പൂഞ്ഞാര്‍: പൂഞ്ഞാര്‍ രാജകുടുംബത്തിലെ വലിയ രാജാവ് പി. രാമവര്‍മ്മരാജ (89) തീപ്പെട്ടു. ഇന്നലെ രാവിലെ 10.30നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖംമൂലം രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് രാജകുടുംബശ്മശാനത്തില്. തൃപ്പൂണിത്തുറ കൊട്ടാരത്തിലെ അമ്മിണി തമ്പുരാന് ആണ് ഭാര്യ.
ശുകപുരം പുതുശേരി ഇല്ലത്ത് നാരായണന് നമ്പൂതിരിയുടെയും പൂഞ്ഞാര്‍ രാജകുടുംബത്തിലെ കാര്ത്തികനാള് അംബത്തമ്പുരാട്ടിയുടെയും പത്തുമക്കളില്‍ എട്ടാമനായി 1925ല്‍ ജനിച്ച അദ്ദേഹം പൂഞ്ഞാര്‍ എസ്എംവി സ്കൂളില്‍ നിന്ന് ഇന്റര്‍മീഡിയറ്റും മദ്രാസ് ക്രിസ്റ്റ്യന്‍ കോളേജില്‍നിന്ന് ഡിഗ്രി, മറൈന്‍ബയോളജിയില്‍ മാസ്റ്റര്‍ബിരുദവും കരസ്ഥമാക്കി. ഫിഷറീസ് ഡിപ്പാര്ട്ടുമെന്റില് അസിസ്റ്റന്റ് ഡയറക്ടറായി സേവനം അനുഷ്ടിച്ചിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് ആലക്കോട് തമ്പുരാന് എന്നറിയപ്പെട്ടിരുന്ന ജ്യേഷ്ഠസഹോദരന് പി.ആര്. രാജവര്മ്മരാജായോടൊപ്പം ആലക്കോട് താമസിക്കുകയായിരുന്നു.
2010 ജൂലൈ മാസം വലിയരാജാ ആയി സ്ഥാനമേറ്റപ്പോള്‍ മുതല്‍ പൂഞ്ഞാര്‍ കാഞ്ഞിരമറ്റം പാലസില്‍ സ്ഥിരതാമസമാക്കി. ഇപ്പോഴത്തെ വലിയതമ്പുരാട്ടി അംബികതമ്പുരാട്ടി, പരേതരായ പി.ആര്. രാമവര്‍മ്മരാജാ, കേണല്‍ ഗോദവര്‍മ്മരാജ, രാമവര്‍മ്മരാജാ, ഗോദവര്‍മ്മരാജാ, പി.കേരളവര്‍മ്മരാജ, അംബാലികതമ്പുരാട്ടി, അംബതമ്പുരാട്ടി, ലീലതമ്പുരാട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: