തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തിയ ആര്‍എസ്പി പശ്ചിമബംഗാളിലും സിപിഎമ്മിനെ കയ്യൊഴിയും. സിപിഎം പിടിച്ചെടുത്ത കൊല്ലം സീറ്റ് തിരിച്ചുവാങ്ങാനുള്ള ശ്രമം പരാജയപ്പെട്ട തിനെത്തുടര്‍ന്നാണ് ആര്‍എസ്പി ഇടതു മുന്നണി വിട്ടത്. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ആര്‍എസ്പി യുഡിഎഫ് ഘടകകക്ഷി ആകാനുള്ള നീക്കവും സജീവമാക്കി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ക്ലിഫ് ഹൗസില്‍ ആര്‍എസ്പി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഏകദേശ ധാരണയായി. ഇന്നും നാളെയും ചേരുന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും യോഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തും. കൊല്ലം സീറ്റില്‍ ആര്‍എസ്പി പ്രതിനിധി എന്‍.കെ. പ്രേമചന്ദ്രന് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ കൊല്ലം സീറ്റ് ആര്‍എസ്പിക്ക് നല്കുന്നതില് കോണ്‍ഗ്രസിനകത്ത് ഭിന്നാഭിപ്രായമുണ്ട്.
ആര്‍എസ്പി വിട്ടുപോയ വിടവു നികത്താന്‍ സിപിഎം അടിയന്തര നീക്കമാണ് ഇന്നലെ നടത്തിയത്. 20 വര്‍ഷമായി സിപിഎം വിട്ട് വലതു പക്ഷവുമായി ചേര്‍ന്നുപോകുന്ന കെ.ആര്. ഗൗരിയമ്മയെ പാട്ടിലാക്കുകയായിരുന്നു ലക്ഷ്യം. ഡോ. തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന് എന്നിവര്‍ ഇന്നലെ ഗൗരിയമ്മയുടെ വസതിയിലെത്തി സഹായം അഭ്യര്‍ഥിച്ചു. സിപിഎമ്മിന്റെ അഭ്യര്‍ഥന അവര്‍ അംഗീകരിക്കുകയും ചെയ്തു. ആര്‍എസ്പി എല്‍ഡിഎഫില്‍ നിന്ന് കൂടുമാറി യുഡിഎഫിലെത്തുമ്പോള്‍ ആ സ്ഥാനത്ത് ജെഎസ്എസിനെ കുടിയിരുത്താനാണ് സിപിഎം ശ്രമം.
ഇടതുമുന്നണി വിടാനുള്ള ആര്‍എസ്പി തീരുമാനം പുനഃപരിശോധിക്കാന്‍ സിപിഎം-സിപിഐ നേതാക്കള്‍ നിരന്തരം അഭ്യര്‍ഥന നടത്തിയെങ്കിലും ആര്‍എസ്പി നേതൃത്വം തള്ളിക്കളയുകയായിരുന്നു. ക്ലിഫ് ഹൗസിലെ ചര്‍ച്ചയില്‍ ആര്‍എസ്പി നേതാക്കളായ എ.എ. അസീസ്, വി.പി. രാമകൃഷ്ണപിള്ള, എന്‍.കെ. പ്രേമചന്ദ്രന് എന്നിവരാണ് പങ്കെടുത്തത്. യുഡിഎഫില്‍ ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. നിബന്ധനകളോടെയായിരിക്കും പ്രേമചന്ദ്രന് കൊല്ലം സീറ്റ് നല്‍കുക. ജയിച്ചു കഴിഞ്ഞാല്‍ യുപിഎക്കൊപ്പം നില്‍ക്കണം എന്നതാണ് മുഖ്യം. ഇതുസംബന്ധിച്ച കരാറിലും ഏര്‍പ്പെട്ടേക്കും.
ബംഗാളില്‍ ആര്‍എസ്പി കോണ്‍ഗ്രസിനൊപ്പം പോകില്ലെന്നാണ് വ്യക്തമാകുന്നത്. അവര്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് മമതാ ബാനര്‍ജി ബന്ധപ്പെട്ടവരുമായി പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞു. ബംഗാളില്‍ സിപിഎമ്മിനെ നിലംപരിശാക്കുക എന്ന അവരുടെ തന്ത്രം വിജയിപ്പിക്കുകയാണ് ലക്ഷ്യം.
ആര്‍എസ്പിയുടെ ഈ നീക്കം മൂന്നാം ബദലിനായി മുന്നിട്ടിറങ്ങിയ സിപിഎമ്മിന്റെ കണക്കുകൂട്ടലുകളെ തകിടം മറിച്ചിരിക്കുകയാണ്. മൂന്നരപ്പതിറ്റാണ്ടായി തുടര്‍ന്നു പോരുന്ന സ്വാഭാവിക ഇടതുപക്ഷ സഖ്യകക്ഷിയെയാണ് അവര്‍ക്ക് നഷ്ടമായത്. മൂന്നാം ബദലിന് ഒത്തുകൂടിയ 11 പാര്‍ട്ടികളില്‍ ജനസ്വാധീനം ഉള്ള മിക്കതും സിപിഎമ്മിനെ കയ്യൊഴിഞ്ഞു. ദേശീയകക്ഷിയായി നിലനില്‍ക്കാനുള്ള സ്വാധീനം നേടുകയാണ് ഇപ്പോള്‍ അവരുടെ മുന്നിലുള്ള മുഖ്യപ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: