ഭരണകക്ഷിയായ യുപിഎയുടെ അധ്യക്ഷ സോണിയഗാന്ധി, പ്രതിപക്ഷനേതാവ് സുഷമസ്വരാജ്, സ്പീക്കര്‍ മീരകുമാര്‍ 15-ാം ലോക്സഭ വനിതാശക്തിയുടെ ദൃശ്യവേദികൂടിയായിരുന്നു. എന്നാല്‍ പൊടിക്കുപോലും മലയാളി മങ്കമാരുടെ സാന്നിധ്യവും ലോകസഭയിലില്ലായിരുന്നു.
15 ലോക്സഭകളില്‍ 9 എണ്ണത്തില്‍ മാത്രമാണ് കേരളത്തില്‍നിന്ന് വനിത പ്രാതിനിത്യം ഉണ്ടായിരുന്നത്. 91ലും 2004ലും രണ്ടുപേര്‍വീതം ഉണ്ടായിരുന്നു എന്നതാണ് റിക്കാര്‍ഡ്. ഒരാള്‍ മൂന്നുതവണയും രണ്ടുപേര്‍ രണ്ടുതവണ വീതവും ലോക്സഭയിലെത്തി ആകെ 6 പേര്‍മാത്രമാണ് ഇതേവരെ ലോക്സഭ എംപിമാരായി എന്നനിലയില്‍ ജയിച്ചുപോയത്. ലോസഭാംഗമായ ഒരു മലയാളി വനിതയും കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നല്ലാതെ രാജ്യസഭയില്‍ എത്തിയ മലയാളി സ്ത്രീ മന്ത്രിസഭയിലെത്തുകയും ചെയ്തു.
1967-ല്‍ അമ്പലപ്പുഴയില്‍നിന്നും ജയിച്ച സുശീലാ ഗോപാലനാണ് ആദ്യമായി ലോക്സഭാംഗമാകുന്ന മലയാളി വനിത. കാസര്‍കോട്ടുനിന്ന് എ.കെ. ഗോപാലനും അതേവര്‍ഷം എംപിയായിരുന്നു. ലോകസഭയിലെ ആദ്യ മലയാളി ദമ്പതികളായി ഇവര്‍ മാറി. 71-ല്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ കെ. ബാലകൃഷ്ണനോട് തോല്‍വിയായിരുന്നു ഫലം.
77-ല്‍ ആലപ്പുഴയില്‍നിന്നും 91-ല്‍ ചിറയിന്‍കീഴില്‍നിന്നും ജയിച്ച സുശീല ഗോപാലന് ലോക്സഭയിലെത്തിയപ്പോള്‍ മൂന്നുവട്ടം എന്ന റിക്കാര്‍ഡും സ്വന്തമാക്കി.
71-ല്‍ സുശീല ഗോപാലന് തോറ്റെങ്കിലും അടൂരില്‍ നിന്നും ജയിച്ച സിപിഐയുടെ കെ. ഭാര്‍ഗവി വനിതാ പ്രാതിനിധ്യം കാത്തു. പാര്‍ട്ടി പിളര്‍പ്പിനെതുടര്‍ന്ന് സിപിഐ ഉം സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി.കെ. കുഞ്ഞച്ചനെ തോല്‍പ്പിച്ചായിരുന്നു ഭാര്‍ഗവിയുടെ ജയം. കേരളത്തില്‍നിന്നു ജയിച്ച ഏക പിന്നാക്കക്കാരിയും ഭാര്‍ഗവിയാണ്.
89ലും 91ലും മുകുന്ദപുരത്തുനിന്നു ജയിച്ച സാവിത്രി ലക്ഷ്മണനാണ് കേരളത്തില്‍നിന്നുള്ള ലോക്സഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരി. ലോകസഭാംഗമായ ഏക കോണ്‍ഗ്രസുകാരിയും സാവിത്രി തന്നെ. 91ല്‍ സുശീലയും സാവിത്രിയും ഒരേസമയം അംഗങ്ങളായിരുന്നതുപോലെ 2004ല്‍ 14-ാം ലോക്സഭയിലും രണ്ട് മലയാളി മഹിളകള്‍ ഉണ്ടായിരുന്നു. മാവേലിക്കരയില്‍ നിന്നും ജയിച്ച സി.എസ്.സുജാതയും വടകരയില്‍ നിന്നു ജയിച്ച പി.സതീദേവിയും ഇരുവരും സിപിഎം പ്രതിനിധികള്‍. വടകരയില്‍നിന്ന് 98ലും 99ലും ജയിച്ച എ.കെ.പ്രേമജം (സിപിഎം) ആണ് എംപിയായ മറ്റൊരു വനിത.
ലോക്സഭയില്‍ വനിതാ പ്രാതിനിധ്യം ഇല്ലെങ്കിലും രാജ്യസഭയില്‍ മലയാളി വനിതയുണ്ട്. സിപിഎം പ്രതിനിധി ടി.എന്‍. സീമ. കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത ലക്ഷ്മി.എന്‍.മേനോന് ആണ്. ബീഹാറില്‍നിന്നും രാജ്യസഭയിലെത്തിച്ച ലക്ഷ്മി വിദേശകാര്യ സഹമന്ത്രിയായി നെഹ്റു, നന്ദ, ലാല്‍ ബഹൂദര്‍ ശാസ്ത്രി മന്ത്രിസഭകളിലുണ്ടായിരുന്നു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: