ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ കോണ്‍ഗ്രസില്‍ നേതൃത്വപ്രതിസന്ധി. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ സ്വീകാര്യത വര്‍ധിച്ചുവരുന്നതും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രതിഛായ ഏതാണ്ട് പൂര്‍ണമായി തന്നെ നഷ്ടപ്പെട്ടിരിക്കുന്നതുമാണ് ഇതിന് കാരണം.
കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയോടൊപ്പം സഹോദരി പ്രിയങ്ക പാര്‍ട്ടിയോഗത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസിലെ നേതൃത്വപ്രതിസന്ധിക്ക് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഹുല്‍ പരാജയമാണെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞതോടെ പകരക്കാരിയായി പ്രിയങ്കയെ കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്.
ഭര്‍ത്താവായ റോബര്‍ട്ട് വാദ്ര ഭൂമിയിടപാട് വിവാദത്തില്പ്പെട്ടതിനെത്തുടര്ന്ന് പാര്‍ട്ടി വേദികളിലൊന്നും പ്രത്യക്ഷപ്പെടാതിരിക്കുകയായിരുന്നു പ്രിയങ്ക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജനാര്‍ദ്ദന്‍ ദ്വിവേദി എന്നിവര്‍ക്കൊപ്പം രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെയാണ് പ്രിയങ്ക യോഗത്തിനെത്തിയത്. അഞ്ച് മിനിറ്റ് സമയം അവര്‍ യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമ്മ സോണിയയുടെ ലോക്സഭാ മണ്ഡലമായ അമേഠിയില്‍ പ്രചാരണം നടത്തിയ പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുമെന്നും മാസങ്ങള്‍ക്ക് മുമ്പ് പ്രചാരമുണ്ടായിരുന്നു. ഭര്‍ത്താവ് ഭൂമിവിവാദത്തില്പ്പെട്ടതിനെത്തുടര്ന്ന് പിന്നീട് ഇതേക്കുറിച്ച് പാര്‍ട്ടി നേതൃത്വം നിശബ്ദത പാലിക്കുകയായിരുന്നു.
ഇപ്പോള്‍ വീണ്ടും പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തതോടെ പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം പരക്കുകയാണ്. അതേസമയം പ്രിയങ്കയെ ഉയര്‍ത്തിക്കാട്ടുന്നത് രാഹുല്‍ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ പ്രചാരണപരിപാടികള്‍ക്ക് തിരിച്ചടിയാവുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: