തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥി പട്ടികയ്ക്ക് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകാരം. തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമും മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും തൃശൂരില്‍ സി.എന്‍. ജയദേവനും വയനാട്ടിന് സത്യന് മൊകേരിയും സ്ഥാനാര്‍ഥികളാവും. തീരുമാനത്തിന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്കി. തൃശൂരിലും വയനാട്ടിലും പരിഗണിച്ചിരുന്ന കെ.പി. രാജേന്ദ്രനെയും ജോസ്ബേബിയെയും മറികടന്നാണ് അവസാന ഘട്ടത്തില്‍ സി.എന്‍.ജയദേവനും സത്യന്‍മൊകേരിയും പട്ടികയില്‍ ഇടംപിടിച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ എടുത്ത അന്തിമ തീരുമാനം ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു. മുന്‍ പിഎസ്സി അംഗവും കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് ഡയറക്ടറുമാണ് തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ഥി ഡോ. ബെന്നറ്റ് ഏബ്രഹാം. മുന്‍ എംപിയാണ് മാവേലിക്കരയില്‍ നിന്ന് മത്സരിക്കുന്ന ചെങ്ങറ സുരേന്ദ്രന്. വയനാട്ടില്‍ മത്സരിക്കുന്ന സത്യന് മൊകേരി കിസാന്‍ സഭ നേതാവാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറികൂടിയാണ് തൃശൂരില്‍ സ്ഥാനാര്‍ഥിയാകുന്ന സി.എന്‍. ജയദേവന്.
അതേസമയം ഇന്നലെ ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ ബെന്നറ്റ് ഏബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നിരുന്നു. എന്നാല്‍ നാടാര്‍ സമുദായാംഗമാണെന്നതും സിപിഎമ്മിന്റെ ശക്തമായ ഇടപെടലുമാണ് ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തിന് വഴിയൊരുക്കിയത്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനുമെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, സി. ദിവാകരന്, കഴിഞ്ഞ തവണ മത്സരിച്ച രാമചന്ദ്രന്‍നായര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. പന്ന്യനും ദിവാകരനും താത്പര്യക്കുറവ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതോടെയാണ് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ അന്തിമതീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: