ജഗ്ദല്‍പൂര്‍(ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ജീരംഘാട്ടിക്കു സമീപം മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സിആര്‍പിഎഫ് ജവാന്മാരും അഞ്ച് പോലീസുകാരും ഒരു ഗ്രാമീണനുമടക്കം 16 പേര് കൊല്ലപ്പെട്ടു. 10 സൈനികര്‍ക്ക് പരിക്കേറ്റു.
തോങ്ങ്പാലിനും ജീരംഘാട്ടിക്കുമിടയിലുള്ള തഹക്കവാടയില് വെച്ചാണ് സുരക്ഷാ സൈനികര്‍ക്കു നേരെ ആക്രമണമുണ്ടായത്. നൂറോളം മാവോയിസ്റ്റ്കളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. സുരക്ഷാ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയിട്ടില്ല.
രണ്ടു വലിയ വാഹനങ്ങളിലായി സഞ്ചരിച്ച 44 അംഗ സംഘത്തിന്റെ ഇരുവാഹനങ്ങളും കുഴിബോംബിട്ട് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാലുഭാഗത്തുനിന്നും വെടിവെപ്പുണ്ടായി. പിന്നിലെ വാഹനത്തിലെ സിആര്‍പിഎഫുകാര്‍ തിരിച്ച് വെടിവെച്ചതോടെ മാവോയിസ്റ്റുകള്‍ വനത്തിലേക്ക് മടങ്ങി. സംഭവ സമയം ബൈക്കില്‍ സഞ്ചരിച്ച ഗ്രാമീണനും വെടിവെയ്പ്പിനിടെ കൊല്ലപ്പെട്ടു.
തോങ്ങ്പാലില് റോഡ് നിര്‍മ്മാണത്തിനു സംരക്ഷണം നല്കാന് രാവിലെ 9മണിയോടെയാണ് സിആര്‍പിഎഫും ലോക്കല്‍ പോലീസും അടങ്ങുന്ന 44 അംഗ സംഘം തിരിച്ചത്. 10.30 ഓടെയാണ് സ്ഫോടനം നടത്തി വാഹനം തകര്‍ത്തശേഷം സുരക്ഷാ സൈന്യത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.
അരമണിക്കൂറോളം വെടിവെയ്പ്പ് നീണ്ടു.സംഭവമുണ്ടായി അരമണിക്കൂറിനകം ഹെലികോപ്റ്ററില്‍ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി,വിദ്യാഭ്യാസ മന്ത്രി കേദാര്‍ കശ്യപ്, ഡിപിജി അടക്കമുള്ളവര്‍ ഉടന്‍ തന്നെ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
റോഡ് തുറക്കല്‍ ദൗത്യം(ആര്‍ഒപി) നിര്‍വഹിച്ച സുരക്ഷാ സംഘത്തിന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുറേ ദിവസങ്ങളായി പ്രദേശത്തെ റോഡ്നിര്‍മ്മാണത്തിനു സുരക്ഷ ഉറപ്പുനല്‍കാന്‍ ഇതേ വഴിയിലൂടെത്തന്നെയാണ് സുരക്ഷാ സൈന്യം സഞ്ചരിച്ചിരുന്നത്. ഇതാണ് ആക്രമണപദ്ധതി തയ്യാറാക്കാന്‍ മാവോയിസ്റ്റുകള്‍ക്ക് സാഹചര്യമുണ്ടാക്കിയത്. മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ സ്ഥിരം വഴികളിലൂടെ സുരക്ഷാ സേന സഞ്ചരിക്കരുതെന്നാണ് ചട്ടം.
ദല്‍ഹിയിലായിരുന്ന രമണ്‍സിങ് വൈകിട്ട് തലസ്ഥാനമായ റായ്പൂരില്‍ തിരിച്ചെത്തി ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലും ഉന്നതതലയോഗം ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡിലേക്ക് കൂടുതല്‍ സുരക്ഷാ സൈനികരെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
റോഡ് നിര്‍മ്മാണം തടയാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നും നക്സലുകള്‍ വികസനത്തെ ഭയക്കുകയാണെന്നും മുഖ്യമന്ത്രി രമണ്‍സിങ് പ്രതികരിച്ചു. 2013 മെയ് 25ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍,മുന്‍ കേന്ദ്രമന്ത്രി വി.സി ശുക്ല, മഹേന്ദ്രകര്‍മ്മ എന്നിവരെയുള്‍പ്പെടെ 28 പേര് കൊല്ലപ്പെട്ട ജീരംഘാട്ടിയില്ത്തന്നെയാണ് പുതിയ സംഭവവും നടന്നത്. കഴിഞ്ഞ മാസം 28ന് ആറു പോലീസുകാരും മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് മാവോയിസ്റ്റുകള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: