കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരായ ലൈംഗികാരോപണ കേസ് അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, വി.എസ്.അച്ചുതാനന്ദന്, വൈക്കം വിശ്വന് എന്നിവര്‍ക്ക് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവ്. 2012ല്‍ പി.ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവും മുന്‍ എംഎല്‍എയും ഉന്നയിച്ച പരാതി ചൂണ്ടിക്കാട്ടി കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി മജിസ്ട്രേട്ട് കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നന്ദകുമാര്‍ കണ്ണൂര്‍, കാഞ്ഞങ്ങാട് കോടതികളില്‍ ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കുകയായിരുന്നു.
പി.ശശിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ എ.വിജയരാഘവന്, വൈക്കം വിശ്വന് എന്നിവരടങ്ങിയ രണ്ടംഗ കമ്മറ്റിയെ സിപിഎം ചുമതലപ്പെടുത്തിയിരുന്നു. ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെയും മുന്‍ എംഎല്‍എയുടെ മകളെയും പി.ശശി പീഡിപ്പിച്ചുവെന്നാണ് പരാതി. പാര്‍ട്ടിക്കകത്ത് സംഭവം വിവാദമാവുകയും ശശിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. എന്നാല്‍ പരാതി പാര്‍ട്ടി അന്വേഷണത്തില്‍ ഒതുക്കുന്നതില്‍ പ്രതിഷേധിച്ച് നന്ദകുമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ മെയ് 16ന് ഹാജരായി വിശദീകരണം നല്‍കാനാണ് സിപിഎം നേതാക്കള്‍ക്ക് കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (1) മജിസ്ട്രേട്ടാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നന്ദകുമാറിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന് അഡ്വ. കെ.പി.രാമചന്ദ്രന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: