തിരുവനന്തപുരം: കേരളത്തിലെ 13 ലോക്സഭാ മണ്ഡലങ്ങളില്‍ കൂടി ബിജെപി സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ശുപാര്‍ശചെയ്തു. നാളെ ദല്‍ഹിയില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിക്ക് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ സി.കെ.പത്മനാഭന് കോഴിക്കോട്ടും ശോഭാസുരേന്ദ്രന് പാലക്കാട്ടും സ്ഥാനാര്‍ത്ഥികളാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന് തൃശൂരും വൈസ്പ്രസിഡന്റ് പി.എം. വേലായുധന് കൊല്ലത്തും മത്സരിക്കും. കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി. മോഹനന്മാസ്റ്ററാണ് കണ്ണൂരിലെ സ്ഥാനാര്‍ത്ഥി. മുന്‍ സിപിഎം നേതാവും തിരുവനന്തപുരം വെള്ളനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എസ്.ഗിരിജകുമാരി ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാകും.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സാബുവര്‍ഗ്ഗീസ്-ഇടുക്കി, പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്വട്ടേക്കാട്-ആലത്തൂര്‍, ബിജെപി വക്താവ് വി.കെ. സജീവന്-വടകര, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. ഗോപാലകൃഷ്ണന്-ചാലക്കുടി, ബിജെപി മലപ്പുറം ജില്ലാപ്രസിഡന്റ് നാരായണന് മാസ്റ്റര്‍-പൊന്നാനി, മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ.എന്‍. ശ്രീപ്രകാശ്-മലപ്പുറം, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ആര്. രശ്മില്‍നാഥ്-വയനാട് എന്നിങ്ങനെയാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരം മണ്ഡലത്തില്‍ ഒ.രാജഗോപാലിനെയും കാസര്‍കോട്ട് കെ.സുരേന്ദ്രനെയും എറണാകുളത്ത് എ.എന്‍. രാധാകൃഷ്ണനെയും സ്ഥാനാര്‍ത്ഥികളായി കേന്ദ്ര സമിതി പ്രഖ്യാപിച്ചിരുന്നു.
മാവേലിക്കര, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി വിവിധ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: