തിരുവനന്തപുരം: സംസ്ഥാന ഭൂഗര്‍ഭ ജല അതോറിറ്റി സ്വകാര്യ വത്ക്കരിക്കണമെന്നു സര്‍ക്കാരിനു പി ആന്റ് എആര്‍ഡിയുടെ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട്.
ഭൂഗര്‍ഭ ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരെയെല്ലാം വാട്ടര്‍ അതോറിറ്റിയിലേക്കു മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് മന്ത്രി പോലും അറിയാതെ കഴിഞ്ഞ ദിവസം വകുപ്പിലെത്തി. അതോറിറ്റിയെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ആദ്യപടിയായി ജീവനക്കാരുടെ സംഘടനകളുമായും അതോറിറ്റിയുടെ ഡയറക്ടറുമായും ഇന്നലെ ചര്‍ച്ച വെച്ചിരുന്നതാണ്. ഡയറക്ടര്‍ക്കു അസൗകര്യങ്ങളുണ്ടെന്നറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച 29ലേക്കു മാറ്റി. അന്നു നടക്കുന്ന ചര്‍ച്ച വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നതാണെങ്കില്‍ ഭൂഗര്‍ഭ ജല അതോറിറ്റി 2015 ല്‍ സ്വകാര്യ വത്ക്കരിക്കും.
അതോറിറ്റി വ്യവസായങ്ങള്‍ക്കും ചെറുകിടകമ്പനികള്ക്കും ഗാര്‍ഹിക കാര്‍ഷിക ആവശ്യങ്ങള്‍ക്കും കിണറുകളും, കുഴല്‍ കിണറുകളും കുഴിച്ചു നല്‍കുന്നുണ്ട്. അനിയന്ത്രിതമായി കിണറുകള്‍ കുഴിക്കുന്നതും ഭൂഗര്‍ഭ ജലം ഊറ്റുന്നതും തടയാനാണ് ഭൂഗര്‍ഭ ജല അതോറിറ്റി ആരംഭിച്ചത്. കേരളത്തില്‍ ഭൂഗഭ ജല ചൂഷണം അമിതമായ തിനാല്‍ അതോററ്റി രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവു പരിശോധിക്കുന്നുണ്ട്.
അതോറിറ്റി വന്നതിനു ശേഷം കേരളത്തില്‍ കിണര്‍ കുഴിക്കാന്‍ അനുമതി നല്‍കിത്തുടങ്ങി. അതിനാല്‍ തോന്നിയിടത്തെല്ലാം കിണറുകള്‍ കുഴിക്കുന്നത് കുറഞ്ഞു.
കൊക്ക കോള, പെപ്സി തുടങ്ങിയ കുത്തകകള്‍ കേരളത്തില്‍ ബ്രാഞ്ചുകള്‍ തുടങ്ങി ചുളുവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി കിണര്‍കുഴിക്കാന്‍ അനുമതി വാങ്ങിയാണ് ജലചൂഷണം നടത്തിയത്. എന്നാല്‍, ഇപ്പോള്‍ അപേക്ഷ ലഭിച്ചാല്‍ ഭൂഗര്‍ഭ ജല അതോറിറ്റി വിശദമായ അന്വേഷണം നടത്തിയ ശേഷമേ കിണര്‍ കുഴിക്കാന്‍ അനുമതി നല്‍കുന്നുള്ളൂ. അതോറിറ്റി സ്വകാര്യ വത്ക്കരിക്കുന്നതോടെ കിണര്‍, കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് സ്വകാര്യ കമ്പനികളായിരിക്കും. ഇതിനു അനുമതി നല്കുകയെന്നതു മാത്രമായിരിക്കും അധികൃതരുടെ ജോലി. കുപ്പിവെള്ള കമ്പനികളും, വിദേശ കുത്തകകളുടെ മധുര പാനീയങ്ങളും, ആഗോള കുത്തക വ്യവസായ കമ്പനികളും യഥേഷ്ടം കേരളത്തില്‍ കമ്പനികള്‍ തുറക്കും. കേരളത്തിലെ ഭൂഗര്‍ഭ ജലം മുഴുവന്‍ കുപ്പികളിലാക്കി ഇവിടുത്തെ ജനങ്ങള്‍ക്കു തന്നെ വില്‍ക്കും.
ഭൂഗര്‍ഭ ജല അതോറിറ്റി ഒന്നും ചെയ്യുന്നില്ലെന്നും, കുഴല്‍ കിണറുകളും, കിണറുകളും കുഴിക്കുന്നതില്‍ താല്പര്യം കാണിക്കുന്നില്ലെന്നുമാണ് വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ട്്. എല്ലാ ജില്ലകളിലും കുറഞ്ഞത് 300 അപേക്ഷയെങ്കിലും ഇപ്പോഴും തീര്‍പ്പാക്കാനുണ്ട്. വരള്‍ച്ച രൂക്ഷമാകുന്നതിനു മുമ്പു തന്നെ കിണറുകള്‍ കുഴിക്കാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുമ്പാള്‍ അപേക്ഷകളിന്മേല് ഭൂഗര്‍ഭ ജല അതോറിറ്റിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ജീവനക്കാര്‍ കുറവായതാണ്കാരണം. അതോറിറ്റിയില്‍ 600 ജീവനക്കാരാണുള്ളത്. സ്ഥല പരിശോധന, കിണര്‍ കുഴിക്കല്‍, അനുമതി നല്കല്, വെള്ളത്തിന്റെ ഗുണനിലവാരം നോക്കല്‍, അളവു പരിശോധിക്കല്‍ എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇത്രയും ജീവനക്കാര്‍ പോര. കിണര്‍ കുഴിക്കുന്നതിനുള്ള യന്ത്രങ്ങളും കുറവാണ്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: