കോട്ടയം : കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേലുള്ള കരടു വിജ്ഞാപനം ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ പുറത്തിറങ്ങില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തില്‍ മന്ത്രി പദവികള്‍ രാജിവച്ച് മുഖം രക്ഷിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആലോചന തുടങ്ങി.
ഇന്ന് വൈകിട്ട് ഏഴിന് കോട്ടയത്തു ചേരുന്ന കേരളാ കോണ്‍ഗ്രസ് കോര്‍ സമിതിയും ഉന്നതാധികാരസമിതിയും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കരടു വിജ്ഞാപനം ഇന്നു വൈകുന്നേരം വരെ പുറത്തിറങ്ങിയില്ലെങ്കില്‍ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ചെയര്മാന് കെ.എം. മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു. ഇതിനു ശേഷമാണ് കരട് വിജ്ഞാപനം വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള സാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടിയത്.
ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ്ണയോഗം ദല്‍ഹിയില്‍ ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ നിലപാട് കൈക്കൊള്ളുമെന്നാണ് സൂചന. വിജ്ഞാപനം വരാത്തപക്ഷം കര്‍ഷകപ്രേമം എന്ന തുറുപ്പ്ചീട്ട് ഇറക്കി രാജിവയ്ക്കാനാണ് ആലോചന. കത്തോലിക്കാസഭയുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയ കോണ്‍ഗ്രസിന് ഇതുവഴി ഇരുട്ടടി നല്കാന് കഴിയുമെന്നും കേരളാ കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. മന്ത്രിപദങ്ങളും ചീഫ് വിപ്പ് സ്ഥാനവും രാജിവച്ച് പുറത്തുവന്ന് കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമായിരിക്കും പരീക്ഷിക്കുക. ഒപ്പം പുറമേനിന്നുള്ള പിന്തുണ വാഗ്ദാനവും.
കോണ്‍ഗ്രസ് നേതൃത്വത്തെ അമിതമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തതാണ് ഇന്നത്തെ പ്രതിസന്ധിക്കു കാരണമായതെന്ന ആക്ഷേപം പി.ജെ. ജോസഫിനെ പിന്തുണയ്ക്കുന്നവരില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു. കത്തോലിക്കാ സഭയുടെ താത്പര്യം സംരക്ഷിക്കുന്ന തീരുമാനമേ കേരളാ കോണ്‍ഗ്രസ് കൈക്കൊള്ളുകയുള്ളു. മാണിയും പി.ജെ. ജോസഫും സഭാ നേതൃത്വവുമായി ഇക്കാര്യത്തില്‍ നിരന്തരം ആശയവിനിമയവും നടത്തുന്നുണ്ട്.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: