വിവാദമായ കസ്തൂരി രംഗന് റിപ്പോര്‍ട്ടുണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള കുത്സിത നീക്കത്തിന്റെ താത്കാലിക വിജയമാണ് ഇന്നലെ ഉണ്ടായത്. കസ്തൂരി രംഗന് റിപ്പോര്ട്ടിന്മേല് കരട് വിജ്ഞാപനം പുറത്തിറക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷന് അനുമതി നല്കിയതുമൂലമാണിത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗം നല്കിയ ഈ അനുമതി താത്കാലികമാണ്. മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ അന്തിമ വിജ്ഞാപനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് അനുമതി നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന നിര്‍ദേശവും കമ്മീഷന് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും റിപ്പോര്‍ട്ടുകളും സമ്മര്‍ദ്ദവുമാണ് തെരഞ്ഞെടുപ്പു കമ്മീഷന് താത്കാലിക അനുമതി നല്‍കിയത്. സര്‍ക്കാര്‍ തെറ്റായ വിവരങ്ങളും വഴിവിട്ട നീക്കങ്ങളും നടത്തിയതു മൂലമാണ് ഇങ്ങനെ ഒരു സാഹചര്യമുണ്ടാക്കിയത്. പ്രത്യേകിച്ചും വനം-പരിസ്ഥിതി മന്ത്രാലയം. കേരളത്തിലെ വലിയൊരു വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പാണെന്ന സാങ്കേതിക ന്യായം പറഞ്ഞാണിത്. എന്നാല്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരിശോധന നടത്തേണ്ടിയിരുന്നു. മലയോരമേഖലയ്ക്കുവേണ്ടി വഴിവിട്ട നീക്കം നടത്തുന്ന സര്‍ക്കാര്‍ കടലോരമേഖലയോട് ചിറ്റമ്മ നയവും ഇരട്ടത്താപ്പുമാണ് കാണിച്ചിരിക്കുന്നത്.
തീരദേശത്ത് വീടുനിര്‍മാണം വിലക്കിയ തീരദേശപരിപാലന അതോറിറ്റിയുടെ സര്‍ക്കുലര്‍ മരവിപ്പിക്കാനുള്ള ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണ്. സിആര്‍ഇസഡ് നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയുന്നത് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാകുമെന്നാണ് ചീഫ് സെക്രട്ടറി നല്കിയ റിപ്പോര്‍ട്ട്. ഇതോടെ മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ ഉറപ്പിന് വിലയില്ലാതായി. കസ്തൂരിരംഗനില്‍ മലയോരജനതയ്ക്കു വേണ്ടി വാദിച്ച സര്‍ക്കാരിന്റെ മറ്റൊരു മുഖമാണിത്. പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ഇതുമൂലം നിരാശരാകുന്നത്. സര്‍ക്കുലര്‍ മരവിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയ്ക്ക് ഉറപ്പ് നല്‍കിയത്. കേന്ദ്രനിയമം സംസ്ഥാനസര്‍ക്കാരിന് മരവിപ്പിക്കാനാകില്ലെന്ന് അറിഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ ഉറപ്പ്. തീരദേശപരിപാലന നിയമത്തിലെ മത്സ്യത്തൊഴിലാളി ദ്രോഹ വ്യവസ്ഥകള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഫെബ്രുവരി അഞ്ചിന് നിയമസഭയിലും ചര്‍ച്ചയായി. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. തീരദേശപരിപാലന നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അതോറിറ്റി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. സത്യവാങ്മൂലം നിലനില്‍ക്കെ ഈ സര്‍ക്കുലര്‍ മരവിപ്പിക്കുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. 2011 മുതല്‍ തീരദേശത്ത് നിര്‍മിച്ചിരിക്കുന്ന വീടുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നമ്പര്‍ നല്‍കുന്നില്ല. നിയമപ്രകാരം നല്കാന് സാധ്യവുമല്ല. എന്നിട്ടും പൊള്ളയായ വാഗ്ദാനം നല്കി. ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നു. മലയോരമേഖലയിലുള്ളവരെ പോലെ സംഘടിത ശബ്ദവും ശക്തിയും ഇല്ലാത്തവരെ ആര്‍ക്കാണ് ഭയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: