തിരുവനന്തപുരം: കഴിഞ്ഞ 15 വര്‍ഷങ്ങളായി സിപിഎം സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന കൊല്ലം സീറ്റ് ആര്എസ്പിയുടേതല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്. വിശദമായ ചര്‍ച്ചയ്ക്കു പോലും തയ്യാറാകാതെ മുന്നണി വിട്ടു പോയ ആര്‍എസ്പിയുടെ നടപടി അസാധാരണവും വഞ്ചനാപരവുമാണെന്ന് ഇടതുമുന്നണി യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
കൊല്ലം സീറ്റ് ആര്എസ്പിയില് നിന്ന് എടുത്തുമാറ്റിയെന്ന് പറയുന്നത് ശരിയല്ല. ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ നിലപാട് പ്രഖ്യാപിച്ച് ചര്‍ച്ച നടത്തിയെന്ന് വരുത്തി മടങ്ങാനാണ് നേതാക്കള്‍ ശ്രമിച്ചത്. വിശദമായ ചര്‍ച്ചക്ക് പോലും തയ്യാറായില്ല. തുടര്‍ന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. എല്‍ഡിഎഫ് നേതാക്കള്‍ വീണ്ടും ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചപ്പോഴും നിലപാട് മാറ്റാനോ ഘടകകക്ഷിയെന്ന നിലയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ജനാധിപത്യ മര്യാദ പോലും ആര്‍എസ്പി നേതാക്കളില്‍ നിന്നുണ്ടായില്ല. ആര്‍എസ്പി നേരത്തെ തന്നെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
രമേശ് ചെന്നിത്തലയുമായി അന്ന് തന്നെ സംസാരിച്ച ആര്‍എസ്പിക്ക് കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തു. കേരളാകോണ്‍ഗ്രസിനോടും വീരന് ജനതാദളിനോടും സിറ്റിംഗ് സീറ്റ് നല്‍കില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത്തരമൊരു വാദം ആര്‍എസ്പിയുടെ കാര്യത്തിലുണ്ടായില്ല. കോണ്‍ഗ്രസും ആര്‍എസ്പിയും നേരത്തെ ധാരണയുണ്ടാക്കിയിരുന്നുവെന്ന് ഇതില്‍ വ്യക്തമാണ്. നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയെന്ന് വ്യക്തം. രണ്ട് എല്‍എഡിഎഫ് എംഎല്‍എമാര്‍ യുഡിഎഫില്‍ വരുമെന്ന് ചില യുഡിഎഫ് നേതാക്കള്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്ന കാര്യം ഓര്‍ക്കേണ്ടതാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
യുഡിഎഫ് സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും സംഘടിപ്പിച്ച പ്രക്ഷോഭങ്ങളില്‍ ആര്‍എസ്പി സജീവ സാന്നിധ്യമായിരുന്നു. കൊല്ലം മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രേമചന്ദ്രന് നേരത്തെ രണ്ടുതവണ എല്‍ഡിഎഫിന്റെ ഭാഗമായി പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. രാജ്യസഭാംഗമായും മന്ത്രിയായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ പരാജയപ്പെട്ട ഏകമന്ത്രിയും പ്രേമചന്ദ്രനായിരുന്നു. തോല്ക്കാന് കാരണം ആര്എസ്പിക്കാര് തന്നെയാണെന്ന് അന്ന് വാര്‍ത്തകളും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: