രീധരനെ ഒഴിവാക്കുവാനുള്ള പരിശ്രമം, ഫൈനടച്ചാല്‍ പാടം നികത്തിയതിന് കരഭൂമി സ്റ്റാറ്റസ്, സീപ്ലൈന്‍ പദ്ധതി, പുഴമണല്ഖനനത്തിന് അനുമതി, പശ്ചിമഘട്ടത്തിലെ പാറമടകള്‍ക്ക് അനുമതി, സ്വകാര്യ കുടിവെള്ള കമ്പനി, എമര്‍ജിംഗ് കേരള, മലബാറിലെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി, സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കും സംരംഭകര്‍ക്കും പതിച്ചു നല്കല്, അടിസ്ഥാന സൗകര്യവികസന സെമിനാര്‍, പങ്കാളിത്ത സെമിനാര്‍, ആറന്മുള വിമാനത്താവള കമ്പനിയില്‍ പത്ത് ശതമാനം ഓഹരി, റോഡുവികസനത്തിന്റെ പേരില്‍ ചുങ്ക പിരിവ്, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ വെള്ളം ചേര്‍ക്കല്‍, കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ അനധികൃതമായ ഇളവുകള്‍, പുതിയ ബാര്‍ ലൈസന്‍സുകള്‍, ആലപ്പുഴ കായല്‍ കയ്യേറ്റത്തിന് ഒത്താശ, വേമ്പനാട് കായല്‍ കയ്യേറ്റത്തിന് പച്ചക്കൊടി, മദ്യനയത്തിലെ കെടുകാര്യസ്ഥത, വെറ്റിലത്തുരുത്ത്-നെടിയത്തുരുത്ത് റിസോര്‍ട്ട് അനുമതി, റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗം, ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കര്‍ഷകര വിരുദ്ധ നയം, മൂവാറ്റുപുഴ-മീനച്ചിലാര്‍ നദീസംയോജനം, മെട്രോയുടെ പേരില്‍ മണല്‍ക്കൊള്ള, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നോക്കുകുത്തിയാക്കല്‍, സര്‍ക്കാര്‍ ഓഫീസുകളിലെ കടിഞ്ഞാണില്ലാത്ത അഴിമതി ഇത്രയും ആയാല്‍ നിലിലെ യുഡിഎഫ് ഭരണമായി.
ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയിറക്കാന്‍ പോകുന്നത് ലക്ഷങ്ങളെയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു ഭരണം! അശാസ്ത്രീയമായ സര്‍ക്കാര്‍ നയങ്ങള്‍ പ്രകൃതിയേല്പ്പിക്കുന്ന വിനാശങ്ങള്‍ വരുംതലമുറയെപ്പോലും ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമായത്. കൊച്ചിയിലെ പൊതുഇടങ്ങള്‍ പോലും കടന്നു കയറി വികസിപ്പിക്കുകയാണ്. അഴിമതിയുടെ പുതിയ പുതിയ വാതായനങ്ങള്‍ തുറക്കുകയെന്ന ലക്ഷ്യമാണീ ഭരണത്തിനുള്ളത്. പരിസ്ഥിതി ആഘാതപഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെയും ശാസ്ത്രീയ കമ്മറ്റികളില്‍ അഴിമതിക്കാരെ തിരുകി കയറ്റി കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുവാനുള്ള റിപ്പോര്‍ട്ടുകള്‍ തട്ടിക്കൂട്ടുന്ന ഭരണമായി യുഡിഎഫ് ഭരണം വഴിമാറിയിരിക്കുന്നു. ഭൂസംരക്ഷണ നിയമം അട്ടിമറിക്കപ്പെടുകയാണ്. ഭരണത്തിന്റെ കെടുകാര്യസ്ഥതമൂലം കാര്‍ഷിക മേഖല മരണാസന്നമാണ്. ഭക്ഷ്യനയവും ജലനയവും വ്യവസായനയവും ഗതാഗത നയവും വിനോദസഞ്ചാരനയവും വിദ്യാഭ്യാസനയവും ആരോഗ്യനയവും അഴിമതിയില്‍ മൂക്കുകുത്തിയിരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മാത്രം പ്രവര്‍ത്തിക്കുന്ന വകുപ്പായി മാറിയിരിക്കുന്നു. മത്സ്യത്തൊഴിലാളികളെയോ പരമ്പരാഗത പിന്നോക്കക്കാരെയോ തിരിഞ്ഞുനോക്കാത്ത ഒരു ഭരണം. അഴിമതി തുടരുവാന്‍ ഇനിയും കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ തുടരണമോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. വികസനത്തിന്റെ ഗുണഭോക്താക്കളായി പണക്കാരെ മാത്രം കാണുന്ന മുന്നണി ഭരണത്തിന് പകരം എന്ത് എന്ന് ചിന്തിക്കേണ്ട തെരഞ്ഞെടുപ്പുക്കാലമാണിത്. തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് ഭരണം നടത്തുന്നവരില്‍നിന്നും കേരളം മോചിപ്പിക്കേണ്ട ഉത്തരവാദിത്വം കേരളീയ ജനത ഏറ്റെടുക്കണം.
ഡോ. സി.എം. ജോയ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: