കണ്ണൂര്‍: കണ്ണൂരില്‍ വികസനം പ്രചരണായുധമാകുന്നതോടെ കോണ്‍ഗ്രസ് ഇക്കുറി ഏറെ വിയര്‍ക്കും .കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ അഞ്ചു വര്‍ഷമായി കണ്ണൂരിന്റെ എംപിയായി പാര്‍ലമെന്റിലെത്തിയ ‘കോണ്‍ഗ്രസ്സിന്റെ പടക്കുതിര’ ജയിച്ചുപോയ മണ്ഡലത്തില്‍ ഒന്നും ചെയ്യാതെ വീണ്ടും വോട്ടര്‍മാരെ അഭിമുഖീകരിക്കാന്‍ ഇറങ്ങിത്തിരിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്യാതിരിക്കുകയും പാര്‍ലമെന്റില്‍പോലും ഏറ്റവും കുറഞ്ഞ ഹാജര്‍ നിലയുള്ള എംപിമാരില്‍ ഒരാളും എന്നാല്‍ അപൂര്‍വ്വമായി മാത്രം മണ്ഡലത്തില്‍ സാന്നിധ്യമറിയിക്കുകയും ചെയ്ത എംപി എന്ന നിലയില്‍ തികഞ്ഞ പരാജയമായിരുന്ന സുധാകരനും കോണ്‍ഗ്രസ്സിനും എതിരെ ജനം ഇക്കുറി വിധിയെഴുതുമെന്നുറപ്പാണ്. മണ്ഡലത്തിലെ അസാന്നിധ്യവും പാര്‍ലമെന്റിലെ ഹാജര്കുറവും മനസ്സിലാക്കിയ ജനം ചോദിക്കുന്നത് ഇക്കാലങ്ങളില്‍ പാര്‍ലമെന്റംഗം എവിടെയായിരുന്നു എന്നത് അന്വേഷണ വിധേയമാക്കണമെന്നും ഇടക്കിടെയുള്ള ഗള്‍ഫ് യാത്ര എന്തിനായിരുന്നു എന്നുമാണ്.
കഴിഞ്ഞ തവണത്തെപ്പോലെ പുതിയ വാഗ്ദാനങ്ങളുമായി വീണ്ടുമെത്തുന്ന സുധാകരനെ ജനം ഇത്തവണ പരാജയപ്പെടുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രതിപക്ഷ കക്ഷികളായ ബിജെപിയും സിപിഎമ്മും. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും ജനകീയ പ്രശ്നങ്ങള്‍ ഇടപെടുന്നതിലും സുധാകരന് തികഞ്ഞ പരാജയമായിരുന്നുവെന്ന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുധാകരനെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി പി.പി.കരുണാകരന് മാസ്റ്ററും സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ.രാഗേഷും ചൂണ്ടിക്കാട്ടുന്നു. 65 ശമതാനം മാത്രം പാര്‍ലമെന്റില്‍ ഹാജര്‍ നിലയുളള സുധാകരന് 13 തവണ മാത്രമാണ് മണ്ഡലത്തിലെ എന്തെങ്കിലും ആവശ്യത്തിനായി എഴുന്നേറ്റ് നിന്നിട്ടുള്ളതെന്ന് കണക്കുകള്‍ സഹിതം കെ.കെ.രാഗേഷ് വ്യക്തമാക്കുന്നു. പടക്കുതിരയെന്ന് കോണ്ഗ്രസ്സുകാര് വിശേഷിപ്പിക്കുന്ന എംപി എലിയെപ്പോലെ പതുങ്ങിയിരിക്കുകയായിരുന്നു പാര്‍ലിമെന്റില്‍.
മലയോര കര്‍ഷകരുടെ വോട്ട് നേടി പാര്‍ലമെന്റിലെത്തിയ സുധാകരന് 243 രൂപ വിലയുണ്ടായിരുന്ന റബ്ബറിന്റെ വിലയിടിഞ്ഞ് 135 ലെത്തിയപ്പോഴും പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് ഒരു വാക്കു മിണ്ടാന്‍ തയ്യാറായില്ല. മാത്രമല്ല, കഴിഞ്ഞ മൂന്നു വര്‍ഷമായി പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും മറ്റും ചെയ്തപ്പോഴും ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ഒരു കാര്യവും സുധാകരന് ഉന്നയിച്ചില്ല. സ്വന്തം നിലയില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താത്ത സുധാകരന് ഇടതു സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ എട്ടുകാലി മമ്മുഞ്ഞിയെപ്പോലെ തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തു വരികയാണെന്നും രാഗേഷ് കുറ്റപ്പെടുത്തുന്നു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനം, തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈന്‍ , മട്ടന്നൂര്‍ വിമാനത്താവളം റെയില്‍വേ ലൈന്‍,റെയില്‍വേ പിറ്റ് ലൈന്‍ തുടങ്ങിയവക്കു വേണ്ടിയും അഴീക്കല്‍ തുറമുഖത്തിനു വേണ്ടിയും തറികളുടെയും തിറകളുടെയും നാടായ കണ്ണൂരിലെ അന്യം നിന്നുകൊണ്ടിരിക്കുന്ന കൈത്തറിക്കു വേണ്ടിയും ഒന്നും ചെയ്യാതിരുന്ന സുധാകരന് പൂര്ണപരാജയമായിരുന്നുവെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കരുണാകരന് മാസ്റ്റര്‍ പറയുന്നു. മാഹി-മുഴപ്പിലങ്ങാട് ബൈപാസ്, കണ്ണൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക്, നഗരത്തിലെ ഫ്ലൈ ഓവര്‍ബ്രിഡ്ജ് തുടങ്ങി നിരവധി വികസന വാഗ്ദാനങ്ങള്‍ നല്കി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ട സുധാകരന് ഇവയൊന്നും തന്നെ നടപ്പിലാക്കാന്‍ മുന്‍കൈയ്യെടുത്തില്ല.അദ്ദേഹത്തിന്റെ വികസന വാഗ്ദാനങ്ങളെല്ലാം അഞ്ചു വര്ഷങ്ങള്പിന്നിട്ടപ്പോഴും കടലാസിലൊതുങ്ങുകയാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തിലാവട്ടെ ഒന്നും തന്നെ സുധാകരന് ചെയ്യാന്‍ സാധിച്ചില്ലെന്നും കരുണാകരന് മാസ്റ്റര്‍ പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളൊന്നുപോലും കണ്ണൂരില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത എംപി സംസ്ഥാനത്തിനും സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തിനകത്തും വിവാദങ്ങള്‍ക്ക് കുടപിടിക്കുകയും ഗ്രൂപ്പുകളിക്കുകയുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍ ജില്ലയിലെ എല്ലാ മേഖലയിലും വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടമാണുണ്ടായിട്ടുള്ളതെന്നും കേരളത്തിലെ വന്‍കിട നഗരങ്ങളിലൊന്നായി കണ്ണൂരും മാറിക്കൊണ്ടിരിക്കുകയാണെന്നും സുധാകരന് എംപി പറഞ്ഞു. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കൂടുതല്‍ തൊഴില്‍ സാധ്യതകള്‍, വ്യാവസായിക മേഖലയിലെ പുരോഗതി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാനസ നിധിയില്‍ നിന്നും അനുവദിച്ച സാമ്പത്തിക സഹായങ്ങള്‍, കണ്ണൂരില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം ആരംഭിച്ചത് തുടങ്ങി നിരവധി മേഖലകളില്‍ തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് സുധാകരന് പറഞ്ഞു.എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ മംഡലത്തിലെ മലയോര മേഖല ഒന്നടങ്കം മലയോര മേഖല ഒന്നടങ്കം യുഡിഎഫിനും സുധാകരനും എതിരായ സാഹചര്യത്തില്‍ സുധാകരന് ഇക്കുറി കണ്ണൂരില്‍ നിന്ന് ഒളിച്ചോടി കാസര്‍ഗോഡ് അഭയം തേടാനും ശ്രമം നടത്തുന്നുണ്ട് .എന്തായാലും പതിവു പോലെ ഇക്കുറിയും കണ്ണൂരില്‍ മത്സരം തീപ്പാറുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: